ലങ്കാധിപനായിരുന്ന രാവണന്റെ സ്വർണ്ണ നഗരി. പണ്ട് മലയാളികള്‍ ജോലി തേടി പോയിരുന്ന സിലോണ്‍ എന്ന "പഴയ ഗള്‍ഫ്". ശ്രീലങ്ക ഇന്ത്യൻ മഹാ സമുദ്രത്തിലെ ഒരു രാജ്യമാണ് .ഇന്ത്യയ്ക്കു തൊട്ടുതാഴെ കണ്ണീർക്കണങ്ങളുടെ ആകൃതിയിൽ കിടക്കുന്നതിനാൽ 'ഇന്ത്യയുടെ കണ്ണുനീർ' എന്ന അപരനാമത്തിലും അറിയപ്പെടുന്നു. സിംഹളരും തമിഴരും ആണ് അവിടെ കൂടുതലും താമസിക്കുന്നത്.
കൊളോബോ വിമാനതാവളത്തിൽ നിന്ന് ആദ്യ യാത്ര ആനകളുടെ അനാഥാലയം ú പിന്നവളയിലേക്കായിരുന്നു . കൊളംബോയിൽ നിന്ന് പ്രധാന ഹിൽ സ്റ്റേഷനായ കാൻഡിയിലേക്കു പോകുന്ന വഴിയിലൂടെ സഞ്ചരിച്ചാൽ പിന്നവളയിൽ എത്താം.
എന്റെ കുട്ടിക്കാലത്ത് കണ്ട പച്ചപ്പു നിറഞ്ഞ കേരളത്തിലെ റോഡ് പോലെ തോന്നി . റോഡിനു ഇരുവശവും മാവ്, പ്ലാവ്, കടച്ചക്ക ,ചെമ്പരത്തി കണിക്കൊന്ന എന്നു വേണ്ട നമ്മുടെ നാട്ടിൽ നിന്ന് മറഞ്ഞു തുടങ്ങിയ എല്ലാ മരങ്ങളും ചെടികളും, പാടവും റോഡിനു ഇരുവശവും കാണാമായിരുന്നു . ഇടയ്ക്കിടയ്ക്ക് ഓടിട്ട വീടുകളും നമ്മുടെ നാട്ടിൽ മണ്‍ മറഞ്ഞുകൊണ്ടിരിക്കുന്ന ഉഷമലരി, രാജമല്ലി എന്നി ചെടികളില്‍ പല നിറത്തിലുള്ള പൂക്കൾ വിടര്ന്നു നിൽക്കുന്നത് മനോഹരമായൊരു കാഴ്ച ആയിരുന്നു .
വൃത്തിയും വെടിപ്പും ഉള്ള സ്ഥലം , ഒരു ഗട്ടര്‍ പോലും ഇല്ലാത്ത റോഡുകളും, അവിടത്തെ പ്രത്യേകയാണ്. എത്ര ഉൾപ്രദേശത്തെ റോഡ് നിയമങ്ങള്‍ പാലിക്കുന്ന മര്യാദ ഉള്ള ഡ്രൈവര്‍മാരെയും എല്ലായിടത്തും കാണാം .മീൻ പിടിത്തം ആണ് അവിടെത്തെ മുഖ്യ തൊഴിൽ . പോകുന്ന വഴിയിൽ റെഡിമേഡ് ഉടുപ്പുകൾ തൂക്കി ഇട്ട ഷോപ്പുപോലെ പല തരത്തിലും വലുപ്പത്തിലും ഉള്ള ഉണക്ക മീനുകൾ തൂക്കിയിട്ട കടകൾ കണ്ടു യാത്ര തുടർന്നു. സ്ത്രീകളുടെ ദേശിയ വസ്ത്രം സാരി ആണെങ്കിലും ഉടുക്കുന്ന രീതി വേറെ ആണ് . പാവാടയും ടോപ്പും ആണ് കൂടുതലും സ്ത്രീകളും ഉപയോഗിക്കുന്നത് . പരിഷ്കാരം കുറവുള്ളതുകൊണ്ട് നീളമുള്ള മുടിയുള്ള സ്ത്രീകളെ പലയിടത്തും കണ്ടു .
