കൊറോണ വൈറസ് വാക്സിൻ കണ്ടെത്തുന്നതുവരെ റിയോ ഡി ജനീറോ ബീച്ചുകൾ തുറക്കില്ല
Mail This Article
കോവിഡ് - 19 വാക്സിൻ കണ്ടെത്തുന്നതു വരെ ബീച്ചുകൾ തുറക്കില്ലെന്ന് ബ്രസീലിലെ റിയോ ഡി ജനീറോ നഗരം. റിയോ മേയർ മാർസെലോ ക്രിവെല്ല ഒരു പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പൊതുജനങ്ങൾക്ക് വാക്സിൻ ലഭ്യമാകുന്നതുവരെ നഗരത്തിലെ പ്രശസ്തമായ ബീച്ചുകളൊന്നും ഔദ്യോഗികമായി തുറക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഈ മാസം ആദ്യം റിയോ പൊതുജനങ്ങൾക്കായി വീണ്ടും തുറന്നിരുന്നു. എല്ലാ വാട്ടർ സ്പോർട്സും ലഭ്യമാക്കി. പക്ഷേ ബീച്ചിലെത്തിയവരിൽ പലരും ഫെയ്‌സ് മാസ്കുകൾ ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തില്ല. ഇത് നിലവിലെ സാഹചര്യത്തിൽ സ്വീകാര്യമല്ല. അതുകൊണ്ട് ഈ വാരാന്ത്യം മുതൽ നിയമങ്ങൾ ലംഘിക്കുന്ന ആളുകൾക്ക് പിഴ ഈടാക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. കുറച്ച് ദിവസങ്ങളായി ബ്രസീൽ നിയന്ത്രണങ്ങൾ സാവധാനം നീക്കിവരികയാണ്. ബാറുകളും ഭക്ഷണശാലകളും വീണ്ടും തുറക്കാൻ അനുവദിച്ചു. എന്നാൽ ആളുകൾ കോവിഡ് മുൻകരുതൽ പാലിക്കുന്നതിൽ പരാജയപ്പെട്ടു.
ഈ അവസ്ഥ കണക്കിലെടുത്ത്, ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ പള്ളികളും സ്കൂളുകളും അടക്കം ആൾക്കൂട്ടം ഉണ്ടാകുന്ന ഇടങ്ങളിൽ ഫെയ്‌സ്മാസ്ക് നിർബന്ധമാക്കി. രാജ്യ അതിർത്തികൾ അടച്ചിട്ടുണ്ടെങ്കിലും ബ്രസീലിൽ കൊറോണ രോഗികളുടെ എണ്ണം അപകടകരമായ തോതിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. നിലവിലെ കണക്കനുസരിച്ച്, യുഎസിനു ശേഷം കൊവിഡ് -19 മൂലം ഏറ്റവുമധികം ദുരിതമനുഭവിക്കുന്ന രാജ്യമാണ് ബ്രസീൽ. റിയോ ഡി ജനീറോ അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ വീണ്ടും അടച്ചിടുമ്പോൾ സാമ്പത്തികമായ ബുദ്ധിമുട്ടുകൾ രാജ്യം നേരിടേണ്ടിവരും