പാരച്യൂട്ടിന്റെ വടം പൊട്ടി ദമ്പതികൾ കടലിലേക്ക്; നടുക്കുന്ന കാഴ്ച
Mail This Article
ലോകമെങ്ങുമുള്ള സഞ്ചാരികള്‍ക്കിടയില്‍ അതിവേഗം പ്രിയം നേടുന്ന സാഹസിക വിനോദമാണ് പാരാസെയ്‌ലിങ്. ടൂറിസം മേഖലയെ ഞെട്ടിക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം ദിയുവിൽ നടന്നത്. പാരാസെയ്‌ലിങ് നടത്തവേ പാരച്യൂട്ടിന്റെ വടം പൊട്ടി ദമ്പതികൾ കടലില്‍ വീണു. ദിയുവിലെ നരോവ ബീച്ചില്‍ ഞായറാഴ്ചയാണ് സംഭവം. ഗുജറാത്ത് സ്വദേശി അജിത് കതാട്, ഭാര്യ സര്‍ല കതാട് എന്നിവർ തലനാരിഴയ്ക്കാണ് വലിയ അപകടത്തിൽനിന്നു രക്ഷപ്പെട്ടത്. പേടിപ്പെടുത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വൈറലാണ്.
പാരച്യൂട്ടിനെ പവര്‍ ബോട്ടുവായി ബന്ധിപ്പിക്കുന്ന വടമാണ് പൊട്ടിയത്. ബോട്ടിലുണ്ടായിരുന്ന അജിത്തിന്റെ സഹോദരന്‍ രാകേഷാണ് ദൃശ്യങ്ങൾ പകർത്തിയത്. വടംപൊട്ടിയതോടെ അജിത്തും ഭാര്യയും ആകാശത്തേക്ക് ഉയർന്നുപോയെന്നും എന്താണു ചെയ്യേണ്ടതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും രാകേഷ് പറഞ്ഞു. അപകടത്തിന് മുൻപ് വടത്തിന്റെ അവസ്‌ഥ ബോട്ടിലുണ്ടായിരുന്നവരെ അറിയിച്ചിരുന്നുവെങ്കിലും ഒന്നും പേടിക്കാനില്ലെന്നാണ് അധികൃതർ പറഞ്ഞതെന്നും രാകേഷ് ആരോപിച്ചു.
പാരച്യൂട്ടിന്റെ വടം പൊട്ടി കടലിലേക്ക് വീണ ഇരുവരെയും ബീച്ചിലെ ലൈഫ് ഗാർഡുകളാണ് രക്ഷപ്പെടുത്തിയത്. ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാലാണ് ദമ്പതികൾ രക്ഷപ്പെട്ടത്. അവധിക്കാലം ആഘോഷിക്കുവാനായി ദിയുവിൽ എത്തിയതായിരുന്നു അജിത്തും കുടുംബവും.
പാരാസെയ്‌ലിങ് സേവന ദാതാക്കളുടെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്ന് അജിതും കുടുംബവും ആരോപിച്ചു. ഇത്തരത്തിലൊരു അപകടം ആദ്യമാണെന്നും ശക്തമായ കാറ്റു മൂലമാണ് അപകടം ഉണ്ടായതെന്നും പാരാസെയ്‌ലിങിന് നടത്തുന്ന പാംസ് അഡ്വഞ്ചര്‍ ആന്‍ഡ് മോട്ടര്‍ സ്‌പോര്‍ട് ഉടമ പറഞ്ഞു.
English Summary: Couple Falls Into Sea As Rope Snaps While Parasailing In Diu