കടലിനു മുകളിലൂടെ ഇന്ത്യയിലെ ഏറ്റവും വലിയ റോപ്‌വേ; പുതു സഞ്ചാരയിടം ഒരുങ്ങുന്നു
Mail This Article
ഇന്ത്യയിലെ ഏറ്റവും വലിയ റോപ്‌വേ ഒരുങ്ങുകയാണ് മുംബൈയില്‍ ഇപ്പോള്‍. മുംബൈയുടെ കിഴക്കൻ തീരത്തെ സേവ്രിക്കും റായ്ഗഡ് ജില്ലയിലെ എലിഫന്‍റ ദ്വീപിനുമിടയിലാണ് ഇതു വരുന്നത്. എട്ടു കിലോമീറ്റര്‍ നീളത്തില്‍ ഒരുങ്ങുന്ന റോപ്‌വേയിലൂടെ സഞ്ചരിക്കാന്‍ തദ്ദേശികൾക്ക് 500 രൂപയും വിദേശികൾക്ക് 1000 രൂപയുമായിരിക്കും നിരക്ക് എന്നാണു റിപ്പോര്‍ട്ടുകള്‍.
റോപ്‌വേ വഴി ഒരു വശത്തേക്കുള്ള യാത്രക്ക് 14 മിനിറ്റ് സമയമായിരിക്കും വേണ്ടി വരിക. ഗതാഗതത്തിനായി ഈ റൂട്ടിൽ 30 സീറ്റർ കേബിൾ കാറുകൾ ഉണ്ടായിരിക്കും. പദ്ധതിയുടെ ഭാഗമായി 50 മീറ്റര്‍ മുതല്‍ 150 മീറ്റര്‍ വരെ ഉയരമുള്ള 8 മുതൽ 11 വരെ ഗോപുരങ്ങളും കടലിനു നടുവിൽ സ്ഥാപിക്കും.
വര്‍ഷംതോറും നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ് എലിഫന്‍റ കേവ്സ്. മുംബൈയില്‍ നിന്ന് ഒരു മണിക്കൂര്‍ സമയമാണ് നിലവില്‍ ഇങ്ങോട്ടേക്കുള്ള യാത്രക്കായി എടുക്കുന്നത്. പുതിയ റോപ്‌വേയുടെ പണി പൂര്‍ത്തിയായാല്‍ ഇത് നാല്‍പ്പതു മിനിറ്റായി ചുരുങ്ങും. കടലിനു മുകളിലൂടെയുള്ള യാത്ര മികച്ച ഒരു അനുഭവവുമായിരിക്കും നൽകുക.
മുംബൈ പോര്‍ട്ട് ട്രസ്റ്റ് ആണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. വ്യൂവിംഗ് ഗാലറി, ഗ്ലാസ് ബേസ് റെസ്റ്റോറന്റുകൾ, എന്റര്‍ടയിന്‍മെന്‍റ് ഡെക്ക് മുതലായവ ഉള്‍ക്കൊള്ളുന്ന സിറ്റിടവറോടു കൂടിയ ഒരു സ്റ്റേഷനും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. കൂടാതെ, എല്ലാ പ്രായത്തിലുമുള്ള യാത്രക്കാർക്ക് സഞ്ചരിക്കാന്‍ കഴിയുന്ന തരത്തിലായിരിക്കും റോപ്‌വേ റൈഡുകൾ ആസൂത്രണം ചെയ്യുന്നത്.
English Summary: India’s largest ropeway across sea will allow passenger from Mumbai to reach Elephanta Caves