ADVERTISEMENT

കൊച്ചി∙ ശലഭങ്ങൾക്കും കുരുന്നുകൾക്കും പൊതുജനങ്ങൾക്കും സ്വാഗതം. സുഭാഷ് പാർക്ക് ഇന്നു തുറക്കും. കൊച്ചി കോർപറേഷനു കീഴിലുള്ള സി ഹെഡ്– ഐസിഎൽഇഐ ഇൻട്രാക്ട് ബയോ ജൈവ വൈവിധ്യ പദ്ധതിയുടെ ഭാഗമായി പാർക്കിൽ ചിത്രശലഭ, ഔഷധ സസ്യ ഉദ്യാനങ്ങളും ഒരുക്കിയിട്ടുണ്ട്. 

   ലോക്ഡൗണിനെത്തുടർന്നാണ് ഏതാണ്ട് ഒരു വർഷം മുൻപ് പാർക്ക് അടച്ചിട്ടത്. ശലഭ, ഒൗഷധ ഉദ്യാനങ്ങളുടെ നിർമാണവും കോവിഡ് മൂലം നീണ്ടു പോവുകയായിരുന്നു. വൈകിട്ട് 5ന് നടക്കുന്ന ഉദ്ഘാടനത്തിനു ശേഷം 6ന് ഉദ്യാനം പൊതുജനങ്ങൾക്കായി തുറന്നു നൽകുമെന്ന് മേയർ എം.അനിൽകുമാർ അറിയിച്ചു.

പ്രകൃതിയെത്തൊട്ട് ഉദ്യാനങ്ങൾ

20 സെന്റ് സ്ഥലത്താണു ശലഭോദ്യാനം സജ്ജമാക്കിയത്. കേരള വന ഗവേഷണ കേന്ദ്രം (കെഎഫ്ആർഐ) വികസിപ്പിച്ച ശലഭോദ്യാനത്തിന്റെ മാതൃകയിലാണു കൊച്ചിയിലേതും. വിവിധ ഇനം ചിത്രശലഭങ്ങൾക്ക് ഇണങ്ങുന്ന സസ്യങ്ങളെ നട്ടുവളർത്തി യോജിച്ച ആവാസ വ്യവസ്ഥ സൃഷ്ടിച്ചു ശലഭങ്ങളെ ആകർഷിക്കുന്നതാണു പദ്ധതി. 

kochi-subhash-Park

വിവിധ ഇനങ്ങളിലുള്ള ശലഭങ്ങൾ പറന്നെത്തി ഉദ്യാനം പൂർണ തോതിലേക്ക് എത്താൻ 3 വർഷമെങ്കിലുമെടുക്കും. ഇതിനുള്ളിൽ കുറഞ്ഞത് 30 ഇനങ്ങളിലുള്ള ശലഭങ്ങളെങ്കിലും ശലഭോദ്യാനത്തിൽ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. മറ്റു സ്ഥലങ്ങളിൽ നിന്നുള്ള ദേശാടന ശലഭങ്ങളെയും പ്രതീക്ഷിക്കുന്നു.

157 ഇനങ്ങളിലുള്ള ഔഷധ സസ്യങ്ങളാണു ഹെർബൽ ഗാർഡനിൽ ഉള്ളത്. 15 സെന്റ് സ്ഥലത്താണ് ഇത് ഒരുക്കിയിട്ടുള്ളത്.  ഔഷധ ഗുണങ്ങൾ, ശാസ്ത്ര നാമം, മലയാളത്തിലുള്ള പേര് എന്നിവയടങ്ങിയ വിവരണവും ഓരോ സസ്യത്തിനുമൊപ്പമുണ്ടാകും.

ഇനി കലയുടെ രാവുകൾ

ആർട്സ് സ്പേസ് കൊച്ചി(ആസ്ക്) കലാ പ്രദർശനങ്ങളുടെ സ്ഥിരം വേദിയായും സുഭാഷ് പാർക്ക് മാറുകയാണ്. പാർക്കിലെ ആസ്കിന്റെ ആദ്യ പരിപാടിയായി ഭരത കലാമന്ദിരത്തിനായി നർത്തകി സൗമ്യ സതീഷ് ഒരുക്കിയ നൃത്ത സന്ധ്യ ഇന്ന് അരങ്ങേറും.

പ്രവേശനം കോവിഡ് മാനദണ്ഡങ്ങളോടെ

പൂർണമായി സാനിറ്റൈസ് ചെയ്ത പാർക്കിൽ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളോടെ  വൈകിട്ട് 3 മുതൽ 8 മണി വരെയാണു പ്രവേശനമുള്ളത്. ഞായാറാഴ്ചകളിലും ഉത്സവ ദിവസങ്ങളിലും രാവിലെ 11 മണി മുതൽ രാത്രി 8 മണി വരെ പാർക്കിൽ പ്രവേശനമുണ്ടാകും.

English Summary: Subhash Bose Park Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com