100 കോച്ചുകൾ, 2 കിലോമീറ്റർ നീളം; ആൽപ്സ് മലനിരകളിൽ ഓടിയത് ലോകത്ത് ഏറ്റവും നീളമുള്ള ട്രെയിൻ
Mail This Article
ലോകത്ത് ഏറ്റവും നീളമുള്ള ട്രെയിൻ ഓടിച്ച റെക്കോർഡ് നേട്ടം ഇനി സ്വിറ്റ്സർലൻഡിലെ റീഷൻ റെയിൽവേക്ക്. 1.906 കിലോമീറ്റർ നീളമുള്ള ചുവപ്പ് ട്രെയിൻ ആൽപ്സ് മലനിരകളിലെ ലോകപൈതൃക റെയിൽവേ പാതയിൽ പ്രെദ മുതൽ ഫിലിസർ വരെയുള്ള 24.9 കിലോമീറ്ററാണ് താണ്ടിയത്.
സ്വിസ് ട്രെയിൻ നിർമാതാക്കളായ സ്റ്റാഡ്‌ലർ കമ്പനിയുടെ കാപ്രികോൺ യൂണിറ്റുകളാണ് റീഷൻ റെയിൽവേ റെക്കോർഡ് യാത്രയ്ക്ക് ഉപയോഗിച്ചത്. 4 കോച്ചുകളടങ്ങുന്ന 25 യൂണിറ്റുകൾ ഘടിപ്പിച്ചാണ് ട്രെയിൻ തയാറായത്. പ്രെദയിലെ അൽബുല ടണലിൽ നിന്ന് ആരംഭിച്ച യാത്ര ഫിലിസർ കഴിഞ്ഞ് ലാൻഡ്‌വാസർ വയഡക്റ്റിൽ അവസാനിച്ചു. ഒരു മണിക്കൂർ 10 മിനിറ്റ് സമയം കൊണ്ടാണ് 24.9 കിലോമീറ്റർ താണ്ടിയത്.
ലോക റെക്കോർഡ് സഞ്ചാരത്തിനിടയിൽ 48 പാലങ്ങളും 22 ടണലുകളും ഈ ട്രെയിൻ താണ്ടി. മണിക്കൂറിൽ 30–35 കിലോമീറ്റർ വേഗത്തിൽ ഓടിയ ട്രെയിൻ നിയന്ത്രിച്ചത് 7 ലോക്കോ പൈലറ്റുമാരും 21 സാങ്കേതിക വിദഗ്ധൻമാരും ചേർന്നായിരുന്നു. 25 യൂണിറ്റുകളിലും ഒരുപോലെ വേഗം കൂട്ടുകയും കുറയ്ക്കുകയും ബ്രേക്ക് പ്രവർത്തിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ഇതിലെ വലിയ വെല്ലുവിളി. ഏറ്റവും നീളം കൂടിയ നാരോ ഗേജ് പാസഞ്ചർ ട്രെയിൻ ആയിട്ടാണ് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് ഈ സഞ്ചാരത്തെ അടയാളപ്പെടുത്തിയിരിക്കുന്നത്.