19 പ്രധാനപ്പെട്ട തീർഥാടന കേന്ദ്രങ്ങളിൽ മദ്യം നിരോധിച്ച് മധ്യപ്രദേശ് സർക്കാർ

Mail This Article
സംസ്ഥാനത്തെ പ്രധാനപ്പെട്ട മത തീർഥാടന കേന്ദ്രങ്ങളിൽ മദ്യം നിരോധിച്ച് മധ്യപ്രദേശ് സർക്കാർ. ഏപ്രിൽ ഒന്നു മുതൽ വിലക്ക് നിലവിൽ വന്നു. സംസ്ഥാന സർക്കാരിന്റ പുതിയ എക്സൈസ് നയത്തിലായിരുന്നു ഈ തീരുമാനം. സംസ്ഥാനത്തെ മതപരമായ 19 കേന്ദ്രങ്ങളിലാണ് മദ്യം വിൽക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ വർഷം ആദ്യം ജനുവരി 25ന് ആയിരുന്നു ബിജെപി നേതൃത്വത്തിലുള്ള മധ്യപ്രദേശ് സർക്കാർ പുതിയ എക്സൈസ് നയം പ്രഖ്യാപിച്ചത്. ഈ പുതിയ നയം അനുസരിച്ച് സംസ്ഥാനത്തെ 19 മതപരമായ സ്ഥലങ്ങളിൽ മദ്യം വിൽക്കുന്നതിനും വാങ്ങുന്നതിനും വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.
∙ സംസ്ഥാനത്ത് മദ്യം നിരോധിച്ചിരിക്കുന്ന സ്ഥലങ്ങൾ
ഉജ്ജയിൻ, ഓംകരേശ്വർ, മഹേശ്വർ, മണ്ഡലേശ്വർ, ഓർച, മൈഹാർ, ചിത്രകൂട്, ദാതിയ, പന്ന, മണ്ഡല, മുൾട്ടായി, മാണ്ഡ്സോർ, അമർകാന്തക്, സൽകാൻപുർ, ബർമൻ കലാൻ, ലിംഗ, ബർമൻ ഖുർദ്, കുന്ദൽപൂർ, ബന്ദക്പൂർ തുടങ്ങിയ നഗരങ്ങളിലാണ് പുതിയ എക്സൈസ് നയം അനുസരിച്ച് മദ്യവിൽപ്പന നിരോധിച്ചിരിക്കുന്നത്. പുതിയ നയം അനുസരിച്ച് 2025 ഏപ്രിൽ ഒന്നുമുതൽ ഈ പ്രദേശങ്ങളിൽ വൈൻ ഔട്ട് ലൈറ്റുകൾക്ക് ലൈസൻസ് നൽകുകയോ പ്രവർത്തിക്കാൻ അനുവദിക്കുകയോ ചെയ്യില്ല.
വ്യത്യസ്തമായ പ്രതികരണങ്ങളാണ് സർക്കാരിന്റെ മദ്യനയത്തിന് ലഭിച്ചിരിക്കുന്നത്. മധ്യപ്രദേശ് സർക്കാരിന്റെ തീരുമാനത്തെ രാമയാനി കുടി ആശ്രമം മഹന്ത് റാം ഹൃദയ് ദാസ് അഭിനന്ദിച്ചു. ഇത് സ്വാഗതാർഹമായ തീരുമാനം ആണെന്നും മധ്യപ്രദേശ് സർക്കാരിന് എല്ലാവിധ ആശംസകളും നേരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത് വളരെ നല്ല തീരുമാനമാണ്. ഈ തീരുമാനം വളരെ നേരത്തെ എടുക്കേണ്ടതായിരുന്നു. സർക്കാരിന്റെ തീരുമാനം ശരിയായി നടപ്പിലാക്കുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ചിത്രകൂടിലുള്ള സദ്ഗുരു നേത്ര ചികിത്സാലയയുടെ ഡയറക്ടറും നേത്രരോഗവിദഗ്ദ്ധനുമായ പത്മശ്രീ ബികെ ജെയിനും സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു. ശരിയായ സമയത്ത് എടുത്ത തീരുമാനമാണ് ഇതെന്നും ഭാവിയിൽ ഇത് നല്ല ഫലങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇത് സർക്കാരിന്റെ മാത്രം ഉത്തരവാദിത്തം അല്ലെന്നും പൊതുജനങ്ങൾ എല്ലാവരും ഇതിനു വേണ്ടി പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, 2025 - 26 വർഷത്തിൽ ലോ ആർക്കഹോൾ ബിവറേജ് ബാർ ഇനത്തിൽ ഉൾപ്പെടുത്തി ഒരു പുതിയ വിഭാഗം തന്നെ കൊണ്ടുവരും. ഈ ലൈസൻസിന്റെ കീഴിൽ പരമാവധി 10 ശതമാനം ആൽക്കഹോൾ ഉള്ള ബിയർ, വൈൻ, റെഡി ടു ഡ്രിങ്ക് ആൽക്കഹോളിക് ബിവറേജ് ആയിരിക്കും ലഭ്യമാക്കുക. സ്പിരിറ്റ് ഉപയോഗിക്കുന്നത് കർശനമായി വിലക്കുന്നത് ആയിരിക്കും.