കുമ്പളങ്ങിയില്‍ കവര് കാണാന്‍ പോവുകയാണോ? ഷെഹ്നാസിന്റെ ഈ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കൂ!

Mail This Article
കവര് കാണാന്‍ കുമ്പളങ്ങിയില്‍ പോയ അനുഭവം, ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയാണ് യാത്രികയും വ്ളോഗറുമായ ഷെഹ്നാസ് ട്രെഷറിവാല. കവരിനെക്കുറിച്ച് താന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ തന്‍റെ പോസ്റ്റില്‍ ഷെഹ്നാസ് കുറിച്ചു. ഇത്രയും മനോഹരമായ ഒരു പ്രകാശ പ്രതിഭാസം ഇവിടെയുള്ളപ്പോള്‍ എന്തിന് നിങ്ങള്‍ നോര്‍ത്തേണ്‍ ലൈറ്റ്സ് കാണാന്‍ പോകണം എന്നാണ് ഷെഹ്നാസ് ചോദിക്കുന്നത്.
ഈ കാഴ്ച ഏറ്റവും മനോഹരമായി കാണാന്‍ പറ്റുന്ന മറ്റു സ്ഥലങ്ങളും ഷെഹ്നാസ് പട്ടികയിൽപ്പെടുത്തുന്നുണ്ട്. ഏറ്റവും പ്രശസ്തമായ ഇടം കുമ്പളങ്ങിയാണ്. ചെല്ലാനം, പുതുവൈപ്പ് തുടങ്ങിയ ഇടങ്ങളിലും ചെറിയ ചില ചെമ്മീന്‍ കെട്ടുകളിലുമെല്ലാം ഇത് കാണാന്‍ പറ്റും.

കവര് കാണാന്‍ പോകുന്നവര്‍ക്ക് ഒരു ചെറിയ ട്രിക്കും ഷെഹ്നാസ് പറഞ്ഞുകൊടുക്കുന്നുണ്ട്. ചന്ദ്രന്‍ ഇല്ലാത്ത അമാവാസി ദിനങ്ങളില്‍ ആണ് ഈ കാഴ്ച ഏറ്റവും സുന്ദരമായി കാണാന്‍ പറ്റുക. മാര്‍ച്ച് മുതല്‍ മേയ് വരെയുള്ള ചെമ്മീന്‍ വിളവെടുക്കുന്ന സമയത്ത് കേരളത്തില്‍ ഉള്ളവര്‍ നൈറ്റ്ക്ലബ്ബ് പോലുള്ള സ്ഥലങ്ങള്‍ ഒഴിവാക്കി ഇവിടം സന്ദര്‍ശിക്കാനും അവര്‍ നിര്‍ദ്ദേശിക്കുന്നു.
കുമ്പളങ്ങിയില്‍ താമസിച്ച ഇടവും അവിടെ നിന്നുള്ള ഭക്ഷണത്തിന്‍റെ കാഴ്ചകളുമെല്ലാം വീഡിയോയില്‍ കാണിക്കുന്നുണ്ട്.
'കുമ്പളങ്ങി നൈറ്റ്സ്' എന്ന ചിത്രത്തിലൂടെയാണ് കവര് ശ്രദ്ധയാകർഷിച്ചത്. ഒരേസമയം ആയിരക്കണക്കിനു മിന്നാമിന്നികള്‍ പറന്നുനടക്കുന്നതു പോലെയാണ് ഇത് കാഴ്ചക്കാര്‍ക്ക് അനുഭവപ്പെടുക. കായലിലെ മനോഹരമായ ഈ നീല വെളിച്ചം, കുമ്പളങ്ങിയുടെ സമീപ പ്രദേശങ്ങളായ ചെല്ലാനം, കണ്ണമാലി, കളത്ര മേഖലയിലെ ചെമ്മീൻ കെട്ടുകളിലും കായലോരങ്ങളിലുമെല്ലാമുണ്ട്. സീസണിൽ നൂറുകണക്കിന് ആളുകളാണ് കുമ്പളങ്ങിയിൽ എത്തുന്നത്. തിരക്കേറുന്ന മുറയ്ക്ക് കുമ്പളങ്ങിയിലേക്ക് യാത്ര നിയന്ത്രണവും ഏർപ്പെടുത്താറുണ്ട്.
