ഒറ്റയ്ക്ക് ട്രെക്കിങ് നടത്താൻ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് ഇനി നേപ്പാളിലേക്ക് പോകാന്‍ സാധിക്കില്ലെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. നേപ്പാള്‍ ടൂറിസം ബോര്‍ഡാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒറ്റയ്ക്കോ കൂട്ടമായോ നേപ്പാളിലേക്ക് ട്രെക്കിങ്ങിന് എത്തുന്ന വിദേശസഞ്ചാരികൾക്ക് ഗൈഡുകൾ നിർബന്ധമാക്കി.
ഏപ്രില്‍ ഒന്ന് മുതലാണ് ഒറ്റയ്ക്കുള്ള ട്രെക്കിങിന് നേപ്പാള്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ട്രെക്കിങ് നടത്തുന്നതിന് ഗൈഡിനെ നിര്‍ബന്ധമാക്കിയിട്ടുണ്ട്. യാത്രകാരുടെ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്നാണ് നേപ്പാള്‍ ടൂറിസം ബോര്‍ഡ് വക്താവ് മണിരാജ് ലാമിച്ചന്‍ അറിയിച്ചിരിക്കുന്നത്.
ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ സ്ഥിതിചെയ്യുന്ന മനോഹര രാജ്യമാണ് നേപ്പാള്‍. എവറസ്റ്റ് ഉള്‍പ്പെടെ, ലോകത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടികളിൽ എട്ടെണ്ണം ഇവിടെയുണ്ട്. മനോഹരമായ ഭൂപ്രകൃതിക്കും സാംസ്കാരിക നിര്‍മിതികള്‍ക്കുമെല്ലാം ഈ രാജ്യം പ്രശസ്തമാണ്. ഇവിടേയ്ക്ക് നിരവധി സഞ്ചാരികളാണ് ഒറ്റയ്ക്കുള്ള ട്രെക്കിങ്ങിനായി എത്തിച്ചേരുന്നത്. സോളോ ട്രെക്കിങ്ങിന് പോകുമ്പോൾ, വിനോദസഞ്ചാരികൾ പലപ്പോഴും വഴിതെറ്റി ഒറ്റപ്പെട്ട് പോകുന്ന നിരവധി സംഭവങ്ങള്‍ നടക്കാറുണ്ട്. ഇക്കാരണങ്ങളാണ് ഒറ്റയ്ക്കുള്ള ട്രെക്കിങ് നിരോധിക്കാൻ കാരണം. നേപ്പാളിലെ പര്‍വതങ്ങളിലൂടെയുള്ള ട്രെക്കിങ്ങുകൾ വളരെ അപകടകരമാണെന്ന സന്ദേശമാണ് ഈ സംഭവങ്ങള്‍ തെളിയിക്കുന്നത്. ഏപ്രിൽ 1 മുതൽ, ട്രെക്കിങ്ങിന് ഗൈഡുകൾ നിർബന്ധമാണ്.
പ്രതിവര്‍ഷം ഒരു ദശലക്ഷത്തിലധികം ടൂറിസ്റ്റുകള്‍ ഇവിടം സന്ദര്‍ശിക്കുന്നു എന്നാണ് കണക്ക്. ഇവയില്‍ വലിയൊരു വിഭാഗവും ഇന്ത്യക്കാരാണ്. പെട്ടെന്ന് എത്താം എന്നതും യാത്രയ്ക്ക് അധികം നൂലാമാലകള്‍ ഉണ്ടാവില്ല എന്നതും ചെലവു കുറവാണ് എന്നതുമെല്ലാം ഇവിടേക്ക് ധാരാളം ഇന്ത്യന്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. നേപ്പാള്‍ ടൂറിസം ബോര്‍ഡിന്റെ കണക്ക് പ്രകാരം 2019ല്‍ 46000 വിദേശ സഞ്ചാരികളാണ് നേപ്പാളില്‍ സോളോ ട്രെക്കിങ് നടത്തിയത്. നേപ്പാളിലെ ട്രെക്കിങ് ഏജന്‍സീസ് അസോസിയേഷന്റെ ദീര്‍ഘനാളായുള്ള ആവശ്യമായിരുന്നു വിദേശ സഞ്ചാരികള്‍ക്ക് ട്രെക്കിങ്ങിന് ഗൈഡിനെ നിര്‍ബന്ധമാക്കണമെന്നുള്ളത്.
English Summary: Nepal bans Solo Trekking for Foreigners from april