ADVERTISEMENT

ദുബായ് ∙ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്കു യുഎഇ ഏർപ്പെടുത്തിയ വിലക്ക് ഇന്ന് അർധരാത്രി നിലവിൽ വരുന്ന സാഹചര്യം മുതലാക്കി ചില വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് ഒന്നേകാൽ ലക്ഷം വരെ ഉയർത്തി. 3 ദിവസമായി എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് ബുക്കിങ് സൈറ്റുകൾ ഡൗൺ ആയതും സ്ഥിതി വഷളാക്കി. 

എയർ അറേബ്യ ഇന്ന് അധികസർവീസുകൾ കൊച്ചിയിൽ നിന്ന് നടത്തുന്നുണ്ട്. ഷാർജയിലേക്കുള്ള 6 സർവീസുകളിൽ മൂന്നെണ്ണത്തിൽ ഇന്നലെ ഉച്ചയോടെ ടിക്കറ്റ് തീർന്നു. ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്താൻ ചില കമ്പനികൾ ശ്രമിച്ചെങ്കിലും വ്യോമയാന വകുപ്പിന്റെ അനുമതി ലഭിച്ചില്ല. 48 മണിക്കൂർ കാലാവധിയുള്ള കോവിഡ് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നതും കടമ്പയായി.

നേപ്പാൾ വഴി ഗൾഫ് രാജ്യങ്ങളിലേക്ക് എത്താമെങ്കിലും 14 ദിവസം അവിടെ ക്വാറന്റീനിൽ കഴിയണം. അത്യാവശ്യങ്ങൾക്കു നാട്ടിൽ പോയവരാണ് യാത്രാവിലക്കിൽ വലയുന്നത്.

ഇന്ത്യൻ യാത്രക്കാരെ വിലക്കി കാനഡയും

ടൊറന്റോ ∙ കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നുമുള്ള യാത്രാവിമാനങ്ങൾക്ക് 30 ദിവസത്തേക്ക് കാനഡയും വിലക്കേർപ്പെടുത്തി. വ്യാഴാഴ്ച അർധരാത്രിയാണു വിലക്ക് നിലവിൽ വന്നത്. കാർഗോ വിമാനങ്ങൾക്ക് വിലക്കില്ല. കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദത്തെ കാനഡയിലെ ക്യുബക്, ബ്രിട്ടിഷ് കൊളംബിയ, ആൽബർട്ട എന്നിവിടങ്ങളിൽ കണ്ടെത്തിയിരുന്നു. യുകെ ഇന്ത്യയെ റെഡ്‌ലിസ്റ്റിൽ ഉൾപ്പെടുത്തിയത് ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു.  ഓസ്ട്രേലിയയും സിംഗപ്പൂരും ഹോങ്കോങ്ങും ഉൾപ്പെടെ 9 രാജ്യങ്ങളാണ് ഇതുവരെ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കു വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

English Summary: UAE flight charge crosses one lakh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com