ADVERTISEMENT

മെട്രോയില്‍ യാത്ര ചെയ്യുന്നതിടെ ഭക്ഷണം കഴിച്ച യുവതിക്ക് പിഴ ഈടാക്കി അധികൃതര്‍. ബെംഗളൂരുവിലെ നമ്മ മെട്രോയില്‍ സ്ഥിരമായി യാത്ര ചെയ്യുന്ന യുവതിക്കാണ് പിഴ കിട്ടിയത്. കഴിഞ്ഞ ഏപ്രില്‍ 26 ന് മെട്രോയില്‍ യാത്രക്കിടെ ഭക്ഷണം കഴിച്ച യുവതിയുടെ ചിത്രം മറ്റൊരു യാത്രക്കാരന്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളിൽ ഷെയര്‍ ചെയ്തു. ഇത് ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍റെ ശ്രദ്ധയില്‍പ്പെടുകയും ശിക്ഷാനടപടി സ്വീകരിക്കുകയുമായിരുന്നു. മെട്രോയില്‍ യാത്ര ചെയ്യുമ്പോള്‍ യാത്രക്കാര്‍ ഭക്ഷണം കഴിക്കുകയോ പാനീയങ്ങള്‍ കുടിക്കുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമാണെന്ന് മെട്രോയുടെ നിയമത്തില്‍ വ്യക്തമായി പറയുന്നുണ്ട്. ഏപ്രിൽ 28 ന് നൈസ് റോഡ് ജംഗ്ഷനിലെ മഡവര മെട്രോ സ്റ്റേഷനിൽ പ്രവേശിച്ചപ്പോൾ, സുരക്ഷാ ജീവനക്കാർ അവരെ തടഞ്ഞുനിർത്തി 500 രൂപ പിഴ ചുമത്തി.

"ബെംഗളൂരു മെട്രോ ചട്ടങ്ങളിൽ വിവരിച്ചിരിക്കുന്നതുപോലെ, മെട്രോ പരിസരത്തും ട്രെയിനുകളിലും ഭക്ഷണപാനീയങ്ങൾ കഴിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു”ബിഎംആർസിഎൽ പ്രസ്താവനയിൽ പറഞ്ഞു.

എന്നിരുന്നാലും, വിഡിയോ കണ്ട പലരും സ്ത്രീയെ ന്യായീകരിച്ചു. ട്രെയിനിനുള്ളിൽ കുഴപ്പമുണ്ടാക്കാതെ അവർ നിശബ്ദമായി ഭക്ഷണം കഴിക്കുകയായിരുന്നുവെന്നും തിരക്കേറിയ സമയക്രമം കാരണം പല സ്ത്രീകൾക്കും വീട്ടിൽ ഭക്ഷണം കഴിക്കാൻ സമയം ലഭിക്കുന്നില്ലെന്നും അവരുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുന്നത് സ്വകാര്യതയിലേക്കുള്ള വ്യക്തമായ കടന്നുകയറ്റമാണെന്നും അവർ വാദിച്ചു.

ചില ആള്‍ക്കാര്‍ നമ്മ മെട്രോ അധികൃതര്‍ സഹാനുഭൂതി കാണിക്കണമെന്ന് ആവശ്യപ്പെട്ടു, ഇങ്ങനെ അനാവശ്യ പിഴകൾ ഈടാക്കുന്നതിനുപകരം പൗരന്മാർക്ക് അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മറ്റു ചിലര്‍ ആവശ്യപ്പെട്ടു.

ഭക്ഷണം കഴിക്കുന്നത് നിരോധിച്ചിട്ടുണ്ടെങ്കിൽ, മെട്രോ സ്റ്റേഷനുകൾക്കുള്ളിൽ ഭക്ഷണശാലകൾ അനുവദിക്കുന്നത് എന്തുകൊണ്ടാണെന്നും ചിലർ ചോദിക്കുന്നു.

കൊച്ചി മെട്രോയില്‍ ഉണ്ടോ ഇങ്ങനത്തെ നിയമങ്ങള്‍?

2017 ലാണ് കൊച്ചിയില്‍ മെട്രോ വന്നത്. കൊച്ചി മെട്രോയിലും ഇതേപോലത്തെ ഒട്ടേറെ നിയമങ്ങള്‍ ഉണ്ട്. 

