ഫുക്കെറ്റിലെ ‘ടൈഗർ ഷോ’യിൽ പണി വാങ്ങി ഇന്ത്യൻ ടൂറിസ്റ്റ്; ഇതൊക്കെ ശ്രദ്ധിക്കണ്ടേ

Mail This Article
കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു തായ്ലൻഡിൽ വിനോദസഞ്ചാരിയെ കടുവ ആക്രമിക്കുന്ന വിഡിയോ. തായ്ലൻഡിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ഫുക്കെറ്റിലെ ടൈഗർ കിങ്ഡത്തിലാണ് ഈ സംഭവം. ഏതായാലും വിനോദസഞ്ചാര മേഖലയിലെ എത്തിക്സിനെക്കുറിച്ചും വന്യജീവികളുടെ സുരക്ഷയെക്കുറിച്ചും നിരവധി ചോദ്യങ്ങളാണ് ഈ സംഭവം ഉയർത്തുന്നത്.

എക്സ് പ്ലാറ്റ്ഫോമിൽ സിദ്ധാർഥ് ശുക്ല എന്ന വ്യക്തിയാണ് ഈ വിഡിയോ പങ്കുവച്ചത്. വിഡിയോയിൽ വിനോദസഞ്ചാരി കടുവയ്ക്ക് ഒപ്പം നടന്നു വരുന്നത് ആണ് ആദ്യം കാണുന്നത്. ട്രെയിനറും ഒപ്പമുണ്ട്. അതിനു ശേഷം വിനോദസഞ്ചാരി സെൽഫി എടുക്കുന്നതിനു വേണ്ടി കടുവയുടെ അടുത്തായി ഇരിക്കുകയാണ്. ട്രെയിനർ വടി ഉപയോഗിച്ച് കടുവയ്ക്ക് ഇരിക്കാൻ നിർദ്ദേശം നൽകുന്നുണ്ട്. എന്നാൽ, അടുത്ത സെക്കൻഡിൽ സെൽഫി എടുക്കാനായി ഇരുന്ന വിനോദസഞ്ചാരിയെ കടുവ ആക്രമിക്കുകയാണ്.

കടുവയുടെ ആക്രമണത്തിൽ വിനോദസഞ്ചാരിക്ക് കാര്യമായ പരിക്ക് പറ്റിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, വിനോസഞ്ചാരത്തിനു വേണ്ടി വന്യജീവികളെ ഉപയോഗിക്കുന്നതിന് എതിരെ നിരവധി പേരാണ് സമൂഹമാധ്യമത്തിൽ രംഗത്ത് എത്തിയിരിക്കുന്നത്. മൃഗങ്ങൾക്കൊപ്പം ഫോട്ടോ എടുക്കാനും മൃഗങ്ങൾക്കു ഭക്ഷണം നൽകാനും അവസരം നൽകുന്നത് വിനോദ സഞ്ചാരികളെ ആകർഷിക്കുമെന്നും എന്നാൽ, അതിനൊപ്പം തന്നെ ഇത് മനുഷ്യനും മൃഗങ്ങൾക്കും അപകടകരമാണെന്നാണ് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.

ഫുക്കെറ്റിലെ ടൈഗർ കിങ്ഡം
തായ്ലൻഡിലെ ഫുക്കെറ്റിലെ വളരെ പ്രസിദ്ധമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ടൈഗർ കിങ്ഡം. സന്ദർശകർക്ക് കടുവകളുമായി അടുത്ത് ഇടപെടാൻ അവസരം കൊടുക്കുന്നു എന്നതു തന്നെയാണ് ഇതിന്റെ പ്രധാന ആകർഷണം. ഇവരുടെ വെബ്സൈറ്റിൽ പറയുന്നത് അനുസരിച്ച് മൃഗങ്ങളെ വളരെ മികച്ച രീതിയിലാണ് പരിശീലിപ്പിക്കുന്നത്.
എന്നാൽ, മറ്റ് വന്യജീവി ആകർഷണ കേന്ദ്രങ്ങളിൽ നിന്നു വ്യത്യസ്തമായി ഇവിടെ കടുവകളെ മയക്കുകയോ മറ്റോ ചെയ്യാറില്ലെന്ന് മൃഗാവകാശ സംഘങ്ങൾ നടത്തിയ പരിശോധനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇത് ആദ്യമായല്ല ടൈഗർ കിങ്ഡത്തിൽ ഒരു വിനോദസഞ്ചാരി കടുവയുടെ ആക്രമണത്തിന് ഇരയാകുന്നത്. 2014ൽ ഒരു ഓസ്ട്രേലിയൻ വിനോദസഞ്ചാരി ഇവിടെ കടുവയുടെ ആക്രമണത്തിന് ഇരയായിരുന്നു. ഈ സംഭവം താൽക്കാലികമായി ഇത് അടച്ചിടുന്നതിന് കാരണമാകുകയും ചെയ്തിരുന്നു.
ഫുക്കറ്റ്
തായ്ലൻഡിലെ ഫുക്കറ്റ് ദ്വീപിന്റെ തെക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു നഗരവും ഫുക്കറ്റ് പ്രവിശ്യയുടെ തലസ്ഥാനവുമാണ് ഫുക്കറ്റ്. ഇവിടെയാണ് ഫുക്കറ്റ് ഓൾഡ് ടൗണും സ്ഥിതി ചെയ്യുന്നത്. ചൈനീസ് - പോർച്ചുഗീസ് വാസ്തുവിദ്യാ ശൈലിക്കു പേര് കേട്ടതാണ് ഈ പട്ടണം. ഇവിടെയുള്ള കെട്ടിടങ്ങൾ അത് വ്യക്തമാക്കുകയും ചെയ്യുന്നു. പുതിയ കാഴ്ചകൾക്ക് അപ്പുറം ഒരു നാടിന്റെ സംസ്കാരവും വാസ്തുവിദ്യയും കാണാനും അറിയാനും ആസ്വദിക്കാനും താൽപര്യമുള്ളവർ നിർബന്ധമായും പോയിരിക്കേണ്ട ഒരു ഇടമാണ് ഫുക്കെറ്റ് ഓൾഡ് ടൗൺ. ഫുക്കറ്റിൽ നിന്നും അരമണിക്കൂർ സഞ്ചരിച്ചാൽ ടൈഗർ കിങ്ഡത്തിൽ എത്താം.