ADVERTISEMENT

അച്ഛന്റെ വിയോഗം മനസ്സിനെയും ശരീരത്തെയും തളർത്തി. ആശ്വസിപ്പിക്കാനായി എല്ലാവരും അരികിലെത്തിയെങ്കിലും ആ ശൂന്യത വാക്കുകൾ കൊണ്ട് നികത്താനാവുന്നതല്ലായിരുന്നു. അച്ഛന്റെ നോവുണര്‍ത്തുന്ന ഒാർമകൾ പങ്കുവയ്ക്കുകയാണ് നടി ഗായത്രി അരുൺ. അച്ഛന്റെ വേർപാടിൽ മാനസികമായി തളർന്ന ഗായത്രിയെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചത് യാത്രകൾ ആണ്.

gayathri-travel

ഋഷികേശ് യാത്ര എന്നു നടക്കും എന്നത് മനസ്സിൽ എപ്പോഴും അവർത്തിക്കുന്ന ചോദ്യമായിരുന്നു. പല തവണ ശ്രമിച്ചെങ്കിലും യാത്രക്ക് തടസങ്ങളായി ഹിമാലയപ്രളയവും മഹാമാരിയും മാറി വന്നു. അതിനിടയിൽ ഉള്ളുലച്ചു കൊണ്ടുള്ള എന്റെ അച്ഛന്റെ വേർപ്പാടും. യാഥാര്‍ത്ഥ്യം ഉൾകൊള്ളാന്‍ ദിവസങ്ങൾ വേണ്ടി വന്നു.

gayathri-travel6

പ്രതീക്ഷിക്കാത്തപ്പോൾ സംഭവിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ സന്തോഷവും ചിലപ്പോൾ സങ്കടവും സമ്മാനിക്കും. അച്ഛന്റെ വിയോഗം ഗായത്രിയ്ക്ക് നൽകിയതും ഒരിക്കലും മറക്കാനാവാത്തൊരു സങ്കടമായിരുന്നു. അടുത്തിടെ നടത്തിയ ഋഷികേശ് യാത്രയ്ക്ക് അച്ഛന്റെ നനുത്ത ഒാർമകളായിരുന്നു ഒപ്പമുണ്ടായിരുന്നത്. 

gayathri-travel3

'ഞാൻ മരിച്ചാൽ മരണാനന്തര കർമങ്ങൾ എന്ന പേരിൽ നടത്തപ്പെടുന്ന 'ആഘോഷപരിപാടികൾ' ഒന്നും നടത്തരുത്. ഏതെങ്കിലും പുണ്യനദിയിൽ പോയി കർമം ചെയ്താൽ മതി' എന്ന അച്ഛന്റെ വാക്കുകൾക്ക് മകൾ ജീവൻ നൽകിയത് ഋഷികേശിലേക്ക് ഒറ്റയ്ക്ക് നടത്തിയ യാത്രയിലൂടെയായിരുന്നു. പല പ്രാവശ്യം പോകണമെന്ന് കരുതുകയും പദ്ധതിയിടുകയും പിന്നീട് മാറിപ്പോവുകയും ചെയ്ത യാത്രയാണ് ഋഷികേശിലേത്.

‌അച്ഛന്റെ മരണശേഷം അദ്ദേഹത്തിന്റെ ആഗ്രഹപൂർത്തീകരണം പോലെ വേഗത്തിൽ സംഭവിച്ചത് തന്നെ അദ്ഭുതപ്പെടുത്തിയെന്നും ഗായത്രി. അന്നത്തെ യാത്രകളൊക്കെ മുടങ്ങിപോയത് അച്ഛന്റെ ആഗ്രഹം പോലെ ഗംഗയിൽ കർമങ്ങൾ ചെയ്യാൻ വേണ്ടി ആണോ എന്ന് തോന്നിപോയ നിമിഷമായിരുന്നു. ദേവപ്രയാഗിലേക്കുള്ള തന്റെ യാത്ര ഒരു വലിയ നിയോഗവമായി കാണുന്നുവെന്നും ഗായത്രി പറയുന്നു. 

ഒരു കവിതപോലെ, ഒഴുകുന്ന യാത്രയുടെ വിവരണം

gayathri-travel7

ദേവപ്രയാഗ് യാത്ര നേരത്തെ സൂചിപ്പിച്ചതുപോലെ ഒരു നിയോഗമായിട്ടാണ് ഗായത്രി കാണുന്നത്. തന്റെ യാത്രയെ ഭഗീരഥ പ്രതിജ്ഞയോടാണ് ഗായത്രി ഉപമിക്കുന്നത്. യാത്രാവിശേഷങ്ങളെക്കുറിച്ച് ഗായത്രിയുടെ വാക്കുകളിലൂടെ...

'അതിതീവ്രമായ മനോവ്യഥയിൽ സഗര പരമ്പരയിലെ യുവ രാജാ ഭഗീരഥന് ഉറക്കമറ്റു പോയി. ഘോര കപില ശാപത്താൽ ഭസ്മമായി തീർന്ന തന്റെ പൂർവികർ, അവനി ഭരിച്ച ക്ഷത്രിയ വീരർ, മുക്തി ലഭിക്കാതുഴറുന്ന ദൃശ്യങ്ങൾ ആ യുവ ഹൃദയത്തെ ആട്ടിയുലച്ചു. ഭഗീരഥ പ്രതിഞ്ജ. 

gayathri-travel4

അറുപതിനായിരത്തോളം വരുന്ന തന്റെ പൂർവികർക്ക് ശാപമോക്ഷം ലഭിച്ച് സ്വർലോകം പൂകണം. പോംവഴിയൊന്നു മാത്രം, ദേവലോകവാസിയായ മോക്ഷദായിനി സ്വർഗംഗയെ ക്ഷിതിയിലേക്കാനയിക്കുക. പൂർവികരുടെ ശേഷിപ്പുകളെ ഗംഗാജലത്താൽ അഭിഷിക്തമാക്കുക. 

നെടുനാളെത്തെ കഠിനകഠോര താപാഗ്നിയാൽ കോസല രാജാവ് സ്വർഗത്തിൽ നിന്നും സുരവാഹിനിയെ ഭൂമിയേലേക്ക് വഴി നടത്തിച്ചു മഹാദേവൻ അവളെ തിരുജടയിൽ താങ്ങി, ശപ്ത ഭൂമികളിൽ മോക്ഷധാരയായി ഒഴുക്കി. അതിന്മേൽ ഭഗീരഥൻ ഇച്ഛാ ശക്തിയുടെ പര്യായമായി. ആ പ്രയത്നം ഭഗീരഥ പ്രയത്നവും. സ്വർഗംഗ ഭാഗീരഥിയും. സുരമോഹിനിയായ മോക്ഷസരിത്ത് ഭാഗീരഥി അളകനന്ദയുമായ് സംഗമിച്ച് ഗംഗയായ് ഒഴുകിത്തുടങ്ങുന്ന നമ്മുടെ ഭൂമിയിലെ പുണ്യസ്ഥാനം, ദേവപ്രയാഗ്. '

ഗംഗയിൽ സ്വയം അലിഞ്ഞില്ലാതാകുന്ന നിമിഷങ്ങൾ

gayathri-travel1

ഋഷികേശിലേക്ക് യാത്ര പുറപ്പെടുമ്പോൾ ദേവപ്രയാഗിലേക്ക് ഒരു യാത്ര മനസ്സിൽ കണക്കുകൂട്ടിയിരുന്നില്ല. എന്നെ അദ്ഭുതപ്പെടുത്തികൊണ്ട് യാത്രയുടെ ഒന്നാം ദിനം തന്നെ ദേവപ്രയാഗിലേക്ക് ക്ഷണിച്ചു. നിയോഗം ആവാം, കേവലം ആകസ്മികതയും. ഋഷികേശിൽ നിന്നു ബദരീനാഥിലേക്ക് വളഞ്ഞു പുളഞ്ഞ ഹിമാലയ വഴികളിൽ കണ്ണു നട്ടു ഇരിക്കുന്നവർക്ക് ഒരു ദിക്കിലെത്തുമ്പോൾ കണ്ണു തടയും അതാണ് ദേവപ്രയാഗ്‌. 

Haridwar--Rishikesh-Trip4

ദൂരെ വെള്ള മഞ്ഞ് പുതച്ച ഹിമാലയം താഴെ ഇളം നീല നിറവും പച്ചയും ധവളിമയും ചേർന്ന് ഒരു നിറമാകുന്ന വിസ്മയ ഗംഗ. ഋഷികേശിൽ എത്തിയപ്പോൾ പകൽ വെളിച്ചം മറഞ്ഞിരുന്നു. അതു കൊണ്ടവളെ പകൽ നിറവിൽ കാണുന്നത് അന്നാണ്. ആ നിമിഷം ഹൃദയം സ്വാഭാവിക താളത്തെ കവച്ച് വച്ച് അതിവേഗത്തിൽ മിടിക്കാൻ തുടങ്ങി. കണ്ണുകൾ നിറഞ്ഞൊഴുകി. 