ആനകളാണ് പിന്നവളയെ പ്രസിദ്ധമാക്കുന്നത്. ആന പ്രേമികൾ പിന്നവള വഴി വന്നാല്‍ രണ്ടോ മൂന്നോ ദിവസം തന്നെ അവിടെ താമസിച്ചെന്ന് വരും. അത്രക്ക് ഇഷ്ടമാകും അവർക്ക് . പണ്ട് പണ്ട് രാവണ യുദ്ധം കഴിഞ്ഞപ്പോൾ അനാഥരായ പിടിയാനകൾക്കും കുഞ്ഞുങ്ങൾക്കും വേണ്ടി തുടങ്ങിയതാണെന്ന് പഴമക്കാർ പറയുന്നത് . കാട്ടിൽ നിന്ന് തള്ളയാനയുടെ കൂട്ടം തെറ്റി മനുഷ്യവാസ കേന്ദ്രങ്ങളിൽ വന്നുപെടുന്നതായ കുട്ടിയാനകളും അപകടത്തിൽ പരുക്കേറ്റതുമായ ആനകളെയൊക്കെ പാർപ്പിച്ച് പരിചരിച്ച് കൊണ്ടുപോകുന്നതുകൊണ്ടാണ് പിന്നവളയിലെ ആനവീട് എലിഫന്റ് ഓർഫനേജ് എന്ന് പറയുന്നത്.
ശ്രീലങ്കൻ വന്യമൃഗസംരക്ഷണ വകുപ്പ് 1975ലാണ്, 25 ഏക്കറിലധികം സ്ഥലത്തായി ഈ ഓർഫനേജ് പിന്നവളയിൽ കൊണ്ടുവന്നത്. പിന്നീട് 1978ൽ നാഷണൽ സുവോളജിക്കൽ ഗാർഡൻസ് വകുപ്പ് അതേറ്റെടുത്തു. കാട്ടിൽ നിന്നും മറ്റും അപകടത്തിൽ പെട്ടും കൂട്ടം തെറ്റിയുമൊക്കെ പോകുന്ന ആനകളെ കൊണ്ടുവന്ന് താമസിപ്പിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ കേന്ദ്രമാണ് ഇത് . 1982 മുതൽ ഇവിടെ ആനകളുടെ പ്രജനന പ്രക്രിയയും നടന്നുപോരുന്നു. 25ന് മേൽ ആനകൾ ഇവിടെ പിറന്നിട്ടുണ്ട്. എറണാകുളം ജില്ലയിലെ കോടനാട് ഇത്തരത്തിലുള്ള ഒരു ആനക്കൊട്ടിൽ ആണെങ്കിലും, പിന്നവളയുമായി തട്ടിച്ച് നോക്കുമ്പോൾ ഒന്നും അല്ല .
അവിടവിടെയായി ചെറുതും വലുതുമായ ആനകളെ പലയിടത്തും കണ്ടു . കുറച്ചു ഉള്ളിലേക്ക് ചെല്ലുമ്പോൾ ഒരു ഷെഡ്ഡിന്റെ ഉള്ളിൽ രണ്ടുമൂന്ന് ആനകളെ കണ്ടു .അതൊരു അമ്മത്തൊട്ടിൽ ആയിരുന്നു . അടുത്ത സമയങ്ങളിൽ ജനിച്ച കുട്ടിയാനകളും അവരുടെ അമ്മമാരുമൊക്കെയാണ് അവിടെയുള്ളത്. ഫോട്ടോ എടുക്കാൻ ശ്രമിക്കുന്ന ഞങ്ങളെ തള്ളയാനകൾ കുഞ്ഞാനകളോട് ചേർന്ന് നിന്ന് രൂക്ഷമായി നോക്കി. കുട്ടികളെ തട്ടിക്കൊണ്ടു പോകുമോ എന്ന ഭയം അവരുടെ മുഖത്ത് കാണാമായിരുന്നു. സന്ദർശകർക്ക് കുപ്പി പിടിച്ച് കുട്ടിയാനകൾക്ക് കുപ്പിപ്പാൽ വേണമെങ്കിൽ കൊടുക്കാം. അതിന്റെ ഫോട്ടോ എടുക്കാം. പാൽ കൊടുക്കാൻ ക്യൂ നിൽക്കുന്നവരുടെ തിരക്കുകൾ കണ്ടു അടുത്ത സ്ഥലത്തേയ്ക്ക് നടന്നു .തീരെ വയസായി വിശ്രമ ജീവിതം നയിക്കുന്ന ആനയും അപകടത്തിൽ ഒരു കാലു നഷ്ടപെട്ട ആനയേയും അടുത്തടുത്ത ഷെട്ടിൽ കണ്ടു .
