തുമ്പിക്കൈ കൊണ്ട് വാലിൽ പിടിച്ച് ‘റൗണ്ട’ടിക്കുന്ന ആന പരേഡ്
Mail This Article
ഏഴു മാസത്തെ ഇടവേളയ്ക്കു ശേഷം തിരുവനന്തപുരം കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. ടയർ ഉരുട്ടിയും കല്ലുകൾ വാരി പരസ്പരം എറിഞ്ഞും കുട്ടിയാനകളുടെ കുറുമ്പു കാണാൻ സഞ്ചാരികളെത്തി തുടങ്ങിയതോടെ ആന പുനരധിവാസ കേന്ദ്രം ഉണർന്നു. 78 വയസ്സുള്ള സോമനും, ഇളമുറക്കാരി ഒരു വയസ്സുള്ള ശ്രീകുട്ടിയും ഉൾപ്പെടെ 15 ആനകളുണ്ട് കാപ്പുകാട് കേന്ദ്രത്തിൽ.
ശ്രീകുട്ടിയ്ക്ക് കൂട്ടായി നാലര വയസ്സുള്ള പൂർണ്ണയും മൂന്നര വയസ്സുള്ള മനുവും മൂന്നു വയസ്സുകാരി മായയും രണ്ടര വയസ്സുള്ള കുട്ടി കൊമ്പൻ മനുവും ഉൾപ്പെടെ കുട്ടിയാനകൾ വേറെയുമുണ്ട്. രാവിലെ എട്ടു മുതൽ അഞ്ചു വരെയാണ് പ്രവേശനം. മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 25 രൂപയും ഫീസ് നൽകണം. തിങ്കളാഴ്ച അവധി. രാവിലെ ഒൻപതിന് റിസർവോയ റിലെ കുളി കഴിഞ്ഞ് പത്തുമണിയോടെ ആഹാരത്തിനായി ആനകൾ അണി നിരക്കും.
പതിനൊന്നോടെ വലിയ ആനകളെ കൊട്ടിലിൽ കൊണ്ടുപോകും. കുട്ടിയാനകളെ റേഞ്ച് ഓഫിസ് പരിസരത്തെ ഗ്രൗണ്ടിൽ നേരിൽ കാണാം. വൈകിട്ട് കുളി കഴിഞ്ഞ് ആഹാരത്തിനായി വീണ്ടും വരും. അവസാന സഞ്ചാരി പോകും വരെ അവർക്ക് മുന്നിൽ കൊമ്പു കുലുക്കി നിൽക്കും. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ ആന പരേഡുണ്ട്. സോമൻ മുതൽ ശ്രീകുട്ടിവരെ പരേഡിന് ഉണ്ട്. തുമ്പിക്കൈ കൊണ്ട് വാലിൽ പിടിച്ച് നിരനിരയായി കേന്ദ്രത്തിൽ ‘റൗണ്ട’ടിക്കുന്ന ആന പരേഡ് കാണികൾക്ക് കൗതുകമാണ്.