ട്രെയിനിൽ കൂടുതൽ ലഗേജ് കൊണ്ടുപോയാൽ കീശ കാലിയാകുമോ? നിയന്ത്രണങ്ങൾ മാറ്റിയോ?
Mail This Article
ലഗേജ് നയത്തിലെ മാറ്റവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ നിഷേധിച്ച് റെയിൽവേ മന്ത്രാലയം. ട്രെയിനിൽ ലഗേജ് കൊണ്ടുപോകുന്നതിനുള്ള നിയന്ത്രണങ്ങൾ ഇന്ത്യൻ റെയിൽവേ പുതുക്കിയിട്ടുണ്ട്, റെയിൽവേ നിശ്ചയിച്ചിരിക്കുന്ന അനുവദനീയമായ പരിധി കടന്നാൽ അധിക തുക ഈടാക്കുമെന്നും ചില ഉപയോക്താക്കൾ ഇന്റർനെറ്റിലൂടെ നടത്തിയ അവകാശവാദങ്ങളാണ് മന്ത്രാലയം നിഷേധിച്ചത്.
വിമാന യാത്രയുടേതുപോലെ കൂടുതൽ ലഗേജിനു കാശ് കൊടുക്കുന്ന രീതിയിലേക്ക് ഇന്ത്യൻ റെയിൽവേ മാറുന്നു എന്നായിരുന്നു പ്രചരണം. "റെയിൽവേയുടെ ലഗേജ് നയത്തിൽ അടുത്തിടെ മാറ്റം വരുത്തിയതായി ചില സോഷ്യൽ മീഡിയ/ഡിജിറ്റൽ വാർത്താ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണ്, ഇതിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല" എന്ന് റെയിൽവേ മന്ത്രാലയം ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്.
മെയ് 29 ന് റെയിൽവേ മന്ത്രാലയം പങ്കിട്ട ഒരു ട്വീറ്റിന്റെ അടിസ്ഥാനത്തിലാണ് തെറ്റായ പ്രചരണം ഉണ്ടായത്. 'ലഗേജ് കൂടുതലാണെങ്കിൽ യാത്രയുടെ ആസ്വാദനം പകുതിയാകും! കൂടുതൽ ലഗേജുമായി ട്രെയിനിൽ യാത്ര ചെയ്യരുത്. ലഗേജ് അധികമാണെങ്കിൽ പാർസൽ ഓഫീസിൽ പോയി ലഗേജ് ബുക്ക് ചെയ്യൂ'. ഇങ്ങനെയായിരുന്നു റെയിൽവേയുടെ ട്വീറ്റ്.
സ്ലീപ്പർ, എസി, ജനറൽ കംപാർട്ടുമെന്റുകളിൽ കൊണ്ടുപോകാവുന്ന ലഗേജിന്റെ വിശദാംശങ്ങളടക്കമാണ് നവമാധ്യമങ്ങളിൽ പ്രചരണം നടന്നത്. പ്രസ്തുത അളവിൽ നിന്നു കൂടുതലുള്ള ഒരു കിലോക്ക് 30 രൂപ വച്ച് അധികം നൽകണമെന്നു ഉണ്ടായിരുന്നു. ഇതാണ് ഇപ്പോൾ റെയിൽവേ മന്ത്രാലയം നിഷേധിച്ചിരിക്കുന്നത്.
English Summary: No Change in Luggage Policy Indian Railways Clarifies