യാത്ര അമേരിക്കയിലേക്കാണോ? ഇന്ത്യൻ സഞ്ചാരികൾക്ക് നവംബർ മുതൽ പ്രവേശനം
Mail This Article
പതിനെട്ടു മാസത്തെ യാത്രാ വിലക്കിന് ശേഷം, ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികള്‍ക്ക് വീണ്ടും പ്രവേശനം നല്‍കാനൊരുങ്ങി യു.എസ്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവരും പൂർണ പ്രതിരോധ കുത്തിവയ്പ്പ് എടുത്തവരുമായ യാത്രക്കാര്‍ക്ക് നവംബർ മുതൽ അമേരിക്കയിലേക്ക് പ്രവേശനം സാധ്യമാകുമെന്ന് വൈറ്റ്‌ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
കോവിഡ് -19 കേസുകൾ വർദ്ധിക്കുന്ന സാഹചര്യമായതിനാല്‍ നിയന്ത്രണങ്ങൾ നീക്കാൻ ശരിയായ സമയമല്ല ഇതെന്ന് പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഭരണകൂടം കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു. ഫ്രാൻസ്, ജർമനി, ഇറ്റലി, സ്പെയിൻ, സ്വിറ്റ്സർലൻഡ്, ഗ്രീസ് എന്നിവയുൾപ്പെടെ യൂറോപ്പിലെ ഷെങ്കൻ രാജ്യങ്ങളിൽ നിന്നും ബ്രിട്ടൻ, അയർലൻഡ്, ചൈന, ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഇറാൻ, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നുമുള്ളവരും പൂര്‍ണ വാക്സിനേഷൻ സ്വീകരിച്ചവരുമായ യാത്രക്കാര്‍ക്കാണ് പുതുതായി പ്രവേശനം നല്‍കുക. പൂർണ കുത്തിവയ്പ് എടുത്ത യാത്രക്കാര്‍ ക്വാറന്റൈൻ ചെയ്യേണ്ടതില്ല.
നവംബറില്‍ അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവര്‍ വിമാനത്തില്‍ കയറുന്നതിനു മുന്‍പ്, വിസ, പ്രതിരോധ കുത്തിവയ്പ്പ് രണ്ടും ഡോസും എടുത്തതായി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയെല്ലാം കയ്യിലുണ്ടെന്ന് ഉറപ്പുവരുത്തണം. കൂടാതെ യാത്രക്ക് മൂന്നു ദിവസത്തില്‍ കൂടാത്ത കാലയളവില്‍ എടുത്ത നെഗറ്റീവ് കോവിഡ് പരിശോധനാ റിപ്പോര്‍ട്ടും കയ്യില്‍ കരുതണം. കുത്തിവയ്പ് എടുക്കാത്ത അമേരിക്കൻ പൗരന്മാർക്കുള്ള നിയമങ്ങളും കർശനമാക്കും. ഇവര്‍ യുഎസിലേക്ക് മടങ്ങുന്നതിന് ഒരു ദിവസത്തിനുള്ളില്‍ പരിശോധന നടത്തണം. കൂടാതെ, വീട്ടിലെത്തിയതിനുശേഷവും പരിശോധന നടത്തണം.
ചെറിയ കുട്ടികള്‍ക്ക് യാത്രക്കായി വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. നിലവിൽ യുഎസിൽ പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന വിദേശികൾക്കാണ് ഇത് ഏറ്റവും കൂടുതല്‍ ഉപകാരപ്രദമാവുക. യുഎസ് പൗരന്മാർക്കും സ്പെഷ്യല്‍ വിസയുള്ള താമസക്കാർക്കും വിദേശികൾക്കും മാത്രമേ നിലവില്‍ രാജ്യത്ത് പ്രവേശിക്കാൻ അനുവാദമുള്ളൂ. യൂറോപ്യൻ യൂണിയനും യുകെയും മുമ്പ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്ത യുഎസ് യാത്രക്കാര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു.
English Summary: US To Allow Fully Vaccinated Foreigners From Nov