മോഴകളും പിടിയാനകളും കുട്ടിയാനകളുമാണ് കൂടുതൽ. കൊമ്പനാനകൾ വളരെക്കുറവാണ്. ഉള്ളത് തന്നെ വേറെ സ്ഥലത്താണ് . അവരെകൊണ്ട് ചെറിയ ചെറിയ ജോലികൾ ചെയ്യിപ്പിക്കും . അതാതു സമയത്ത് ശിശ്രൂഷകൾ ചെയ്യുന്നതുകൊണ്ട് മതപാടുകൾ ഉണ്ടാകാറില്ല എന്നാണ് അറിഞ്ഞത് . സന്നദ്ധ പ്രവർത്തകരായി പരിചരിക്കുവാൻ സന്‍മനസുള്ള മൃഗ ഡോക്ടർമ്മാർ പല സ്ഥലത്തും നിന്നു അവിടെ ജോലിക്ക് വരാറുണ്ട് . നമ്മുടെ നാട്ടിൽ വൃദ്ധ സദനങ്ങളിൽ സേവനം ചെയ്യുവാൻ പോകുന്നതുപോലെ .ഇത്രയധികം ആനകൾ മേയുന്നയിടത്ത് ശുചിത്വത്തിന്റെ കാര്യത്തിൽ അവർ കാര്യമായ ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് കാണുമ്പോള്‍ മനസിലാക്കുവാൻ പറ്റും .
ഉച്ചകഴിയുമ്പോൾ ആനകളൊക്കെ റോഡിന് എതിർവശത്തുള്ള‘ മാ ഓയ‘ നദിയിൽ കുളിക്കുവാൻ പോകും . ആന കൂട്ടങ്ങള്‍ കൂട്ടത്തോടെ കുളിക്കുവാന്‍ പോകുന്ന കാഴ്ച കാണേണ്ടത് കാഴ്ച തന്നെ ആണ് . നദികരയുടെ അടുത്ത് ചെല്ലുമ്പോൾ അത്ഭുതകരമായ കാഴ്ചകൾ ആണ് വരവേറ്റത് . പുഴയിൽ നിറയെ ആനകൾ കളിച്ചുല്ലസിക്കുന്നു . ഇടയ്ക്കിടയ്ക്ക് ചില ഉന്തും തള്ളുമൊക്കെ ഉണ്ടാകുന്നുണ്ട്. ആഴം കുറവുള്ള പുഴയിൽ ചിലർ പുഴയുടെ മറുകരയിലുള്ള ചെളിമണ്ണിൽ കിടന്നുരുളുന്നുമുണ്ട് . ആനകൾ ഇറങ്ങി കലക്കി മറിക്കുന്നതു കൊണ്ടാകാം എപ്പോഴും പുഴ വെള്ളത്തിന് ചെങ്കല്ലു നിറമാണ്. വലിയ ആനകളുടെ ചൂട് പറ്റി കുട്ടിയാനകൾ ഒരുപാടെണ്ണം ഇടയിലൊക്കെ നിൽക്കുന്നുണ്ട്.എത്ര നേരം നോക്കി നിന്നാലും മതി വരാത്ത കാഴ്ച .വളഞ്ഞ തോട്ടിയുമായി രണ്ട് പാപ്പാന്മാരാണ് ആകെ അവിടെ കണ്ടത് . പുഴയിലേക്കുള്ള ഇടവഴിയിൽ വശങ്ങളിൽ സന്ദർശകരെ ലക്ഷ്യമിട്ടുകൊണ്ടുള്ള കടകളാണ്. തേക്കിലും മറ്റ് മരങ്ങളിലുമൊക്കെ തീർത്ത ആനകളുടെ വലുതും ചെറുതുമായ രൂപങ്ങൾ അടക്കം എല്ലാത്തിനും അമിത വിലതന്നെയാണ്. ശ്രീലങ്കയിൽ ആനപ്പിണ്ടത്തിൽ നിന്ന് പേപ്പറുണ്ടാക്കുന്നത് വലിയ ഒരു വ്യവസായമാണ്. ആനപ്പിണ്ടം നന്നായി കഴുകി അതിൽ നിന്ന് ഫൈബറൊക്കെ എടുത്ത് മണിക്കൂറുകളോളം പുഴുങ്ങിയാണ് പേപ്പർ ഉണ്ടാക്കുന്നത്. ഇടവഴിയുടെ ഇരു വശത്തുള്ള കടകളിൽ ഈ പേപ്പറിൽ നിന്ന് ഉണ്ടാക്കിയ ബുക്കുകളും നോട്ട് പാഡുകളും ലെറ്റർ പാഡുകളുമൊക്കെ വിൽക്കുവാൻ വച്ചിട്ടുണ്ട് .
