കാടിനുള്ളിലെ ‘കവര്‍’; 'മൈസീന'യുടെ പ്രഭാവലയം, മായക്കാഴ്ചയൊരുക്കുന്ന ഭീമശങ്കർ

Mail This Article
രാത്രിയിൽ മരത്തൊലികളിലും ഇലകളിലുമെല്ലാം തിളക്കവുമായി, 'അവതാർ' സിനിമയിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയില്‍, അഭൗമ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന കാട്. 'ബയോലുമിനെസെൻസ്' എന്നറിയപ്പെടുന്ന ഈ പ്രതിഭാസം കാണാനാവുന്ന കാടുകളില്‍ ഒന്നാണ് മഹാരാഷ്ട്രയിലെ ഭീമശങ്കർ വന്യജീവി സംരക്ഷണ കേന്ദ്രം. 'മൈസീന' എന്ന ഒരു ഫംഗസ് കാരണമാണ് കാടിനുള്ളില്‍ ഈ പ്രഭാവലയം ഉണ്ടാകുന്നത്.
മൈസീനയുടെ 58 ലധികം സ്പീഷീസുകൾ ബയോലുമിനസെന്‍റ് ആണെന്ന് അറിയപ്പെടുന്നു, 'ഫോക്സ്ഫയർ' എന്നാണ് ഈ തിളക്കത്തിന് പേര്. ഫംഗസും അഴുകുന്ന മരവും തമ്മിലുള്ള പ്രതിപ്രവർത്തനത്തിലൂടെയാണ് തിളക്കം ഉണ്ടാകുന്നത്. ഈ ഫംഗസ് ലൂസിഫെറേസ് എന്ന എൻസൈം ഉത്പാദിപ്പിക്കുന്നു, ഇതും അഴുകുന്ന മരത്തിൽ കാണപ്പെടുന്ന പ്രകാശം പുറപ്പെടുവിക്കുന്ന സംയുക്തമായ ലൂസിഫെറിനും തമ്മില്‍ പ്രവര്‍ത്തിക്കുകയും ആകർഷകമായ തിളക്കത്തിന് കാരണമാകുകയും ചെയ്യുന്നു. ലോകമെമ്പാടുമുള്ള മിതശീതോഷ്ണ-ഉഷ്ണമേഖലാ പ്രദേശങ്ങളിൽ സമാനമായ ബയോലുമിനെസെൻസ് പ്രതിഭാസങ്ങള്‍ കാണാമെങ്കിലും ഭീമശങ്കർ വനം ഈ പ്രകൃതി പ്രതിഭാസത്തിന്‍റെ വ്യാപ്തിയും തീവ്രതയും കൊണ്ട് വേറിട്ടുനിൽക്കുന്നു.
ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ കനത്ത മഴയ്ക്ക് ശേഷമുള്ള സമയത്താണ് തിളങ്ങുന്ന വനം കാണാനുള്ള അവസരം ഉണ്ടാകുന്നത്.

മലയണ്ണാന് വേണ്ടി നിര്‍മ്മിച്ച ഇടം
മഹാരാഷ്ട്രയുടെ സംസ്ഥാന മൃഗമായ മലയണ്ണാനെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് പ്രധാനമായും ഭീമശങ്കർ വന്യജീവി സങ്കേതം നിർമ്മിച്ചത്. വംശനാശഭീഷണി നേരിടുന്ന മൂന്ന് ഇന്തോ-മലയൻ അണ്ണാൻ ഇനങ്ങളിൽ ഒന്നായ 'മലബാർ ജയന്റി’നെയാണ് ഇവിടെ സംരക്ഷിക്കുന്നത്. കൂടാതെ, പുള്ളിപ്പുലി, കഴുതപ്പുലി, സാമ്പാർ ഡിയർ... സാധാരണ ലംഗൂർ, കാട്ടുപന്നി, ഈനാംപേച്ചി, മക്കാക്ക് തുടങ്ങി നിരവധി വൈവിധ്യമാർന്ന മൃഗങ്ങളുടെ ആവാസ കേന്ദ്രമാണ് ഈ റിസർവ് ഏരിയ.
131 ചതുരശ്രകിലോമീറ്ററാണ് വിസ്തൃതി. പശ്ചിമഘട്ടത്തിന്‍റെ ഭാഗമായ സഹ്യാദ്രിമലകളുടെ ഒരു ഭാഗവും ഈ വന്യജീവിസങ്കേതത്തിലുൾപ്പെട്ടിട്ടുണ്ട്. മുംബൈയിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്ന വന്യജീവി സങ്കേതത്തില്‍ ഒമ്പത് ആദിവാസി ഗ്രാമങ്ങൾ ഉൾക്കൊള്ളുന്നു.
അനേകം കാവുകൾ ഈ പ്രദേശത്തുള്ളതിനാൽ ഇവിടത്തെ ജൈവവൈവിദ്ധ്യം സംരക്ഷിക്കപ്പെട്ടിരിക്കുന്നു. വിവിധ തരത്തിലുള്ള സസ്യങ്ങളുടെ വിത്തുകൾ ഈ കാവുകളില്‍ മുളപൊട്ടുന്നു.
