മഞ്ഞുമൂടിയ കാനനഭംഗി ആസ്വദിക്കാം:വീണ്ടും തുറക്കുന്നു ഗവി
Mail This Article
സീതത്തോട് ∙ മഞ്ഞുമൂടിയ കാനനഭംഗിയാൽ ആകർഷകമായ ഗവി വിനോദ സഞ്ചാരികൾക്കായി വരുന്ന ആഴ്ച തുറക്കും. കോവിഡ് ഭീഷണിയെ തുടർന്ന് 6 മാസം മുൻപാണ് ഗവിയിലേക്കുള്ള പ്രവേശനം വനം വകുപ്പ് നിരോധിച്ചത്. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര മേഖലകളിൽ ഒന്നായ ഗവിയുടെ കാലാവസ്ഥയും, ഇവിടേക്കു പോകുമ്പോൾ കാണാവുന്ന വന്യമൃഗങ്ങളുടെ സാന്നിധ്യവുമാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്.
റാന്നി ഫോറസ്റ്റ് ഡിവിഷനിൽ ഗൂഡ്രിക്കൽ റേഞ്ചിലെ പച്ചക്കാനം, കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലും പെരിയാർ കടുവ സങ്കേതം കിഴക്ക്, പടിഞ്ഞാറ് ഡിവിഷനുകളിലും വ്യാപിച്ചുകിടക്കുന്ന വനമേഖലയാണ് ഗവി വിനോദസഞ്ചാര മേഖല. ജില്ല ആസ്ഥാനത്തു നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഗവിയിൽ പ്രതിദിനം ശരാശരി 200ൽ അധികം സഞ്ചാരികൾ വന്നുപോയിരുന്നതായാണ് വനം വകുപ്പിന്റെ കണക്ക്.
വനം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും മരാമത്ത് വിഭാഗവും ചർച്ച നടത്തിയ ശേഷമാവും പ്രവേശന തീയതി നിശ്ചയിക്കുക. നിലവിൽ ഗവിയിലേള്ള റോഡിൽ മണ്ണിടിഞ്ഞ പ്രദേശളുണ്ട്. ഈ പ്രദേശങ്ങളിൽ താൽക്കാലിക ബാരിക്കേഡുകൾ തീർത്ത ശേഷം സഞ്ചാരികളെ പ്രവേശിപ്പിക്കാനാണ് നീക്കം നടക്കുന്നത്. അടുത്തിടെ പെയ്ത കനത്ത മഴയിൽ റോഡിന്റെ കുറെ ഭാഗങ്ങൾ ഇടിഞ്ഞ് താണിരുന്നു.
കോവിഡ് മാനദണ്ഡം പൂർണമായും പാലിച്ചായിരിക്കും പ്രവേശനമെന്നു വനം വകുപ്പ് അധികൃതർ പറഞ്ഞു. ഇതിനാൽ കുട്ടികൾക്കും 65ന് വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും പ്രവേശനം ഉണ്ടാകില്ല. ഓൺലൈനിൽ റജിസ്റ്റർ ചെയ്യുന്ന 30 വാഹനങ്ങൾക്കു പ്രതിദിനം പോകാനുള്ള അനുമതി ലഭിക്കും. ആങ്ങമൂഴി കിളിയെറിഞ്ഞാൻകല്ല് ഫോറസ്റ്റ് ചെക്ക് പോസ്റ്റ് വഴിയാകും പ്രവേശനം. പെരിയാർ കടുവ സങ്കേതം കിഴക്കൻ ഡിവിഷൻ നടപ്പാക്കുന്ന ടൂറിസം പാക്കേജ് പദ്ധതി പ്രകാരം വള്ളക്കടവ് ചെക്ക് പോസ്റ്റ് വഴിയും ഗവിയിലേക്കു സഞ്ചാരികൾക്ക് പ്രവേശിക്കാം.
English Summary: Gavi Tourism