വൈകുന്നേരം ആയപ്പോൾ ആനകൾ ഓരോന്നായി കരയ്ക്ക് കയറാൻ തുടങ്ങി. ആട്ടിൻപറ്റങ്ങളെ മേച്ചു നടക്കുന്നതുപോലെ അവരുടെ ഇടയിൽ രണ്ടു പപ്പാൻമ്മാരെയും കണ്ടു . ആനകൾ അവരുടെ താവളത്തിലേക്ക് പോയപ്പോൾ അടുത്ത കാഴ്ചകള്‍ കാണാൻ ഡാലാഡ മാലിഗവ ക്ഷേത്രത്തിലേക്ക് യാത്ര തിരിച്ചു . ഡാലാഡ മാലിഗവ ക്ഷേത്രം
ശ്രീബുദ്ധന്റെ പല്ല് ആരാധിക്കുന്ന ക്ഷേത്രം സ്ഥിതിചെയ്യുന്നു എന്ന നിലയിൽ ലോകമെമ്പാടുമുള്ള ബുദ്ധമത വിശ്വാസികളുടെ ഒരു വലിയ തിർത്ഥാനടകേന്ദ്രമാണ് കാൻഡി. കാൻഡിയിൽ ഉള്ള ഡാലാഡ മാലിഗവ ക്ഷേത്രത്തിൽ ആണ് ശ്രീ ബുദ്ധന്റെ പല്ല് സൂക്ഷിച്ചു വച്ചിരിക്കുന്നത്.
ശ്രീ ബുദ്ധന്റെ പല്ല് സൂക്ഷിക്കുന്ന രാജ്യത്ത് അഭിവൃത്തി ഉണ്ടാകുമെന്ന വിശ്വസത്താല്‍ പണ്ടു പണ്ട് പല്ലിനുവേണ്ടി രാജക്കന്മ്മാര്‍ മത്സരം ആയപ്പോള്‍ അത് സുരക്ഷിതമായി സംരക്ഷിക്കാനായി ഗുഹശിവ രാജാവ്, മകളായ രാജകുമാരി ഹേമമാലിനിയുടെ തലമുടി പിന്നിൽ ഒളിപ്പിച്ചു ഭർത്താവ് സുതാന്ത ദന്തയ്ക്കും ഒപ്പം ലങ്കയിലേക്ക് കൊടുത്തയക്കുന്നു. അവിടെത്തെ രാജാവ് കൊട്ടരത്തിനടുത്തു ക്ഷേത്രം പണിതു സൂക്ഷിച്ചു വച്ചിരിക്കുന്നതായിട്ടാണ് ഐതിഹ്യത്തില്‍ പറയുന്നത്.
ക്ഷേത്രത്തിൽ പ്രവേശിക്കണമെങ്കിൽ വസ്ത്രധാരണത്തിന്റെ കാര്യത്തിൽ ചില നിയമങ്ങൾ ഉണ്ട് . കാൽ മുട്ടിനു മുകളിലേക്ക് മറച്ചിരിക്കണം; തോളുകൾ മറയ്ക്കാത്ത വിധത്തിൽ കൈയ്യില്ലാത്ത ഡ്രസ്സുകൾ അനുവദിക്കില്ല. സുരക്ഷയുടെ ഭാഗമായി ദേഹപരിശോധനയ്ക്കായി സ്ത്രീപുരുഷന്മാർക്ക് പ്രത്യേകമായ സ്ഥലങ്ങൾ ഉണ്ട്. താമര പൂക്കളാണ് അവിടെ പൂജക്ക് ഉപയോഗിക്കുന്നത് . താമരപൂക്കളും പൂജ സാധനങ്ങളും അടങ്ങിയ കടകൾ ചുറ്റിനും ഉണ്ട് .
