കൊടുങ്കാറ്റിൽ പാരാഗ്ലൈഡിങ് തകർന്നു: 8611 മീറ്റർ മഞ്ഞിലൂടെ നടന്നിറങ്ങി; നിർമലിനു റെക്കോർഡ്
Mail This Article
കൊടുങ്കാറ്റിന്റെ ആക്രമണത്തിൽ പാരാഗ്ലൈഡിങ് ഒഴിവാക്കിയെങ്കിലും ലക്ഷ്യം നിറവേറിയ സന്തോഷത്തിലാണ് നിർമൽ. ലോകത്ത് ഏറ്റവും ഉയരമേറിയ പർവതങ്ങളിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന
കെ ടു വിന്റെ നെറുകയിൽ അദ്ദേഹം എത്തിച്ചേർന്നു. താപനില അറുപത്തഞ്ച് ഡിഗ്രിയിലേക്കു താഴ്ന്ന ജനുവരിയിലെ ശൈത്യം മറികടന്നാണ് അദ്ദേഹം ആഗ്രഹം പൂർത്തിയാക്കിയത്. പാരാഗ്ലൈഡിങ്ങിൽ തിരികെ ഇറങ്ങാനായിരുന്നു നിർമലിന്റെ പ്ലാൻ. പക്ഷേ മടക്കയാത്രയിൽ പാതിവഴി താണ്ടിയപ്പോഴേക്കും കൊടുങ്കാറ്റുണ്ടായി. മുൻപ് ഇരുപത്തൊൻപതു പേർക്കു മഞ്ഞിടിഞ്ഞു ജീവൻ നഷ്ടപ്പെട്ട സ്ഥലത്ത് നൂറു കിലോമീറ്റർ വേഗതയിൽ കാറ്റു വീശിയപ്പോൾ നിർമൽ പാരാഗ്ലൈഡിങ് അവസാനിപ്പിച്ച് നിലത്തിറങ്ങി. മുകളിലേക്കു കയറിയത്രയും ദൂരം മഞ്ഞിൽ പാദമൂന്നി നടന്നിറങ്ങി. ശുദ്ധവായുവിന്റെ അളവു കുറഞ്ഞാൽ ജീവൻ നിലനിർത്താനായി പകരം ഓക്സിജൻ കിറ്റ് ഇല്ലാതെ നിർമൽ നടത്തിയ യാത്ര പർവതാരോഹകരെ അമ്പരപ്പിച്ചു. ശൈത്യകാലത്ത് ‘സെക്കൻഡ് ഹൈയസ്റ്റ് മൗണ്ടൻ’ കീഴടക്കിയ റെക്കോഡ് നിർമൽ നിംസ് പുർജയുടെ പേരിൽ എഴുതിച്ചേർക്കപ്പെട്ടു.
ബ്രിട്ടിഷ് സ്പെഷൽ ഫോഴ്സിൽ ഉദ്യോഗസ്ഥനായിരുന്നു നിർമൽ. ഹിമാലയത്തിന്റെ അടിവാരത്തു നേപ്പാളിൽ ജനിച്ചയാൾ. അതു തന്നെയാണ് ഹിമാലയം തണുത്തുറയുന്ന ജനുവരിൽ കെ2 കീഴടക്കാൻ നിർമലിന് ധൈര്യം പകർന്നത്. യാത്ര സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി ഷെർപകളിൽ കുറച്ചു പേരെ നിർമൽ തിരഞ്ഞെടുത്തു. ‘‘ജനുവരിയിൽ ഈ പാത സുരക്ഷിതമല്ല. അല്ലാത്ത സമയത്തു തന്നെ ഈ പാതയിൽ മൗണ്ടനിയറിങ് നടത്തുന്ന നൂറു പേരിൽ ഇരുപത്തൊൻപതു പേരും ജീവനോടെ മടങ്ങിയെത്താറില്ല’’ അപകട സാധ്യത വിശദീകരിച്ച് ഷെർപകൾ മുന്നറിയിപ്പു നൽകി.
‘‘സുഹൃത്തെ, എനിക്കു മുപ്പത്തേഴു വയസ്സായി. ഞാൻ ജനിച്ചത് ഈ താഴ്‌വരയിലാണ്. മഞ്ഞുമലയുടെ അടിവാരം ബാല്യകാലത്ത് എന്റെ കളിസ്ഥലമായിരുന്നു. ഇവിടെ നടന്നാണ് എന്റെ കാലുകൾ ഇന്നു കാണും വിധം ബലപ്പെട്ടത്. ബ്രിട്ടിഷ് സൈന്യത്തിൽ ജോലി ലഭിച്ചതിനു ശേഷവും പുലർച്ചെ നാലരയ്ക്ക് ഉറക്കമുണർന്ന് നാൽപതു കിലോമീറ്റർ ഓടാറുണ്ടായിരുന്നു. ജനുവരിയിൽ കെ2വിന്റെ നെറുകയിൽ ഞാൻ കാലുകുത്തും. അത് എന്റെ ലക്ഷ്യമാണ്.’’ നിർമൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. തന്റെ ജീവനിൽ ആശങ്ക പ്രകടിപ്പിച്ച ഷെർപകൾക്കു നന്ദി പറഞ്ഞു.