മെയിൽ, എക്സ്പ്രസ് ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകൾ ഒഴിവാക്കുന്നു
Mail This Article
കൊച്ചി ∙ മെയിൽ, എക്സ്പ്രസ് ട്രെയിനുകളിൽ ഭാവിയിൽ നോൺ എസി സ്ലീപ്പർ കോച്ചുകളുണ്ടാകില്ലെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വി.കെ.യാദവ്. മെയിൽ, എക്സ്പ്രസ് ട്രെയിനുകളുടെ േവഗം 2023ൽ മണിക്കൂറിൽ 130 കിലോമീറ്ററും 2025ൽ 160 കിലോമീറ്ററുമായി ഉയർത്തുന്നതിന്റെ ഭാഗമായാണു നടപടി. സ്ലീപ്പർ കോച്ചുകൾ ഘട്ടംഘട്ടമായി ഒഴിവാക്കി മുഴുവൻ എസി കോച്ചുകളുള്ള ട്രെയിനുകളോടിക്കാനാണു പദ്ധതി. സ്ലീപ്പറിൽ 72 ബെർത്തുകളാണെങ്കിൽ പുതിയ എസി ടൂറിസ്റ്റ് ക്ലാസിൽ 83 ബെർത്തുകളുണ്ടാകും. ബെർത്തുകളുടെ എണ്ണം വർധിക്കുന്നതിനാൽ നിരക്കുകൾ കാര്യമായി കൂടില്ലെന്നും തേഡ് എസിക്കും സ്ലീപ്പറിനുമിടയിലായിരിക്കും പുതിയ ക്ലാസിലെ നിരക്കെന്നും അദ്ദേഹം പറഞ്ഞു.
പാസഞ്ചർ ട്രെയിനുകളിൽ തുടർന്നും സ്ലീപ്പർ കോച്ചുകളും ജനറൽ കോച്ചുകളുമുണ്ടാകും. 1900 മെയിൽ, എക്സ്പ്രസ് ട്രെയിനുകളിലെ സ്ലീപ്പർ കോച്ചുകൾ ഘട്ടംഘട്ടമായി എസി കോച്ചുകളാക്കി മാറ്റും. വന്ദേഭാരത് എക്സ്പ്രസിനെക്കാൾ ഇന്ധന ക്ഷമത കൂടിയ അലുമിനിയം കോച്ചുകൾ ഉപയോഗിച്ചുള്ള പുതിയ ട്രെയിൻ സെറ്റുകൾ ഉത്തർപ്രദേശിലെ റായ്ബറേലിയിലെ മോഡേൺ കോച്ച് ഫാക്ടറിയിൽ നിർമാണത്തിലുണ്ടെന്നും 2022ൽ പുറത്തിറക്കുമെന്നും ചെയർമാൻ പറഞ്ഞു. 280 സ്ലീപ്പർ കോച്ചുകൾ എസി കോച്ചുകളാക്കി മാറ്റുന്ന പണികൾ കപൂർത്തലയിൽ പുരോഗമിക്കുകയാണ്. 2.83 കോടി രൂപയാണു ഒരു കോച്ച് എസിയാക്കാൻ ചെലവ്.
എന്നാൽ, എസി ട്രെയിനുകളോടിക്കാനുള്ള തീരുമാനം കേരളത്തെ ബാധിക്കില്ലെന്നു ദക്ഷിണ റെയിൽവേ അധികൃതർ പറഞ്ഞു. മണിക്കൂറിൽ 130 കിലോമീറ്റർ വേഗം സാധ്യമാകുന്ന പാതകൾ കേരളത്തിലില്ല. ഷൊർണൂർ–എറണാകുളം പാതയിലെ വേഗം 80 കിലോമീറ്റർ മാത്രം. വേഗം കൂട്ടൽ എളുപ്പമല്ലെന്നിരിക്കെ കേരളത്തിലോടുന്ന ട്രെയിനുകളിൽ തുടർന്നും സ്ലീപ്പർ, ജനറൽ കോച്ചുകളുണ്ടാകുമെന്ന് അധികൃതർ പറഞ്ഞു.