ക്ഷേത്രത്തിന് ചുറ്റും ഒരു കിടങ്ങാണ്. അതിലെ വെള്ളത്തിൽ ചെറിയ മത്സ്യങ്ങളെ കാണാം. എണ്ണയിട്ട് വിളക്കുകൾ തെളിയിക്കാനുള്ള കൊച്ചു കൊച്ചു സുഷിരങ്ങൾ കിടങ്ങിന്റെ ചുമരുകൾ നിറയെ കാണാം. ചില്ലുകൂട്ടിനുള്ളില്‍ എണ്ണയിട്ടു തിരി തെളിക്കുന്ന വിളക്കുകളുടെ നീണ്ട നിരകള്‍ കാണാമായിരുന്നു അവിടെ. കവാടത്തിന് മുന്നിൽ തറയിൽ വലിയ ചന്ദ്രക്കല്ല് വിരിച്ചിരിക്കുന്നു.
ചന്ദ്രക്കല്ല് ചവിട്ടി ക്ഷേത്രത്തിനകത്തേക്ക് കടന്നു ചെന്ന് കയറുന്ന ഹാളിലുള്ള പ്രതിഷ്ഠയുടെ വാതിലുകൾ അടഞ്ഞാണ് കിടക്കുന്നത്. നീളമുള്ള ആനക്കൊമ്പുകൾ നടയ്ക്് ഇരുവശവുമായി കണ്ടു. ക്ഷേത്രകവാടത്തിൽ നിന്ന് വാങ്ങിയ താമരപ്പൂവ് അടക്കമുള്ള പൂജാസാധനങ്ങളുമായിട്ടുള്ള ഭക്തജനങ്ങളുടെ കൂടെ ഞങ്ങളും അകത്തേയ്ക്കുള്ള പടികൾ കയറി തുടങ്ങി , അവിടെ ഫോട്ടോകൾ എടുക്കുന്നതിനു ഒന്നും ഒരു തടസവും ഇല്ല .പക്ഷെ പ്രതിഷ്ട്ടക്ക് അഭിമുഖമായി നിന്നായിരിക്കണം എന്നുമാത്രം. പ്രതിഷ്ട്ടക്കൊപ്പം ഒരേ ദിശയിൽനിന്ന് ഫോട്ടോ എടുക്കുവാൻ പാടില്ല. പ്രതിഷ്ട്ടക്കു തുല്യരായി മനുഷ്യൻ ആകരുത് എന്ന കാഴ്ച്ചപ്പാടാണിത്.
മൂന്ന്‍ നേരം പൂജയുണ്ട് ക്ഷേത്രത്തില്‍. ബുധനാഴ്ച ദിവസം പനിനീരും മറ്റ് സുഗന്ധദ്രവ്യങ്ങളുമൊക്കെ ചേര്‍ത്ത ജലത്തില്‍ അഭിഷേകം നടത്തുന്നു . ആ ജലം മാറാരോഗ നിവാരണിയായ പുണ്യജലമായി അവർ വിശ്വസിക്കപ്പെടുന്നു. വിലപിടിപ്പുള്ള രത്നക്കല്ലുകളാൽ അലങ്കരിച്ച് ഒന്നിന് മുകളിൽ ഒന്നായി ഏഴ് പേടകങ്ങൾക്കുള്ളിലായി ഒരു സ്തൂപത്തിന്റെ ആകൃതിയിലാണ് പല്ല് സൂക്ഷിച്ചിരിക്കുന്നത്. തൊട്ടടുത്ത് ചെന്നുനിന്ന് സൂക്ഷിച്ച് നോക്കിയാലും പല്ല് കാണുവാൻ പറ്റില്ല . ( വിശ്വാസം അതാണല്ലോ എല്ലാം ) . പല്ല് വച്ചിരിക്കുന്ന പ്രധാന നടയിൽ നിന്നിറങ്ങി ചെല്ലുമ്പോൾ സ്വർണ്ണത്തിൽ നിർമ്മിച്ച സ്തൂപവും അതിനു മുന്നിൽ ഒരു ബുദ്ധപ്രതിമയും അതിന്റെ വശങ്ങളിലായി ആനക്കൊമ്പുകളുമുണ്ട്. എവിടെ നോക്കിയാലും പല തരത്തിലുള്ള ബുദ്ധപ്രതിമകൾ കാണാം . പ്രാർത്ഥിച്ച് കഴിഞ്ഞവർ, നടയിൽ നിന്ന് മാറിയുള്ള സ്ഥലത്തെല്ലാം ഭക്തിയിൽ ലയിച്ചിരിക്കുന്നതു കാണാമായിരുന്നു . ú ബുദ്ധപ്രതിമകൾക്കടുത്തായി പണം നിറഞ്ഞ തളികകളും കാണാം . മനുഷ്യരെപോലെ തന്നെ പണം എല്ലാ ദൈവങ്ങളും ഒരുപോലെ ഇഷ്ടപ്പെടുന്നു. അടുത്ത് കണ്ട നീണ്ട വിശാലമായ ഹാളിനകത്ത് നിറയെ ബുദ്ധപ്രതിമകൾ. മദ്ധ്യത്തിലുള്ളത് സുവർണ്ണ ബുദ്ധനാണ്. വശങ്ങളിലൊക്കെ മാർബിൾ ബുദ്ധന്മാരും. ലുംബിനിയിൽ ജനിച്ച സിദ്ധാർത്ഥ രാജകുമാരൻ ബോധിവൃക്ഷത്തിനു കീഴെ ഇരുന്ന് ബോധോദയം ഉണ്ടായി ഗൌതമ ബുദ്ധനായതും, സമാധി ആയതിനുശേഷം അദ്ദേഹത്തിന്റെ പല്ല് ശ്രീലങ്കയിൽ എത്തിയതും പിന്നീടുണ്ടായ സംഭവങ്ങളും എല്ലാം വിശദമായി ലോഹത്തകിടുകളിൽ ലേഖനം ചെയ്ത് രേഖാചിത്രങ്ങൾക്കൊപ്പം കാണാം . അതിപുരാതനമായ താളിയോല ഗ്രന്ഥങ്ങളാണ് മറ്റൊരു മുറിയിലെ പ്രധാന കാഴ്ച്ച.
മലയാളികള്‍ക്ക് ഗുരുവായൂര്‍ കേശവന്‍ എന്നപോലെ, തലപ്പൊക്കം കാട്ടി ലങ്കയില്‍ ഉണ്ടായിരുന്ന രാജയെന്ന ആനയെ മരണാനന്തരം മണ്ണോടു ചേർക്കാതെ സ്റ്റഫ് ചെയ്ത് സൂക്ഷിക്കുന്ന ഒരു മ്യൂസിയവും അവിടെ ഉണ്ട്. സ്വർണ്ണത്തിൽ പൊതിഞ്ഞതും മിനുസമുള്ള കല്ലുകളിൽ കടഞ്ഞതുമായ ബുദ്ധവിഗ്രഹങ്ങൾ, നീളമുള്ള ആനക്കൊമ്പുകൾ, ചന്ദ്രക്കല്ലുകൾ, തേക്കിൽ കടഞ്ഞ ജനലുകളും വാതിലുകളും, കല്ലിൽ കൊത്തിയ തൂണുകൾ എല്ലാം പുതുമയുള്ള കാഴ്ചകൾ ആയിരുന്നു . വൃത്തിയുള്ള പരിസരപ്രദേശങ്ങൾ, തിരക്കുണ്ടെങ്കിലും ഒച്ചയും ബഹളവുമില്ലാത്ത അന്തരീക്ഷമായിരുന്നു അവിടെ . ക്ഷേത്ര ദർശനം കഴിഞ്ഞു പടി ഇറങ്ങിയപ്പോൾ ചെറിയ ചാറ്റല്‍ മഴയും തുടങ്ങിയിരുന്നു .
