കിളിമഞ്ജാരോ പർവതനിരകൾ കീഴടക്കി മലയാളിയായ നിയറോയ്
Mail This Article
ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവതമായ ടാൻസാനിയയിലെ കിളിമഞ്ജാരോ പർവതനിരകൾ കീഴടക്കി വിദേശ മലയാളിയായ നിയറോയ്. മഞ്ഞുപാളികൾ നിറഞ്ഞ അതികഠിനമായ പാതയിലൂടെ മൂന്നര ദിവസം കൊണ്ട് നാല്പത്തിയഞ്ച് കിലോമീറ്റർ താണ്ടിയാണ് ഈ ദൗത്യം നിയ പൂർത്തിയാക്കിയത്.
മൈനസ് ഇരുപത് ഡിഗ്രി തണുപ്പിൽ മഞ്ഞുമഴയുടെ നടുവിലൂടെയായിരുന്നു ഈ സാഹസിക യാത്ര. ഏരിസ് ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ ഡോ. സോഹൻ റോയിയുടെ മകളാണ് ഏരിസ് ഗ്രൂപ്പിന്റെ ചീഫ് ഹാപ്പിനസ് ഓഫീസർ കൂടിയായ നിയ റോയ്.
സൗണ്ട് ഹീലർ, ഹിപ്നോതെറാപ്പിസ്റ്റ്, യോഗ അധ്യാപിക എന്നീ മേഖലകളിലും പ്രശസ്തയാണ് നിയ റോയി. സാമൂഹ്യ മനസ്സിനെ തൊട്ടറിയാനുള്ള സ്വതസിദ്ധമായ കഴിവുകൊണ്ടും മനശാസ്ത്രം, ശാരീരിക വ്യായാമം എന്നിവയിലധിഷ്ഠിതമായ 'തെറാപ്പി'കളിലൂടെയും നിരവധിയാളുകൾക്ക് ശാരീരിക -മാനസികാരോഗ്യം കൈവരിക്കുവാനുള്ള പരിശീലനവും നൽകിയിട്ടുണ്ട്. ഇൻഡിവുഡ് ഫാഷൻ പ്രീമിയർ ലീഗ് ഡയറക്ടർ കൂടിയാണ് നിയറോയ്.
സാഹസിക സഞ്ചാരികളുടെ സ്വപ്നഭൂമി
സാഹസിക സഞ്ചാരികളുടെ സ്വപ്നഭൂമിയാണ് കിളിമഞ്ജാരോ. ടാൻസാനിയയിലെ മഞ്ഞിൽ മൂടിയ, വൈവിധ്യ സമ്പൂർണമായ ഭൂപ്രദേശങ്ങൾ നിറഞ്ഞ പർവതനിരയാണ് കിളിമഞ്ജാരോ. തിളങ്ങുന്ന മലനിര”എന്നർത്ഥം വരുന്ന കിളിമഞ്ജാരോ കൊടുമുടി സമുദ്രനിരപ്പിൽ നിന്നും ഏകദേശം 5485 മീറ്റർ ഉയരത്തിലാണ്. ഹാൻസ് മെയർ, ലുഡ്വിഗ് പുട്ട് ഷെല്ലർ എന്നിവർ ചേർന്നാണ് ഈ കൊടുമുടി ആദ്യമായി കീഴടക്കിയത്. സാഹസിക സഞ്ചാരികളുടെ പ്രധാന ക്ലൈംബിങ് മേഖലയാണിവിടം. ചുരുങ്ങുന്ന മഞ്ഞുപാളികളും, ഐസ് ഫീൽഡ്കൾക്ക് സമാനമായ മഞ്ഞുമലകളും ഇവിടുത്തെ പ്രധാന ആകർഷണമാണ്.
English Summary: Keralite Woman Climbs Mount Kilimanjaro Africa