ദുബായ് എയർപോർട്ടിലെത്തുന്നവർക്ക് കോവിഡ് കണ്ടെത്താൻ പുതിയ വഴി
Mail This Article
കോവിഡ് വ്യാപനം നിയന്ത്രിക്കാനുള്ള ലോക്‌ഡൗണിനു ശേഷം നിയന്ത്രണങ്ങളും വിലക്കുകളും ഭാഗികമായി നീക്കി സഞ്ചാരികളെ സ്വാഗതം ചെയ്യാനുള്ള ഒരുക്കത്തിലാണ് പല രാജ്യങ്ങളും. ദുബായ് നഗരവും സഞ്ചാരികൾക്കായി ഒരുങ്ങിക്കഴിഞ്ഞു. വിമാനത്താവളങ്ങളും മറ്റും വഴി എത്തുന്ന യാത്രികരെ പരിശോധിക്കാനായി പല തരത്തിലുള്ള കോവിഡ് ടെസ്റ്റുകളും മറ്റും എല്ലാ രാജ്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ദുബായ് എയർപോർട്ടിലെത്തുന്ന യാത്രികർക്ക് കോവിഡ് രോഗമുണ്ടോ എന്ന് കണ്ടെത്താൻ അധികൃതർ പുതിയൊരു വഴി കണ്ടെത്തിയിരിക്കുകയാണ്.
ദുബായ് എയർപോർട്ടിൽ കോവിഡ് പരിശോധനയ്ക്ക് നിയോഗിച്ചിരിക്കുന്നത് നായ്ക്കളെയാണ്, അതും പ്രത്യേക പരിശീലനം ലഭിച്ചവ. മണംപിടിച്ച് കണ്ടെത്താനുള്ള അവയുടെ കഴിവാണ് ഇങ്ങനെയൊരു പുതിയ പരിശോധനാ രീതിയിലേക്ക് നീങ്ങാൻ അധികൃതരെ പ്രേരിപ്പിച്ചതെന്നാണ് പറയുന്നത്. മറ്റു പല രാജ്യങ്ങളും ഈ രീതി പരീക്ഷിക്കുന്നുണ്ട്.
ദുബായ് ഹെൽത്ത് അതോറിറ്റിയും ഡോഗ് ട്രെയിനർമാരും ചേർന്നാണ് പുതിയ പരീക്ഷണമേറ്റെടുത്തിരിക്കുന്നത്. യാത്രക്കാർ നായ്ക്കളുടെ അടുത്ത് നേരിട്ടു ചെയ്യേണ്ടതില്ല പകരം, യാത്രികരിൽനിന്ന് എടുക്കുന്ന സ്രവം പ്രത്യേക മുറിയിലുള്ള നായയ്ക്ക് മണക്കാൻ കൊടുക്കും. സ്രവത്തിൽ കോവിഡ് വൈറസിന്റെ അംശമുണ്ടോ എന്ന് നായയ്ക്ക് കണ്ടെത്താനാകുമെന്നും ഇവർ പറയുന്നു.
പ്രത്യേക പരിശീലനം നേടിയ സ്നിഫർ നായകൾക്ക് കാൻസർ, ട്യൂബർക്കുലോസിസ്, മലേറിയ, ഡയബറ്റിസ് തുടങ്ങിയ രോഗങ്ങൾ കണ്ടെത്താനാകുമെന്നും അതേപോലെ കോവിഡ് വൈറസിനെയും കണ്ടെത്താൻ കഴിയുമെന്നും എയർപോർട്ട് അധികൃതർ ഉറപ്പിച്ച് പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇതുവരെ വരെ വാക്സീൻ പോലും കണ്ടെത്താനാകാത്ത കൊറോണയെന്ന മഹാമാരിയെ ഏതൊക്കെ രീതിയിൽ തടഞ്ഞുനിർത്താനാകും എന്ന ചിന്തയിലാണ് എല്ലാ രാജ്യങ്ങളും.
English Summary : Dubai Airport becomes the first to deploy dogs to sniff and detect Coronavirus