അടുത്ത ദിവസം ജെം ആന്‍ഡ് ജ്വല്ലറി സെന്റർ കാണുവാൻ യാത്ര തിരിച്ചു. തമിഴ് സംസാരിക്കുന്ന മാനേജർ ഞങ്ങളെ സ്വീകരിച്ചു ഒരു ഹാളിൽ ഇരുത്തി. അവിടെ രത്ന കല്ലുകള്‍ ഖനനം ചെയ്യുന്നതും, കട്ട് ചെയ്തു ആഭരണങ്ങളില്‍ ചെയ്യുന്നതും മറ്റും കാണിച്ചുകൊണ്ടുള്ള ഡോകുമെന്ററി ഉണ്ടായിരുന്നു. ഷോ നന്നായിരുന്നു. പാവം തൊഴിലാളികൾ എത്ര ബുദ്ധിമുട്ടി ആണ് രത്നകല്ലുകൾ ഖനനം ചെയ്യുന്നത് എന്ന് മനസിലാക്കുവാൻ സാധിച്ചു. നമ്മുടെ ഇവിടെ പുതിയ കിണർ കുഴിക്കുവാൻ റിംഗ് ഇറക്കുന്നതുപോലെ ആണ് അവിടെ രത്ന കല്ലുകള്‍ ഖനനം ചെയ്യുവാൻ ഉള്ള കുഴി കുഴിക്കുന്നത്. സ്ഥലം എല്ലാം നോക്കി പൂജ ചെയ്താണ് തുടക്കം. നാല് ചെറിയ തടികഷ്ണണങ്ങൾ നാലു വശത്തും വച്ച് നടുക്കുനിന്ന് മണ്ണ് എടുത്തു മാറ്റുന്നു.
മണ്ണ് എടുക്കുന്നതനുസരിച്ചു കിണർ കുഴിക്കുമ്പോൾ റിംഗ് ചേർത്ത് വയ്ക്കുന്നതുപോലെ തടികഷ്ണങ്ങൾ ചേർത്ത് ചേർത്ത് വച്ച് കുഴി ആഴത്തിൽ കുഴിക്കുന്നു. പഴയകാലത്തെ കപ്പിയും കയറും തൂണു മുള്ള കിണർ ഓല ഷെഡിനുള്ളിൽ സൂക്ഷിച്ചു വച്ച പോലെ പോലെ തോന്നിക്കും ആ സ്ഥലം കണ്ടാൽ. ഈ കുഴിയിലേക്ക് 2 തൊഴിലാളികൾ ഇറങ്ങികഴിയുമ്പോൾ മെഴുകു തിരികൾ കത്തിച്ചു വച്ച ചെറിയ കോട്ട കയറിൽ തൂക്കി താഴേക്ക് ഇറക്കുന്നു . കൂടാതെ കുറച്ചു പുല്ലും കുഴിയിലേക്ക് ഇറക്കും. മെഴുകുതിരി കുഴിയുടെ സൈഡിൽ ഉറപ്പിച്ചു വച്ചിട്ടു പുല്ലുകൾ കൊണ്ട് കുഴയുടെ സൈഡിലെ ഹോളുകൾ അടക്കും. കുഴിയിൽ വരുന്ന വെള്ളം മോട്ടോർ പമ്പ് വച്ച് കരയിലേക്ക് അടിച്ചു മാറ്റും . പിന്നിട് അടിയിൽ നിന്നും മണ്ണും കല്ലും കുട്ടയിൽ മുകളിലേക്ക് കയറ്റി വിടും. ഈ കല്ലും മണ്ണം പമ്പ് വച്ച് വെള്ളം കുട്ടയിലേക്ക് സ്പ്രേ ചെയ്തു അരിച്ചെടുക്കുന്നു.