ഗംഗയെ ഞാൻ തൊട്ടു, ആ ജലം കുടിച്ചു. തലയിൽ കുളിരായി അണിഞ്ഞു. അച്ഛന്റെ ശ്രാദ്ധ ക്രിയ ശ്രദ്ധയോടെ അനുഷ്ഠിച്ചു. ഒരു അണു പോലെ ആ മഹാപ്രവാഹ സ്ഥാനത്ത് നിൽക്കുമ്പോൾ ഉള്ളു വിങ്ങുന്നുണ്ടായിരുന്നുവെങ്കിലും ഉള്ളിൽ എവിടെയോ പറഞ്ഞറിയിക്കാനാവാത്ത ഒരു തണുപ്പ് പടരുന്നുണ്ടായിരുന്നു. അച്ഛനെ ആശുപത്രിയിലേക്ക് അവസാനമായി കൊണ്ടുപോയപ്പോൾ മുതൽ ഉള്ളിൽ കയറിയ ഒരു ഭാരം ആ തണുപ്പിൽ പോയി മറഞ്ഞത് ഞാൻ അറിഞ്ഞു.സഗര പരമ്പരയൊരു നിമിത്തമായി ഭഗീരഥ പ്രയത്നത്തിലൂടെ ഭൂമിയിൽ എത്തിയ പുണ്യമേ, എത്രയെത്ര ആത്മാക്കൾക്കു നീ മോക്ഷമേകി. എന്റെ അച്ഛനും, ദേവപ്രയാഗിനെ ഇങ്ങനെയല്ലാതെ വാക്കുകൾ കൊണ്ട് തനിക്ക് വിവരിക്കാനാവില്ലെന്ന് ഗായത്രി. 

ഒറ്റയ്ക്കുള്ള യാത്രകൾ വേറൊരു അനുഭവം തന്നെയാണ്

Haridwar--Rishikesh-Trip5

ജോലിയുടെ ഭാഗമായിട്ടല്ലാതെ ഞാൻ ഒരു യാത്രയും ഒറ്റയ്ക്ക് നടത്തിയിട്ടില്ല. ഋഷികേഷ് പോകണമെന്ന് കുറേക്കാലമായുള്ള ആഗ്രഹമായിരുന്നു അതും ഒറ്റയ്ക്ക്. പക്ഷേ നേരത്തെ പറഞ്ഞതുപോലെ അതങ്ങനെ നീണ്ടുനീണ്ടുപോയി. ഒറ്റയ്ക്ക് യാത്ര ചെയ്യുക എന്നത് ഒരു വ്യത്യസ്തമായ എക്സ്പീരിയൻസ് തന്നെയാണ്. അതുകൊണ്ട് ഇനിയും കുറേ സോളോ ട്രിപ്പുകൾ പ്ലാൻ ചെയ്തിട്ടുണ്ട്. 

നോർത്ത് ഈസ്റ്റ് മുഴുവൻ ഒറ്റയ്ക്ക് സഞ്ചരിക്കണമെന്നാണ് ഇപ്പോൾ തീരുമാനിച്ചുവച്ചിരിക്കുന്നത്. അതുപോലെ എന്റെ ഭർത്താവും യാത്രാപ്രേമിയാണ്.  ഇന്ത്യ മുഴുവൻ ബൈക്കിൽ സഞ്ചരിച്ച് തിരിച്ചെത്തിയിട്ടുണ്ട്. ഇനി അദ്ദേഹത്തിന്റെ പ്ലാൻ നേപ്പാൾ പോകാനാണ്. ആ യാത്രയിൽ എനിക്കും പങ്കെടുക്കണമെന്നുണ്ട്. 

കുറേ സ്ഥലങ്ങൾ ഞങ്ങൾ പ്ലാൻ ചെയ്ത് വച്ചിട്ടുണ്ട്. ഈവർഷം തന്നെ അവിടമൊക്കെ സന്ദർശിക്കണം. ജീവിതം യാത്രയാണ്, ആ കാഴ്ചകളിലൂടെ ജീവിക്കണം.

English Summary: Memorable Travel Experience by Actress Gayathri Arun 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com