∙ ആളുകൾക്ക് ദിവസേനയുള്ള യാത്രയ്ക്കുള്ള മെട്രോ ആയതിനാൽ, ബാക്ക്പാക്കുകളും ചെറിയ ബാഗുകളും മാത്രമേ അകത്തേക്ക് അനുവദിക്കൂ. ബാഗിന്‍റെ സൈസ് 60 cm X45cm X25 cm ല്‍ കൂടാന്‍ പാടില്ല.

∙  മദ്യക്കുപ്പികൾ, സിഗരറ്റ് പായ്ക്കുകൾ, ലൈറ്റർ, തീപ്പെട്ടി, പടക്കം, മണ്ണെണ്ണ, പെട്രോൾ തുടങ്ങിയ കത്തുന്ന വസ്തുക്കള്‍ ട്രെയിനുകളിൽ കൊണ്ടുപോകുന്നത് നിരോധിച്ചിരിക്കുന്നു. ഇത് പിടിച്ചാല്‍ 500 രൂപ പിഴയുണ്ട്.

∙ മദ്യപിച്ച ആളുകള്‍ക്ക് മെട്രോയിൽ കയറാൻ അനുവാദമില്ല, 500 രൂപ പിഴയും ചുമത്തും. സ്റ്റേഷനുകളിലും ട്രെയിനുകളിലും പുകവലി കർശനമായി നിരോധിച്ചിരിക്കുന്നു, സമാനമായ പിഴയും ഈടാക്കാം.

∙ ട്രെയിനില്‍ പോസ്റ്റര്‍ പതിക്കല്‍, കോറി വരയ്ക്കല്‍ മുതലായവ ചെയ്താല്‍ 1000 രൂപ വരെ പിഴ കിട്ടും.

∙ ട്രാക്കിലൂടെ നടന്നാല്‍ ₹500, മെട്രോ സ്റ്റേഷനുള്ളില്‍ അതിക്രമിച്ചു കടന്നാല്‍ ₹250 എന്നിങ്ങനെ പിഴ ഈടാക്കും.

∙ ട്രെയിനിന്‍റെ ഓട്ടം തടസ്സപ്പെടുത്തുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ₹2000 ആണ് പിഴ.

∙ ഭക്ഷണശാലകളുള്ള സ്റ്റേഷനുകളിൽ നിന്ന് ഭക്ഷണം വാങ്ങാനും കഴിക്കാനും കഴിയും, എന്നാൽ ട്രെയിനിനുള്ളിൽ ഭക്ഷണം കഴിക്കാനോ കുടിക്കാനോ പാടില്ല. ഇത് പിടിച്ചാല്‍ 500 രൂപ പിഴയുണ്ട്.

∙ സ്റ്റേഷനുകളിലോ ട്രെയിനുകളിലോ അസഭ്യം പറയുകയോ സഹയാത്രികനുമായി വഴക്കിടുകയോ ചെയ്താൽ അടുത്ത സ്റ്റേഷനിൽ അവരെ പുറത്താക്കുകയും 500 രൂപ പിഴ ചുമത്തുകയും ചെയ്യും. കൂടാതെ മെട്രോ ട്രെയിനിൽ ഒച്ചയിടാനോ, ഉച്ചത്തിൽ പാടാനോ, മൊബൈൽ ഫോണുകളിൽ നിന്നോ മറ്റ് ഉപകരണങ്ങളിൽ നിന്നോ ഉച്ചത്തിൽ സംഗീതം പ്ലേ ചെയ്യാനോ പാടില്ല.

യാത്രക്കാരെ തത്സമയം നിരീക്ഷിക്കുന്നതിനായി എല്ലാ സ്റ്റേഷനുകളിലും പ്ലാറ്റ്‌ഫോമുകളിലും ട്രെയിനുകളിലും ഒന്നിലധികം സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. മാർഗ്ഗനിർദ്ദേശങ്ങളുടെ ഏതെങ്കിലും തരത്തിലുള്ള ലംഘനങ്ങൾ കണ്ടെത്തിയാൽ യാത്രക്കാര്‍ക്കെതിരെ ഉടനടി നടപടി സ്വീകരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് - Kochimetro

English Summary:

Kochi Metro Regulations: A Comprehensive Guide to Dos and Don'ts.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com