ആളൊഴിഞ്ഞ ബീച്ചുകള്‍, കളിചിരികള്‍ മുഴങ്ങാത്ത ബാറുകള്‍... ഇത് തായ്‌ലൻഡ് തന്നെയോ?
Mail This Article
തായ്‌ലൻഡിലെ ഏറ്റവും ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് കോ സാമുയ്. പണ്ട് സഞ്ചാരികള്‍ ആര്‍ത്തുല്ലസിച്ച് നടന്നിരുന്ന ഇടമാണിതെന്ന് ഇപ്പോള്‍ ഇവിടം സന്ദര്‍ശിക്കുന്ന ഒരാള്‍ക്കും സ്വപ്നത്തില്‍പ്പോലും ചിന്തിക്കാനാവില്ല. ഒരുതരം ഭീതിയുണര്‍ത്തുന്ന ശാന്തതയാണ് ഇപ്പോള്‍ ഇവിടുത്തെ തെരുവുകള്‍ക്ക്. പാർട്ടികളുടെ ബഹളത്തില്‍ മുങ്ങിക്കുളിച്ചിരുന്ന ചാവെങ്ങിലെ ബീച്ച് റോഡിലാവട്ടെ, കണ്ണെത്താ ദൂരത്തോളം നീണ്ടുകിടക്കുന്നു താഴിട്ടു പൂട്ടിയ കടകളുടെ നിരയാണ്.
കൊറോണ വൈറസിന് മുമ്പ് തിരക്കു നിറഞ്ഞിരുന്ന റോഡുകളുടെ അരികുകളില്‍, ആരെങ്കിലും വരുമെന്ന പ്രതീക്ഷയില്‍ ടാക്സി ഡ്രൈവർമാരെയും കാണാം. ബിക്കിനി ധരിച്ച് കടലോരങ്ങളില്‍ വെയില്‍ കായുകയും സുവനീര്‍ ഷോപ്പുകളില്‍ കയറിയിറങ്ങുകയും നിയോണ്‍ വെളിച്ചം നിറഞ്ഞു തൂവുന്ന ബാറുകളില്‍ മദ്യപിക്കുകയും ചെയ്തിരുന്ന ആളുകള്‍ ഇപ്പോൾ ഇല്ല. പഞ്ചാരമണല്‍ ബീച്ചുകളും വിജനം.
കഴിഞ്ഞ വർഷം 40 ദശലക്ഷം വിനോദസഞ്ചാരികളായിരുന്നു തായ്‌ലൻഡിലേക്ക് ഒഴുകിയെത്തിയത്. അതിമനോഹരമായ തീരപ്രദേശങ്ങളും അലങ്കരിച്ച ക്ഷേത്രങ്ങളും നാവില്‍ കപ്പലോടിക്കുന്ന ഭക്ഷണവിഭവങ്ങളുമെല്ലാമായി തായ് ജനത സഞ്ചാരികളെ സ്വീകരിച്ചിരുന്നു. 2020 ലാവട്ടെ ഇതിന്‍റെ നാലിലൊന്ന് പോലും സഞ്ചാരികള്‍ രാജ്യത്ത് സന്ദര്‍ശനം നടത്തിയില്ലെന്നു ടൂറിസം അതോറിറ്റി ഓഫ് തായ്‌ലൻഡ് (ടാറ്റ്) പറയുന്നു.
ലോകമാകെ പടര്‍ന്നുപിടിച്ച കൊറോണ വൈറസ് മൂലം ഏപ്രിലില്‍ യാത്രാ വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതോടെ ടൂറിസം താഴ്ന്ന നിലയിലേക്ക് കുതിക്കുകയായിരുന്നു. കോവിഡ് ബാധിച്ച് 3,255 കേസുകളും 58 മരണങ്ങളും രേഖപ്പെടുത്തിയ രാജ്യം, അപകടസാധ്യത കുറഞ്ഞ അയൽരാജ്യങ്ങളുമായി ട്രാവല്‍ ബബിള്‍സ് എങ്ങനെ സജ്ജീകരിക്കാം എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയിലാണ്. എന്നാല്‍ ഇക്കാര്യത്തില്‍ കാര്യമായ പുരോഗതിയില്ല.
2004 ലെ സുനാമി, പക്ഷിപ്പനി, സാർസ് എന്നിവയുൾപ്പെടെയുള്ള അതിവിനാശകരമായ നിരവധി പ്രതിസന്ധികളെ അതിജീവിച്ച യാത്രാ മേഖലയാണ് തായ്‌ലൻഡിലേത്. എന്നാല്‍ കൊറോണ വൈറസ് മൂലം ഏറ്റ ആഘാതം മറ്റൊന്നിനോടും താരതമ്യപ്പെടുത്താനാവാത്തതാണെന്ന് ടാറ്റിന്‍റെ മാർക്കറ്റിംഗ് കമ്മ്യൂണിക്കേഷൻ ഡെപ്യൂട്ടി ഗവർണർ ടാനെസ് പെറ്റ്സുവാൻ പറയുന്നു. മുൻ പ്രതിസന്ധികളിൽ വരുമാനം അഞ്ചിലൊന്നായാണ് കുറഞ്ഞതെങ്കില്‍ ഈ വർഷം കൊറോണ വൈറസ് മൂലം വരുമാനത്തിൽ 80% കുറവുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
തായ്‌ലൻഡിന്റെ സമ്പദ്‌വ്യവസ്ഥ ടൂറിസത്തെ കൂടുതൽ ആശ്രയിച്ചിരിക്കുന്നു എന്നതിനാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകും. മൊത്തം ജിഡിപിയുടെ 20% വിനോദസഞ്ചാരമേഖലയില്‍ നിന്നുമാണ് രാജ്യത്തിന് ലഭിക്കുന്നത്. ഗതാഗതം, ട്രാവൽ ഏജൻസികൾ, റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ എന്നിവയിലായി ഏകദേശം 4.4 ദശലക്ഷം ആളുകളാണ് ടൂറിസം വ്യവസായത്തിന്‍റെ ഭാഗമായി ജോലി ചെയ്യുന്നത്. ലോക്ഡൗൺ സമയത്ത് തൊഴിലാളികൾക്ക് മിതമായ സാമൂഹിക സഹായങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ ഇതും ലഭ്യമല്ല.
മാർക്കറ്റുകൾ പലതും സജീവമായി തുടങ്ങിയിട്ടുണ്ടെങ്കിലും പഴയ അവസ്ഥയിലേക്ക് വന്നാലേ പ്രദേശവാസികളുടെ ജീവിതനിലവാരം മെച്ചപ്പെടൂ. ഭക്ഷണം കഴിക്കാന്‍ പോലും പാങ്ങിലാത്ത അവസ്ഥയിലാണ് പല ദ്വീപുകളിലെയും ജനത ജീവിതം തള്ളി നീക്കുന്നത്. നൂറോളം പ്രാദേശിക ഹോട്ടൽ ഉടമകൾ തങ്ങളുടെ ഹോട്ടലുകള്‍ വിൽക്കാൻ നിർബന്ധിതരായതായി കഴിഞ്ഞ മാസം അറിയിച്ചിരുന്നു.
English Summary: Covid-19 Devastates Thailand's Tourist Islands