ഗവിയിലേക്ക് കെഎസ്ആർടിസിയിൽ പോകാം, സർവീസ് ഇനി ഇങ്ങനെ
Mail This Article
മലമടക്കുകളും ചോലവനങ്ങളും മൊട്ടക്കുന്നുകളും നിറഞ്ഞ ഗവി സഞ്ചാരികളുടെ ഇഷ്ട ഡെസ്റ്റിനേഷനുകളിലൊന്നാണ്. വന്യത ആസ്വദിച്ചുകൊണ്ട് കാടിന്റെ ഹൃദയത്തിലൂടെയുള്ള യാത്ര സഞ്ചാരികള്‍ക്ക് നവ്യാനുഭവമാണ്. പച്ചപ്പും തണുപ്പും തന്നെയാണ് ഗവിയുടെ പ്രധാന ആകർഷണം. ഇപ്പോഴിതാ ഗവി സഞ്ചാരികൾക്കായി തുറന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗവിയിലേക്ക് യാത്ര തിരിക്കാം.
നീണ്ട ഇടവേളയ്ക്കു ശേഷം പത്തനംതിട്ട–ഗവി–കുമളി , കാട്ടാക്കട–മൂഴിയാർ എന്നീ കെഎസ്ആർടിസി സർവീസുകൾ പുനരാരംഭിച്ചു. ഗവി കാണാൻ എത്തുന്ന സഞ്ചാരികൾക്കു ഇനി ബസിൽ കാട് കണ്ട് മടങ്ങാം. കോവിഡുമായി ബന്ധപ്പെട്ടാണ് ഇരു സർവീസുകൾ നിർത്തിയത്.ഗവി ബസ് സർവീസ് നിലച്ചതിനാൽ ഗവി നിവാസികൾ പുറം ലോകവുമായുള്ള ബന്ധം പൂർണമായും നിലച്ച അവസ്ഥയായിരുന്നു. നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിനു പോലും ഇവർ ഏറെ ബുദ്ധിമുട്ടിയിരുന്നു.
ഗവി സർവീസ് പത്തനംതിട്ട സ്റ്റാൻഡിൽ നിന്ന് രാവിലെ 6.30ന് സർവീസ് ആരംഭിക്കും. വടശേരിക്കര, പെരുനാട്, ആങ്ങമൂഴി, മൂഴിയാർ, കക്കി, ആനത്തോട്, കൊച്ചുപമ്പ, ഗവി വഴി 12.30ന് കുമളി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തും. ഉച്ചയ്ക്കു 1.20ന് തിരിക്കുന്ന ബസ് വൈകിട്ട് 7 മണിക്ക് പത്തനംതിട്ടയിൽ മടങ്ങി എത്തും.
കാട്ടാക്കട ബസ് വെളുപ്പിനെ 4.15ന് സർവീസ് ആരംഭിക്കും. 5 മണിക്ക് തിരുവനന്തപുരത്തും 7ന് പുനലൂരിലും 11ന് മൂഴിയാറിലും എത്തും. ഉച്ചയ്ക്കു ശേഷം 2.45ന് കാട്ടാക്കടയിലേക്കു മടക്കം. ശബരിഗിരി ജല വൈദ്യുത പദ്ധതിയിലെ ഉദ്യോഗസ്ഥരാണ് പ്രധാന യാത്രക്കാർ. ദിവസം 20000 രൂപയിൽ അധികമാണ് കളക്‌ഷൻ.
English Summary: Pathanamthitta - Gavi - Kumily on KSRTC Bus