ADVERTISEMENT

കോട്ടയം ∙ റെയിൽവേ ടൈംടേബിൾ പരിഷ്കരിക്കുമ്പോൾ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ എക്സ്പ്രസ് ട്രെയിനുകളുടെ സ്റ്റോപ്പുകൾ നഷ്ടമാകുമെന്ന് ആശങ്ക. ചങ്ങനാശേരി, വൈക്കം റോഡ്, പിറവം റോഡ് സ്റ്റേഷനുകളിൽ തിരുവനന്തപുരം–ന്യൂഡൽഹി കേരള എക്സ്പ്രസ്, തിരുവനന്തപുരം–ചെന്നൈ സൂപ്പർ ഫാസ്റ്റ്, കന്യാകുമാരി–ബെംഗളൂരു ഐലൻഡ് എക്സ്പ്രസ് എന്നിവയുടെ സ്റ്റോപ്പ് നഷ്ടമാകുമെന്നാണ് ആശങ്ക. കൂടാതെ കോട്ടയം വഴിയുള്ള തിരുവനന്തപുരം–ചെന്നൈ, കൊച്ചുവേളി–ഡെറാഡൂൺ പ്രതിവാര ട്രെയിനുകൾ ആലപ്പുഴ വഴിയാക്കാനും നീക്കമുണ്ട്. വേണ്ടത്ര യാത്രക്കാരില്ല എന്ന കാരണത്താലാണു സ്റ്റോപ്പുകൾ ഒഴിവാക്കണമെന്ന ശുപാർശ.

 

നഷ്ടത്തിലാണെന്ന് മുൻറിപ്പോർട്ട്

 

കേരള എക്സ്പ്രസിന്റെ ചങ്ങനാശേരി, വൈക്കം റോഡ്, തിരുവനന്തപുരം–ചെന്നൈ സൂപ്പർ ഫാസ്റ്റിന്റെ ചങ്ങനാശേരി, ഐലൻഡ് എക്സ്പ്രസിന്റെ പിറവം റോഡ് സ്റ്റോപ്പുകൾ നഷ്ടത്തിലാണെന്നു രണ്ട് വർഷം മുൻപു തന്നെ റെയിൽവേ റിപ്പോർട്ട് ഉണ്ടായിരുന്നു. ട്രെയിൻ ഗതാഗതം പുനരാരംഭിക്കുമ്പോൾ ലാഭമില്ലാത്ത സ്റ്റോപ്പുകൾ പിൻവലിക്കണമെന്നാണു റെയിൽവേ ബോർഡിന്റെ നയം. 

ഇതനുസരിച്ച് ഈ സ്റ്റോപ്പുകൾ നഷ്ടമാകുമെന്ന ആശങ്കയാണ് യാത്രക്കാർക്ക്.ചങ്ങനാശേരി സ്റ്റേഷൻ നവീകരിച്ചു കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. വൈക്കം റോഡ് സ്റ്റേഷൻ നവീകരിച്ച ശേഷം പ്ലാറ്റ്ഫോമുകൾ മെയിൻ ലൈനിൽ തന്നെയാണു വരുന്നത്. കേരള ഉൾപ്പെടെ 24 കോച്ചുകൾ ഉപയോഗിക്കുന്ന ട്രെയിനുകൾ നിർത്താൻ പാകത്തിനുള്ള നീളവും വൈക്കം റോഡ് സ്റ്റേഷനിലെ പ്ലാറ്റ്ഫോമിന് ഇപ്പോഴുണ്ട്. ഈ സാധ്യതകൾ പരിഗണിക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം.

 

ഡബിൾ ലൈനായിട്ട് പിന്നെന്തു കാര്യം

 

കോട്ടയം പാതയിലെ തിരക്ക് ഒഴിവാക്കാനാണ് 2 ട്രെയിനുകൾ തിരിച്ചു വിടുന്നതെന്നാണു വിശദീകരണം. എന്നാൽ അടുത്ത വർഷം കോട്ടയം പാത പൂർണമായും ഡബിൾ ലൈൻ ആകുമെന്ന സാഹചര്യം റെയിൽവേ പരിഗണിക്കുന്നില്ല.സ്റ്റോപ്പുകൾ പിൻവലിക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നു റെയിൽവേ അധികൃതർ പറയുന്നു. ഐഐടി ബോംബേയാണ് റെയിൽവേ സ്റ്റോപ്പുകളെക്കുറിച്ചു പഠനം നടത്തുന്നത്. കേരളത്തിന്റെ സാഹചര്യങ്ങൾ റെയിൽവേ ബോർഡിനെ അറിയിച്ചുണ്ടെന്നും റെയിൽവേ അധികൃതർ പറഞ്ഞു.

English Summary:Railways Timetable

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com