കവര് എന്ന് നാട്ടുഭാഷയിൽ വിളിക്കുന്ന ഈ പ്രതിഭാസത്തിന്‍റെ ശാസ്ത്രീയനാമം 'ബയോലുമിനസെൻസ്' എന്നാണ്. ബാക്‌ടീരിയ ഫംഗസ് ആൽഗെ പോലെയുള്ള വെള്ളത്തിലെ സൂഷ്മജീവികൾ പ്രകാശം പുറത്തുവിടുന്ന പ്രതിഭാസമാണിത്. കടലിനോട് ചേർന്നുള്ള കായലുകളിൽ ബയോലുമിനെസെൻസ് കൂടുതലായി കാണുന്നു. കായലുകളിലെ ലവണാംശവും വിസ്കോസിറ്റിയും വർധിക്കുന്നതിനാൽ വേനൽക്കാലത്ത് ഈ പ്രതിഭാസം കൂടുതൽ പ്രകടമാകും. ലവണാംശം കൂടുന്നതിനനുസരിച്ച് തെളിച്ചം കൂടും.
പക്ഷേ, മുൻ വർഷങ്ങളിൽ കവര് കണ്ടുവന്നിരുന്ന കുമ്പളങ്ങിയിലെ പല സ്ഥലങ്ങളിലും ഇക്കുറി കവര് എത്തിയിട്ടില്ല. സമൂഹമാധ്യമങ്ങളിലെ വിഡിയോകള്‍ കണ്ടും കേട്ടറിഞ്ഞും ഒട്ടേറെ ആളുകൾ കുമ്പളങ്ങിയിലേക്ക് എത്തുന്നുണ്ടെങ്കിലും പലർക്കും ഇതു കാണാന്‍ പറ്റാതെ മടങ്ങേണ്ടി വരുന്നു. കവര് സ്പോട്ട് എന്നു ഗൂഗിൾ മാപ്പിൽ രേഖപ്പെടുത്തിയിരിക്കുന്ന ഈ സ്ഥലങ്ങളിലെത്തുന്ന ഭൂരിഭാഗം ആളുകളും കവര് കാണാനാവാതെ മടങ്ങുന്നു.
എന്നാല്‍, കുമ്പളങ്ങിയിലെയും സമീപ പ്രദേശങ്ങളിലെയും ചില പാടശേഖരങ്ങളിലും കെട്ടുകളിലും ഇവ ദൃശ്യമാകുന്നുമുണ്ട്. ഈ സ്ഥലങ്ങള്‍ മാപ്പിൽ കാണാനാവില്ല. നാട്ടുകാരുടെ സഹായമുണ്ടെങ്കിൽ മാത്രമേ ഈ സ്ഥലങ്ങളിലൊക്കെ എത്തിച്ചേരാൻ കഴിയൂ. ഇതിൽ ചിലതൊക്കെ മത്സ്യം വളർത്തുന്ന ഇടങ്ങളാണ്. ഇവിടങ്ങളില്‍ സൗജന്യമായി പ്രവേശിക്കാനുമാവില്ല.
ഫെബ്രുവരി മുതൽ മേയ് വരെയാണ് കവര് ദൃശ്യമാകുക. അരൂർ - എഴുപുന്ന വഴിയും പള്ളുരുത്തി - ഇടക്കൊച്ചി വഴിയും കുമ്പളങ്ങിയിൽ എത്താം.
കായലുകളും ചീനവലകളും നെൽവയലുകളുമെല്ലാം നിറഞ്ഞ മനോഹരമായ ഒരു ഇടമാണ് കുമ്പളങ്ങി. സഞ്ചാരികളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നവരാണ് ഇവിടുത്തെ ആളുകള്‍. കുമ്പളങ്ങിയുടെ ഗ്രാമഭംഗി തേടി നിരവധി പേരാണ് ഇവിടെ എത്തിച്ചേരുന്നത്.