ADVERTISEMENT

കോഴിക്കോട്∙ കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷം ഉണരുന്ന കേരളത്തിലെ ടൂറിസം മേഖലയ്ക്കു സൈക്ലിങ്ങിലൂടെ കുതിപ്പേകി ഒരു കൂട്ടം റൈഡർമാർ. കേരള സൈക്കിൾ ടൂർ എന്ന പേരിൽ 12 റൈഡർമാർ 10 ദിവസങ്ങളിലായി 14 ജില്ലകളിൽകൂടി നടത്തിയ യാത്ര കഴിഞ്ഞദിവസം കാസർകോട് ബേക്കലിൽ സമാപിച്ചു. ഡിസംബർ 3ന് തിരുവനന്തപുരത്തു നിന്നാരംഭിച്ച യാത്രയിൽ ഇവർ ചവിട്ടിക്കയറിയത് 1200 കിലോമീറ്ററാണ് !.

പ്രധാന ടൂറിസം കേന്ദ്രങ്ങൾ വഴി നടത്തിയ യാത്രയുടെ ചിത്രങ്ങളും വിഡിയോകളും വിദേശത്തുൾപ്പെടെ പ്രദർശിപ്പിക്കാനാണു തീരുമാനം. മന്ത്രി പി.എ.മുഹമ്മദ് റിയാസാണു റൈഡ് ഫ്ലാഗ് ഓഫ് ചെയ്തത്. കോഴിക്കോട് ആസ്ഥാനമായ ഗ്രാൻഡ് സൈക്കിൾ ചാലഞ്ച്, ദുബായ് ഡിഎക്സ്ബി റൈഡേഴ്സ് എന്നിവ ചേർന്നാണു റൈഡ് സംഘടിപ്പിച്ചത്.

cycle-tour

കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൂടെയായിരുന്നു ഇവരുടെ സൈക്കിൾ യാത്ര. തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് പൊന്മുടി, തെന്മല, ആലപ്പുഴ, കുമരകം, ഫോർട്ട്കൊച്ചി, കോതമംഗലം, മൂന്നാർ, അതിരപ്പിള്ളി, കുതിരാൻ, കൊടുങ്ങല്ലൂർ, പൊന്നാനി, ബേപ്പൂർ, കാപ്പാട്, തുഷാരഗിരി, ചെമ്പ്രമല, മാനന്തവാടി, മുഴപ്പിലങ്ങാട്, മാടായിപ്പാറ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് കാസർകോട് ബേക്കലിലാണ് യാത്ര അവസാനിപ്പിച്ചത്. എല്ലാവരും പ്രഫഷനൽ റൈഡർമാരായിരുന്നു. കോഴിക്കോട് ബൈസൈക്കിൾ മേയർ സാഹിർ അബ്ദുൽ ജബ്ബാറാണു റൈഡിനു നേതൃത്വം നൽകിയത്.

സലിം വലിയപറമ്പ്, ഫൈസൽ കോടനാട്, സലാഹ് ആനപ്പടിക്കൽ, അബ്ദുൽ സലാം, അൻവർ അലി, നൗഫൽ മുഹമ്മദ്, നൗഫൽ ചറാൻ എന്നിവർ റൈഡിൽ പങ്കെടുക്കാനായി മാത്രം ദുബായിൽ നിന്നു നാട്ടിലെത്തിയവരാണ്. ഷാഹുൽ ബോസ്ഖ്, നസീഫ് അലി, റിയാസ് കൊങ്കത്ത്, ഷാനിത് എന്നിവരായിരുന്നു മറ്റു റൈഡർമാർ.

അപരിചിതരായ ആളുകളിൽ നിന്നുപോലും വലിയ പിന്തുണയാണ് റൈഡിനിടെ ലഭിച്ചതെന്നു സാഹിർ അബ്ദുൽ ജബ്ബാർ പറയുന്നു. പലരും ഭക്ഷണവും വെള്ളവുമൊക്കെ നൽകി. പലരും വീടുകളിലേക്കു ക്ഷണിച്ചു.

cycle-tour2

എന്നാൽ, ചില ടൂറിസം കേന്ദ്രങ്ങളിൽ മോശം സംഗതികളും കണ്ടു. വയനാട് ചുരം കയറുമ്പോൾ ടൂറിസ്റ്റുകളെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഒരു ബോർഡ് ഉണ്ട്. അതിനു തൊട്ടുമുന്നിൽ നിന്നു പൊലീസ് ചെക്കിങ് നടത്തുന്നു. കുടുംബമായി എത്തുന്നവരെപ്പോലും വാഹനങ്ങളിൽ നിന്നു പുറത്തിറക്കി ചെക്ക് ചെയ്യുകയാണ്. പരിശോധന ആവശ്യമാണെങ്കിലും കുറച്ചുകൂടി സൗഹാർദപരമായി പൊലീസിന് ഇടപെടാമെന്നു സാഹിർ പറയുന്നു.

യാത്രയുടെ ഇത്തരം അനുഭവങ്ങളും ടൂറിസം കേന്ദ്രങ്ങളിലെ സൗകര്യങ്ങളും അപര്യാപ്തതകളുമുൾപ്പെടെയുള്ള റിപ്പോർട്ട് തയാറാക്കി ടൂറിസം മന്ത്രിക്കും നൽകും. വരും വർഷങ്ങളിൽ വിദേശികളുൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ചു റൈഡ് വലിയ ഇവന്റാക്കാനാണ് ലക്ഷ്യമിടുന്നത്. ദുബായിൽ വിഡിയോ, ചിത്ര പ്രദർശനവും നടത്തുന്നുണ്ട്.

English Summary: Pedalling to Help Kerala Tourism Regain its Glory Post Pandemic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com