കാടിനുള്ളിലെ ക്ഷേത്രം
വന്യജീവിസങ്കേതത്തിന് ആ പേര് ലഭിക്കാന്‍ കാരണമായ ഭീമശങ്കർ ക്ഷേത്രം ഈ കാടിനുള്ളില്‍ സ്ഥിതിചെയ്യുന്നു. ഇന്ത്യയിലെ പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിൽ ഒന്നാണ് ഈ ഭീമശങ്കർ ജ്യോതിർലിംഗ ക്ഷേത്രം, അതിനാല്‍ ഇത് രാജ്യമെമ്പാടുമുള്ള ഹിന്ദുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട തീർഥാടന കേന്ദ്രങ്ങളിൽ ഒന്നാണ്.
ട്രെക്കിങ് നടത്താം
ഇടതൂർന്ന വനങ്ങളും പർവതപ്രദേശങ്ങളും കുത്തനെയുള്ള കുന്നുകളുമെല്ലാം ഭീമശങ്കർ വനത്തിനെ ട്രെക്കിങ്ങിനും ഹൈക്കിങ്ങിനും അനുയോജ്യമായ ഒരു സ്ഥലമാക്കി മാറ്റുന്നു. ഭീമശങ്കർ വന്യജീവി സങ്കേതത്തിലെ രണ്ട് പ്രധാന ട്രെക്കിങ് സ്ഥലങ്ങൾ സഹ്യാദ്രി നിരകൾക്ക് മുകളിലുള്ള ഭവഗിരി ഗ്രാമത്തിലെ ഖണ്ഡാസിലാണ് സ്ഥിതി ചെയ്യുന്നത്, ബസ് അല്ലെങ്കിൽ കാർ യാത്ര വഴി ഇവിടേക്ക് എളുപ്പത്തിൽ എത്തിച്ചേരാം. ഖണ്ഡാസിൽ നിന്ന് ഭീമശങ്കറിലേക്കുള്ള ട്രെക്കിങ് യാത്രയ്ക്കായി സഞ്ചാരികൾക്ക് സിദ്ധി ഘട്ട് റൂട്ട് അല്ലെങ്കിൽ ഗണേഷ് ഘട്ട് റൂട്ട് തിരഞ്ഞെടുക്കാം.
സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം
വർഷം മുഴുവനും സന്ദർശിക്കാൻ പറ്റിയ സ്ഥലമാണെങ്കിലും ഭീമശങ്കർ വന്യജീവി സങ്കേതം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാലമാണ്. ഈ സമയത്ത് സുഖകരമായ കാലാവസ്ഥയാണെന്ന് മാത്രമല്ല, തുറസ്സായ സ്ഥലങ്ങളിൽ മിക്ക മൃഗങ്ങളെയും പക്ഷികളെയും കാണാനും പറ്റും.
ജൂൺ മുതൽ സെപ്റ്റംബർ വരെ നീണ്ടുനിൽക്കുന്ന മഴക്കാലത്ത് ഇവിടെ കാൽനടയാത്ര നടത്താനോ വാഹനമോടിക്കാനോ പ്രയാസമാണ്.
∙ എങ്ങനെ എത്തിച്ചേരാം
പൂനെ, മുംബൈ തുടങ്ങിയ നഗരങ്ങളുമായി റോഡ് മാർഗവും റെയില്‍മാര്‍ഗലും ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഭീമശങ്കർ വന്യജീവി സങ്കേതത്തിൽ എത്തിച്ചേരുന്നത് താരതമ്യേന എളുപ്പമാണ്.
ഭീമശങ്കർ റിസർവിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം പൂനെ വിമാനത്താവളമാണ്, ഇത് വെറും 102 കിലോമീറ്റർ അകലെയാണ്. ഇതിനുപുറമേ, മുംബൈ വിമാനത്താവളം 220 കിലോമീറ്റർ അകലെയാണ്. രണ്ട് വിമാനത്താവളങ്ങളും ഡൽഹി, മുംബൈ, ചെന്നൈ, ബാംഗ്ലൂർ, കൊൽക്കത്ത, ഇൻഡോർ, കൊച്ചി തുടങ്ങിയ പ്രധാന ഇന്ത്യൻ നഗരങ്ങളുമായി നിന്നായി ബന്ധപ്പെട്ടിരിക്കുന്നു.
ഭീമശങ്കർ വന്യജീവി സങ്കേതത്തിന് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ പൂനെ റെയിൽവേ സ്റ്റേഷനാണ്, റിസർവിൽ നിന്നു 106 കിലോമീറ്റർ അകലെയാണിത്. ഇതിനുപുറമെ, മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നു 226 കിലോമീറ്റർ അകലെയാണ് റിസർവ് ഏരിയ സ്ഥിതി ചെയ്യുന്നത്.