തായ്‌ലൻഡ് യാത്ര, ഫുക്കെറ്റിലെ ‘ക്യൂട്ട്’ ചിത്രങ്ങളുമായി മഡോണ

Mail This Article
കാലമെത്രെ കഴിഞ്ഞാലും പ്രേമത്തിലെ മലരിനെ പോലെ തന്നെ സെലിനെയും മറക്കാൻ മലയാളികൾക്കു കഴിയുകയില്ല. നായികയായി മാത്രമല്ല, ഗായികയായും തിളങ്ങുന്ന മഡോണ സെബാസ്റ്റ്യൻ തായ്‌ലൻഡ് യാത്രയിലാണ്. ഫുക്കെറ്റിലെ പഴയ തെരുവിൽ നിന്നുമുള്ള നിരവധി ചിത്രങ്ങളാണ് താരം പങ്കു വച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പമാണ് താരത്തിന്റെ ഇത്തവണത്തെ അവധിക്കാല യാത്രയെന്നു സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങൾക്കൊപ്പം സൂചിപ്പിച്ചിട്ടുണ്ട്. ലിയോ എന്ന വിജയ് ചിത്രത്തിലൂടെ തമിഴകത്തും പ്രിയങ്കരിയായി മാറിയ മഡോണയുടെ യാത്രാചിത്രങ്ങൾക്കു ആരാധകരുടെ ഭാഗത്തു നിന്നും വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

തായ്‌ലൻഡിലെ വലിയ ദ്വീപുകളിലൊന്നും ധാരാളം സഞ്ചാരികൾ എത്തുന്നയിടവുമാണ് ഫുക്കെറ്റ്. അതിസുന്ദരമായ ബീച്ചുകൾ, മഴക്കാടുകൾ, പർവതക്കെട്ടുകൾ, കൊട്ടാരങ്ങൾ എന്നുതുടങ്ങി സഞ്ചാരികളുടെ മനസ്സുകവരുന്ന നിരവധി കാഴ്ചകൾ ഈ ദ്വീപ് രാഷ്ട്രത്തിലുണ്ട്. രാജ്യത്തിന്റെ ദക്ഷിണപ്രദേശത്ത് ആൻഡമാൻ കടലിലാണ് ഫുക്കറ്റ് സ്ഥിതി ചെയ്യുന്നത്. ഇതിനോടൊപ്പം ചെറിയ 32 ദ്വീപുകളുമുണ്ട്. 48 കിലോമീറ്റർ നീളവും 21 കിലോമീറ്റർ വീതിയുമുണ്ട് ഫുക്കറ്റിന്. മുനമ്പ് (Cape) എന്നർത്ഥം വരുന്ന തലങ് എന്ന പേരിലായിരുന്നു നേരത്തെ ഈ ദ്വീപ് അറിയപ്പെട്ടിരുന്നത്.

പതങ് ബീച്ച്, കമല ബീച്ച്, കാരൻ ബീച്ച്, കട്ട ബീച്ച് എന്നിവയാണ് ഫുക്കറ്റിലെ പ്രധാന ബീച്ചുകൾ. ഇതിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്നയിടമാണ് പതങ് ബീച്ച്. നിരവധി സാഹസിക വിനോദങ്ങൾക്കുള്ള വേദി കൂടിയാണിവിടം. ഫുക്കെറ്റിലെ കാഴ്ചകളിൽ ഏറ്റവും ആകർഷകം കാരൻ വ്യൂ പോയിന്റാണ്. കത നോയ്, കത യായ്, കാരൻ ബീച്ചുകളുടെ വിദൂരമായ ആകാശക്കാഴ്ചയാണ് കാരൻ വ്യൂ പോയിൻറിന്റെ സവിശേഷത.
കുന്നിൻ മുകളിൽ 45 മീറ്റർ ഉയരമുള്ള ഭീമാകാരമായ ബുദ്ധ പ്രതിമ ധാരാളം സന്ദർശകരെത്തുന്ന ഒരിടമാണ്. ഇതിനു സമീപത്തു നിന്നാൽ ഫുക്കറ്റിന്റെ വിശാലമായ ആകാശ ദൃശ്യം ആസ്വദിക്കാം. നിരവധി ബുദ്ധക്ഷേത്രങ്ങൾ കൊണ്ട് സമ്പന്നമാണ് ഈ നഗരം. അവയിൽ ഏറ്റവും പ്രശസ്തം വാറ്റ് ചാലോങ് ആണ്. തായ് നിർമാണവൈദഗ്ധ്യത്തിന്റെ മകുടോദാഹരണങ്ങളിലൊന്നാണ് വാറ്റ് ചലോങ്. 1876 ലെ ചൈനീസ് വിപ്ലവത്തിനെതിരെ ജനങ്ങളെ ഒരുമിപ്പിച്ച ലോ പോ ചെ, ലോ പോ ചുവാങ് എന്നീ ബുദ്ധസന്യാസികളുടെ സ്മരണയ്ക്കായി നിർമിച്ച ക്ഷേത്രമാണിത്.
ഫുക്കറ്റിന്റെ ചരിത്രവും സംസ്കാരവും വിവരിക്കുന്ന മ്യൂസിയങ്ങളും വന്യജീവി സമ്പത്തിന്റെ പ്രതീകങ്ങളായ മൃഗശാലകളും സഞ്ചാരികൾക്കായി തുറന്നിരിക്കുന്നു. ഭക്ഷണപ്രിയർക്കു തങ്ങളുടെ രുചിമുകുളങ്ങളെ ത്രസിപ്പിക്കാൻ പാകത്തിലുള്ള വിഭവങ്ങളാൽ സമൃദ്ധമാണ് ഫുക്കറ്റ്. പഴുതാരയും ചിലന്തിയും പാറ്റയും മുതൽ പെരുമ്പാമ്പ് വരെ ഇതിൽപ്പെടും. രാത്രിയിൽ പാതയോരത്തെ തട്ടുകടകളിൽ ഇവയെ ലൈവായി പാകം ചെയ്തു തരും. ഷോപ്പിങ്ങിന്റെ കേന്ദ്രമാണ് ഫുക്കറ്റ്. പോക്കറ്റിന്റെ കനത്തെ തൃപ്തിപ്പെടുത്തുന്ന മുന്തിയ മാളുകളും വഴിയോര വാണിഭ കേന്ദ്രങ്ങളും ഇവിടെ നിരവധിയുണ്ട്. വിലപേശി പകുതി വിലയ്ക്ക് സാധനം മേടിക്കാം എന്നതാണ് വഴിയോര വാണിഭ കേന്ദ്രങ്ങളുടെ ആകർഷണീയത.