‘സാഗരകന്യക’യ്ക്കു സമീപത്തെ ഹെലികോപ്റ്റർ മാറ്റും, കടും പിടിത്തമൊന്നുമില്ലെന്ന് മന്ത്രി
Mail This Article
തിരുവനന്തപുരം ശംഖുമുഖത്തെ വിഖ്യാതമായ സാഗരകന്യക ശിൽപത്തിന്റെ ആസ്വാദന ഭംഗിക്കു കോട്ടമേൽപിക്കും വിധം സമീപത്തു സ്ഥാപിച്ച ഹെലികോപ്റ്റർ അവിടെ നിന്നു മാറ്റും. ശിൽപി കാനായി കുഞ്ഞിരാമൻ മലയാള മനോരമയിലൂടെ പങ്കുവച്ച ഹൃദയവേദന കലാകേരളം ഏറ്റെടുത്തതോടെ സർക്കാർ കണ്ണു തുറന്നു. ശിൽപ ഭംഗിക്ക് കോട്ടം വരുത്തില്ലെന്നും കാനായിയുടെ പരാതി പരിഹരിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ മനോരമയോട് പറഞ്ഞു. 'കാനായിയുടെ നിർദേശം കൂടി തേടിയ ശേഷം ഹെലികോപ്റ്റർ അവിടെ നിന്നു മാറ്റി സ്ഥാപിക്കും.
ഇക്കാര്യത്തിൽ കടുംപിടിത്തമൊന്നുമില്ല ’- മന്ത്രി വ്യക്തമാക്കി. മനോരമ നൽകിയ വാർത്തകളെത്തുടർന്നാണ് വേഗം നടപടിയുണ്ടായതെന്ന് കാനായി കുഞ്ഞിരാമൻ പ്രതികരിച്ചു. ‘‘നേരത്തെ തന്നെ എന്റെ വേദന പറഞ്ഞതാണ്. എന്നാൽ നടപടിയുണ്ടായില്ല. ഇപ്പോൾ മനോരമ വിഷയം ഏറ്റെടുത്തു നൽകിയ വാർത്തകളും അതിനു സാംസ്കാരിക രംഗത്തെ പ്രമുഖർ നൽകിയ പിന്തുണയുമാണു വളരെ വേഗം ഫലം കണ്ടത്. അതിനു മനോരമയോടു നന്ദി പറയുന്നു. ' - കാനായി വ്യക്തമാക്കി.
English Summary: Sagarakanyaka Statue Trivandrum