മുളം ചങ്ങാടത്തിലൂടെ തെന്നി നീങ്ങാം; ഇടുക്കി അണക്കെട്ടിൽ വിനോദ സഞ്ചാരത്തിന്റെ പുതിയ സാധ്യതകൾ
Mail This Article
ഇടുക്കി തടാകത്തിലെ വിശാലമായ ഓളപ്പരപ്പിൽ ഇനി മുളം ചങ്ങാടത്തിലൂടെ തെന്നി നീങ്ങാം. ഇടുക്കി അണക്കെട്ടിൽ വിനോദ സഞ്ചാരത്തിന്റെ പുതിയ സാധ്യതകൾ പരീക്ഷിക്കാൻ വനം വകുപ്പിന്റെ മുളം ചങ്ങാടങ്ങൾ റെഡിയായി. സഞ്ചാരികളെ ആകർഷിക്കുന്നതിനായി ചെറുതോണി അണക്കെട്ടിനു സമീപമാണ് വനം വകുപ്പ് മുളം ചങ്ങാട സവാരി പദ്ധതി ആരംഭിക്കുന്നത്. ആദ്യ ഘട്ടത്തിൽ രണ്ട് ചങ്ങാടങ്ങളാണ് തടാകത്തിൽ ഇറക്കുന്നത്.
സഞ്ചാരികൾക്കായുള്ള ഇരിപ്പിടങ്ങളുൾപ്പെടെ സജ്ജീകരിച്ച ചങ്ങാടങ്ങൾ തടാകത്തിൽ ഇറക്കി പരിശീലനവും പൂർത്തിയാക്കി. പാറേമാവ് കൊലുമ്പൻ കോളനിയിലെ ആദിവാസികളെ ഉൾപ്പെടുത്തി വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സഹ്യസാനു എക്കോ ഡവലപ്െമന്റ് സൊസൈറ്റിയുടെ കീഴിലാണ് പദ്ധതി നടപ്പാക്കുക. പ്രത്യേക പരിശീലനം നേടിയ ആദിവാസി യുവാക്കളെയാണ് ചങ്ങാടം തുഴച്ചലിനായി നിയോഗിക്കുന്നത്.
അണക്കെട്ടുകൾ കേന്ദ്രീകരിച്ചുള്ള വിനോദ സഞ്ചാരം പ്രയോജനപ്പെടുത്തി ആദിവാസി യുവാക്കൾക്ക് തൊഴിലും വരുമാനവും നേടിക്കൊടുക്കുക എന്നതാണ് വനം വകുപ്പ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞാൽ ഉടനെ വിനോദ സഞ്ചാരികളെ ചങ്ങാടത്തിൽ പ്രവേശിപ്പിച്ച് സവാരി ആരംഭിക്കും. ഇത് കൂടാതെ വിനോദ സഞ്ചാരികൾക്കായി എല്ലാ ദിവസവും വനംവകുപ്പിന്റെ ബോട്ടിങ്ങും നിലവിലുണ്ട്.
English Summary: New possibilities for tourism at Idukki Dam