ADVERTISEMENT

രാജ്യത്തേക്ക് എത്തുന്ന യാത്രക്കാര്‍ക്ക് പുതിയ സൗകര്യമൊരുക്കി സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദിയ എയര്‍ലൈന്‍സ്. വിമാനടിക്കറ്റ് വാങ്ങുന്നവര്‍ക്ക് ഒപ്പം ടൂറിസ്റ്റ് വീസ അനുവദിക്കുമെന്ന് എയര്‍ലൈന്‍സ് അറിയിച്ചു. വരുന്ന ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇത് പ്രാബല്യത്തില്‍ വരും.

ഉംറയ്ക്കായി സൗദിയിലേക്ക് പറക്കുന്ന സഞ്ചാരികള്‍ക്ക് ഒരു സഹായം എന്ന നിലയ്ക്കാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. വിനോദസഞ്ചാര ആവശ്യങ്ങള്‍ക്കും ഇത് ഉപയോഗിക്കാം. “യുവർ ടിക്കറ്റ് ഈസ് എ വീസ” എന്നു പേരിട്ടിരിക്കുന്ന ഈ പ്രോഗ്രാം സൗദി എയർലൈൻസ് ഉടൻ തന്നെ ആരംഭിക്കുമെന്ന് കമ്പനിയുടെ വക്താവ് അബ്ദുല്ല അൽ-ഷഹ്‌റാനി കഴിഞ്ഞ ബുധനാഴ്ച പറഞ്ഞു. ഇതുവഴി, വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് 96 മണിക്കൂർ സൗദി അറേബ്യയിൽ തങ്ങാം.

യാത്രക്കാരൻ ഒരു ടിക്കറ്റ് വാങ്ങുമ്പോൾ, അവർക്ക് വീസ ആവശ്യമുണ്ടോ ഇല്ലയോ എന്ന് അന്വേഷിക്കുമെന്ന് അറബിക് ദിനപത്രമായ ഒകാസിന് നൽകിയ പ്രസ്താവനയിൽ ഷഹ്‌റാനി പറഞ്ഞു. വീസ വേണ്ടവര്‍ക്ക് മറ്റൊരു ഫോം പൂരിപ്പിക്കാം, വെറും മൂന്നുമിനിറ്റില്‍ നടപടിക്രമങ്ങൾ പൂർത്തിയാകും. സൗദി അറേബ്യയിലേക്ക് വരുന്നവർക്ക് ഈ ടിക്കറ്റ് വഴി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ യാത്ര ചെയ്യാം. ഈ സേവനം ആരംഭിക്കുന്ന തീയതി എന്നായിരിക്കുമെന്ന കാര്യം സൗദി ഉദ്യോഗസ്ഥർ ഇതുവരെ സൂചിപ്പിച്ചിട്ടില്ല.

സൗദി അറേബ്യ, പ്രത്യേകിച്ച് ജിദ്ദ നഗരം, ഉംറ കർമങ്ങൾ നിർവഹിക്കുന്നതിനും യാത്ര പൂർത്തിയാക്കുന്നതിനുമുള്ള ഒരു ഇടത്താവളമാകണമെന്ന് പല ഇസ്ലാമിക സമൂഹങ്ങളും ആഗ്രഹിക്കുന്നതാണ് ഈ സേവനം നൽകാനുള്ള കാരണമെന്ന് അദ്ദേഹം വിശദീകരിച്ചു. രാജ്യത്തെ എല്ലാ രാജ്യാന്തര വിമാനത്താവളങ്ങളിലേക്കും പുതിയ സർവീസ് വ്യാപിപ്പിക്കും.

ഇത്തിഹാദ്, എമിറേറ്റ്‌സ്, ഫ്ലൈ ദുബായ്, എയർ അറേബ്യ, എയർ അറേബ്യ അബുദാബി തുടങ്ങി, യുഎഇ ആസ്ഥാനമായുള്ള നിരവധി എയർലൈനുകളിൽ വിമാന ടിക്കറ്റുകൾക്കൊപ്പം 48 മുതൽ 96 മണിക്കൂർ വരെ ട്രാൻസിറ്റ് വിസകൾ വാഗ്ദാനം ചെയ്യുന്ന സംവിധാനം ഇതിനകം തന്നെ നിലവിലുണ്ട്. അതേസമയം, ഈ വർഷം രാജ്യാന്തര വിമാന സർവീസുകൾ 40 ശതമാനം വർധിപ്പിക്കാനും ആഭ്യന്തര വിമാനങ്ങളിൽ 500,000 അധിക സീറ്റുകൾ അവതരിപ്പിക്കാനും സൗദിയ പദ്ധതിയിടുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.

English Summary: Saudia’s new service to offer 96-hour tourist visa upon ticket purchase

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com