ADVERTISEMENT

മഞ്ഞുകട്ടകൾക്കിടയിൽ പെൻഗ്വിൻ കൂട്ടങ്ങളോടു കൂട്ടു കൂടാൻ ഒരു യാത്ര. ഏറെ മോഹിച്ചിരുന്നെങ്കിലും അന്റാർട്ടിക്കയിലെ അമേരി ഐസ് ഷെൽഫിലേയ്ക്കു ക്ഷണം ലഭിച്ചത് കണ്ണൂര്‍ പള്ളിക്കുന്നു സ്വദേശി ഡോക്ടർ ഷിനോജ് ശശിധരനു ശരിക്കും സ്വപ്ന സാഫല്യമാ‌യി. തണുത്തു വിറങ്ങലിച്ചു പുറത്തു പോലും ഇറങ്ങാനാവാതെ ഒന്നര വർഷമാണു മുന്നിൽ. സാധാരണ നിലയ്ക്ക് ജീവിതം ദുസഹമാണ്.. അതേസമയം ആഘോഷവും. ‘ഈ തണുപ്പുള്ളതുകൊണ്ടു തന്നെയല്ലേ ഇത് അന്റാർട്ടിക്കയാകുന്നത്’ – എന്നു ഡോക്ടർ ഷിനോജ്.

09

ഇന്ത്യയുടെ ഇത്തവണത്തെ അന്റാര്‍ട്ടിക് പര്യവേഷണ സംഘത്തിനൊപ്പമുള്ള ആരോഗ്യ പ്രവർത്തകരിൽ മൂന്നു പേർ മലയാളികളാണ്. ഒരാൾ മുംബൈ സ്വദേശിയും. ഷിനോജിനു പുറമേ തൃശൂര്‍ തിരുവിൽവാമല സ്വദേശിയായ ഡോ. പി വി പ്രമോദ്, തൊടുപുഴ സ്വദേശി ഡോ. വിജേഷ് വിജയന്‍ എന്നിവരാണ് സംഘത്തിലുള്ള മറ്റു മലയാളികൾ. അന്റാര്‍ട്ടിക്കയിലേയ്ക്കുള്ള ഇന്ത്യയുടെ 41-ാമതു ശാസ്ത്രപര്യവേഷണ സംഘമാണ് ഭാരതി, മൈത്രി എന്നീ ഇന്ത്യന്‍ സ്റ്റേഷനുകളിലുളളത്.

ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കാലാവസ്ഥയുള്ള ഇവിടെ പര്യവേഷണ സംഘത്തിന് ആവശ്യമായ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ഡോക്ടർമാർ ചെയ്യേണ്ടത്. കൊടും തണുപ്പുകാലത്ത് ദക്ഷിണ ധ്രുവത്തിൽ താപനില മൈനസ് 89 വരെ എത്തും. 150 കിലോമീറ്റർ വേഗതയിൽ കാറ്റുള്ള സമയമാണെങ്കിൽ സ്റ്റേഷനിൽ പോലും തണുപ്പ് –35ലെത്തും. അതുകൊണ്ടു തന്നെ പര്യവേഷണ കേന്ദ്രത്തിലേയ്ക്കുള്ള അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ശ്രദ്ധാപൂർവമുള്ളതാണ്. വിശദമായ വൈദ്യ പരിശോധനകള്‍ക്കു ശേഷമായിരിക്കും തിരഞ്ഞെടുപ്പ്. യാത്രയ്ക്കു മുന്നോടിയായി തീവ്രമായ പരിശീലനങ്ങളാണ് ലഭിച്ചതെന്നും ഡോക്ടർ ഷിനോജ് പറയുന്നു. ഇന്ത്യ ടിബറ്റല്‍ ബോര്‍ഡര്‍ പൊലീസിന്റെ സഹകരണത്തോടെ ഓലിയിലായിരുന്നു പരിശീലനം. 

antartica-travel2

ഇന്ത്യയുടെ അന്റാര്‍ട്ടിക് പര്യവേഷണങ്ങളുടെ ഭാഗമായി ഇപ്പോള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു സ്റ്റേഷനുകളാണ് മൈത്രിയും ഭാരതിയും. 1981-ല്‍ തുടക്കം കുറിച്ചതാണ് പദ്ധതി. ഇന്ത്യയും അന്റാര്‍ട്ടിക്കയും തമ്മില്‍ ഭൂതകാലത്തുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചു വിവരം നൽകുമെന്നു പ്രതീക്ഷിക്കുന്ന അമേരി ഐസ് ഷെല്‍ഫിനെപ്പറ്റി പഠിക്കുന്ന സംഘമാണ് ഭാരതി സ്റ്റേഷനിലുള്ളത്. അന്റാര്‍ട്ടികിലെ കാലാവസ്ഥയെ കുറിച്ചു പഠിക്കാനും ഹരിത വാതകങ്ങളെ കുറിച്ചു പഠിക്കാനുമായി ഹിമത്തില്‍ 500 മീറ്റര്‍ ഡ്രില്ലിങ് നടത്തുന്നതിന്റെ പ്രാഥമിക ജോലികളാണ് മൈത്രി സ്‌റ്റേഷനില്‍ നടത്തുന്നത്.

100

ഡോ. പി.വി. പ്രമോദിനിത് രണ്ടാം തവണയാണ് അന്റാര്‍ട്ടികയിലേക്കുള്ള ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെടാൻ അവസരം ലഭിക്കുന്നത്. നേരത്തേ 38-ാമത് സംഘത്തില്‍ അംഗമായിരുന്ന അദ്ദേഹം മൈത്രി സ്റ്റേഷനിലായിരുന്നു അന്നു പ്രവര്‍ത്തിച്ചിരുന്നത്. കേരള ഹെല്‍ത്ത് സര്‍വീസസില്‍ 2005 മുതല്‍ പ്രവര്‍ത്തിക്കുന്ന പ്രമോദ് അവധി എടുത്താണ് തണുത്തുറഞ്ഞ മണ്ണിൽ ഇന്ത്യൻ പര്യവേഷകർക്കു സേവനമൊരുക്കുന്നത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നായിരുന്നു എംബിബിഎസ് പൂര്‍ത്തിയാക്കിയത്.

0099

കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ നിന്ന് എംബിബിഎസ് നേടിയ ഡോ. ഷിനോജ് ശശീന്ദ്രന്‍ ബംഗളുരുവില്‍ ഓര്‍ത്തോപെഡിക് സര്‍ജനാണ്. കണ്ണൂര്‍ എന്‍എച്ച്എമ്മിലും ജോലി ചെയ്തിട്ടുണ്ട്. ന്യൂഡെല്‍ഹി ലേഡി ഹാര്‍ഡിങ് മെഡിക്കല്‍ കോളെജില്‍ ഫിസിഷ്യനായി ജോലി ചെയ്യുന്ന ഡോ. വിജേഷ് വിജയന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ നിന്ന് എംബിബിഎസും ലേഡി ഹാര്‍ഡിങ് കോളെജില്‍ നിന്ന് എംഡിയും കരസ്ഥമാക്കിയിട്ടുണ്ട്.

English Summary: Kannur Native Dr Shinoj part of Indian Antarctic Expedition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com