കൊച്ചിയുടെ കാഴ്ചകളിൽ മയങ്ങി ആകാശത്തുകൂടെ പറക്കാം, നിങ്ങളുണ്ടോ? ഹെലികോപ്റ്റർ റെഡി
Mail This Article
തീപ്പെട്ടികൂട് അടുക്കിവച്ചതുപോലുള്ള കെട്ടിടങ്ങൾ, കായലിന്റെയും കടലിന്റെയും മനോഹരിത, കോൺക്രീറ്റ് കാടുകളും റെയിൽവേട്രാക്കും മെട്രോ ലൈനും... ആരെയും മയക്കുന്ന കാഴ്ച്ചകളാൽ സമ്പന്നമാണ് കൊച്ചി. എന്നാൽ അറബിക്കടലിന്റെ ഈ റാണിയെ നിലത്തു നിന്ന് മാത്രം കണ്ടാൽ മതിയോ, കാഴ്ച അൽപം ഉയരത്തിൽ നിന്നായാലോ ? കൊച്ചിയിലെ ഈ പുതുവത്സരം ആകാശക്കാഴ്ചകളുടേതാക്കാൻ 31, 1, 2 തീയതികളിൽ കലൂർ സ്റ്റേഡിയം ഗ്രൗണ്ടിനു സമീപത്തുള്ള ഹെലിപാഡിലേക്കു വരാം, ഹെലികേരള അതിന് അവസരമൊരുക്കിത്തരും.
ഈ കോവിഡ് കാലത്ത് എല്ലാസുരക്ഷാമാനദണ്ഡങ്ങളും പാലിച്ചാണു 10 മിനിറ്റിലേറെ ദൈർഘ്യമുള്ള ഈ സവാരി ഒരുക്കിയിരിക്കുന്നത്. 500 മുതൽ 1000 വരെ അടി ഉയരത്തിൽ സഞ്ചരിക്കുന്ന ഹെലികോപ്റ്ററിൽ ഇരുന്നാൽ കൊച്ചിയുടെ കാഴ്ചകൾ വ്യക്തമായി കാണാം. ആറുപേർക്ക് സഞ്ചരിക്കാവുന്ന ഹെലികോപ്റ്ററാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. മലയാളിയായ ക്യാപ്റ്റൻ ജിജികുമാറാണു ഹെലികോപ്റ്ററിന്റെ സാരഥി. 3 വയസ്സിൽ താഴെയുള്ള കുട്ടികൾക്കു സവാരി സൗജന്യമാണ്.
ആളുകൾ ഏറെക്കൊതിക്കുന്ന നഗരത്തിന്റെ ആകാശദൃശ്യം നുകരാൻ എല്ലാവർക്കും അവസരം നൽകുകയാണു ഹെലികോപ്റ്റർ സവാരിയുടെ ലക്ഷ്യമെന്നാണ് ഹെലികേരളയുടെ അമരക്കാരനും മാതൃസ്ഥാപനമായ എൻഹാൻസ് ഏവിയേഷൻ സർവീസസിന്റെ മാനേജിങ് പാർട്ണറുമായ ജോൺ തോമസ് പറയുന്നത്. ഈ അവസരം ആളുകൾ പ്രയോജനപ്പെടുത്തുമെന്നും ജോൺ കരുതുന്നു.
നഗരത്തിനു മുകളിലൂടെയുള്ള പറക്കൽ മാത്രമല്ല, തീർഥാടകർക്കായി ശബരിമലയ്ക്കും ഹെലികേരള സർവീസ് നടത്തുന്നുണ്ട്. കൊച്ചിയിൽനിന്നുള്ള യാത്രക്കാരുമായി നിലയ്ക്കലിലെ ഹെലിപാഡിലാണ് ഇറങ്ങുക. ഇവർക്കു പമ്പയിലേക്കു പോകാനുള്ള വാഹനം ഉൾപ്പെടെ സജ്ജീകരിച്ചിട്ടുണ്ട്. ഭക്തർ സന്നിധാനത്തെത്തി ദർശനം പൂർത്തിയാക്കി മടങ്ങിവരും വരെ ഹെലികോപ്റ്റർ കാത്തുകിടക്കും. ആവശ്യക്കാർക്കായി വയനാട്, മൂന്നാർ, തേക്കടി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ഗുരുവായൂരിലേക്കും ഹെലികോപ്റ്റർ പറക്കും. www.helikerala.com എന്ന വെബ്സൈറ്റിൽ കൂടുതൽ വിവരങ്ങളുണ്ട്. 9895188877.
English Summary: Helicopter Trip To View Kochi