അലർട്ട് മാറി, മഞ്ഞും മഴയും ആസ്വദിച്ച് പൊൻമുടിയിലേക്ക് പോകാം
Mail This Article
കനത്ത മഴയെ തുടർന്ന് പ്രവേശനം നിരോധിച്ച തിരുവനന്തപുരം ജില്ലയിലെ ഇക്കോടൂറിസം കേന്ദ്രങ്ങൾ സഞ്ചാരികള്‍ക്കായി തുറന്നു. ഇന്നു മുതൽ സന്ദർശകർക്കു പ്രവേശിക്കാമെന്നു തിരുവനന്തപുരം ഡിഎഫ്ഒ അറിയിച്ചു. ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതോടെയാണ് പൊൻമുടി, കല്ലാർ, മങ്കയം വിനോദസഞ്ചാര ഇടങ്ങൾ അടച്ചിരുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ അവധികാലമായതിനാൽ നിരവധി സഞ്ചാരികളാണ് ഇക്കോ ടൂറിസം മേഖലകളിലേക്ക് യാത്രകൾ പ്ലാൻ ചെയ്തിരുന്നത്. എന്നാൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ മാറി മാറി പ്രഖ്യാപിച്ചതോടെ യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു.
മഴ മുന്നറിയിപ്പ് കാരണം മേയ് 15 മുതലാണ് ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചതായി തിരുവനന്തപുരം ഡിഎഫ്ഒ അറിയിച്ചത്. യാത്രകൾ പരമാവധി മാറ്റിവച്ചു സഞ്ചാരികൾ ജാഗ്രത പാലിക്കാൻ ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചിരുന്നു.
പൊൻമുടിയിലെ മഞ്ഞു മഴയും ആസ്വദിച്ച് താമസിക്കാവുന്ന കെടിഡിസിയുടെ ഗോൾഡൻ പീക്ക് റിസോർട്ടിൽ ബുക്ക് ചെയ്തവർ നിരവധിയായിരുന്നു. പൊൻമുടിയിൽ പ്രവേശനം നിരോധിച്ചതോടെ റൂം ബുക്ക് ചെയ്തവർ ക്യാൻസൽ ചെയ്യുകയും തീയതി മാറ്റിയുള്ള ബുക്കിങ്ങും നടത്തിയിരുന്നു. ഇപ്പോൾ പൊൻമുടി തുറന്നതോടെ ഗോൾഡൻ പീക്ക് റിസോർട്ടിലേക്ക് ബുക്കിങ്ങിനായി സഞ്ചാരികൾ വിളിക്കുന്നുണ്ടെന്നും റിസോർട്ട് അധികൃതർ പറയുന്നു.
English Summary: Misty and Mesmerizing Ponmudi Welcomes Tourists again