ഇതിൽ നിന്ന് കിട്ടുന്ന ജെം മിഷ്യനുകളിൽ വച്ച് കട്ട് ചെയ്തു മിനുസപ്പെടുത്തി പല വലിപ്പത്തിലുള്ള രത്ന കല്ലുകള്‍ ആക്കുന്നു . നല്ലൊരു ഷോ ആയിരുന്നു അത്. അടുത്തത് അവരുടെ ജ്വല്ലറി ഷോറൂ മിലേക്കായിരുന്നു. പല തരത്തിൽ ഉള്ള കമ്മലും മോതിരവും ആയി രത്നങ്ങൾ ജ്വല്ലറിയിലെ ഷോകേസിൽ തിളങ്ങി ഇരിക്കുന്നു. രത്ന കല്ലുകൾ മാത്രമായി വില്പനയും ഉണ്ട് അവിടെ . ചായ എല്ലാം തന്നു സൽകരിച്ചു രത്നകല്ലുകൾ വാങ്ങിക്കുവാൻ വേണ്ടി അവർ പ്രലോഭിപ്പിക്കുന്നുണ്ടായിരുന്നു. വലിയ വില ആണ് അവർ ചോദിക്കുന്നത് .കല്ലുകളുടെ ശരിയായ വില അറിയാത്തവർ ഇവിടെ ശരിക്കും പറ്റിക്കപ്പെടും. ഞങ്ങളുടെ കൂട്ടത്തിൽ നിന്ന് രണ്ടുമൂന്നു പേർ കല്ലുകളും, മോതിരവും വാങ്ങിച്ചു .
അടുത്ത ദിവസം റോയല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡനിലേക്കായിരുന്നു യാത്ര. ശ്രീലങ്കയിലെ ഏറ്റവും വലിയ ഗാര്‍ഡനുകളില്‍ ഒന്നാണിത്. 1884 മുതല്‍ മുപ്പത് ഹെക്റ്റര്‍ വിസ്തീര്‍ണമുള്ള സര്‍ക്കാര്‍ ഉദ്യാനമായി സംരക്ഷിക്കപ്പെടുകയാണ് ഇത്. ഇവിടെ എല്ലായിടവും നടന്നു കാണുവാൻ പറ്റില്ല . അതുകൊണ്ട് ഞങ്ങൾ കുട്ടികളുടെ തീവണ്ടിപോലെ തോന്നിക്കുന്ന തുറന്ന വണ്ടിയിൽ ഗാർഡനുള്ളിൽ കറക്കം തുടങ്ങി . പലതരത്തിലുള്ള പൂക്കൾ നിറഞ്ഞ വഴിയിലൂടെ വണ്ടി സാവധാനം പോയികൊണ്ടിരുന്നു ഗൈഡ് ഇടക്ക് നിർത്തി വിശദീകാരണവും നല്കി കൊണ്ടിരുന്നു . ഇരട്ട തേങ്ങകൾ ചേർന്നുള്ള തെങ്ങുകളും, പല തരത്തിലും നിറത്തിലും ഉള്ള മുളകാടുകളും കടന്നു വണ്ടി പൂക്കളുടെ ഇടയിലൂടെ ആയിരുന്നു പിന്നത്തെ യാത്ര . പല വർണ്ണങ്ങളിൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്നു കാഴ്ച കാണേണ്ടത് തന്നെ ആണ് .
കോണാ കൃതിയിൽ വൃക്ഷങ്ങൾ വെട്ടി നിർത്തിയിരിക്കുന്ന സുന്ദരമായ കാഴ്ചയായിരുന്നു അടുത്തത് . വർഷത്തിൽ ഒരിക്കൽ മരങ്ങൾ വെട്ടി ഷേപ്പ് ആക്കുന്നതാണ് എന്ന് ഗൈഡ് പറഞ്ഞു തന്നു. പിന്നിട് വലിയ വലിയ മരങ്ങൾ രണ്ടു വശത്തും ഉള്ള വഴിയിലൂടെ ആയി യാത്ര . പല രാജ്യങ്ങളും ഉള്ള മഹാൻമ്മാർ നട്ട മരങ്ങൾ വലുതായി നിൽക്കുന്നത് കാണാമായിരുന്നു . അവരുടെ പേരുകളും അതിനോട് ചേർത്തു എഴുതി വച്ചിട്ടുണ്ടായിരുന്നു . നമ്മുടെ ഇന്ദിരഗാന്ധിയും , രാജീവ് ഗാന്ധിയും നട്ട മരങ്ങളും അതിന്റെ കൂട്ടത്തിൽ കണ്ടു .
പണ്ട് സീത ദേവി അശോക വനത്തിലെ ശിം ശി പാ വൃക്ഷത്തിന്റെ ചുവട്ടിൽ ഇരുന്നതുപോലെ ഇവിടെ പല മരങ്ങളുടെ അടിയിലും ഒരാൾക്ക് പകരം രണ്ടുപേരെ കാണാമായിരുന്നു . സീതയുടെ കൂടെ രാമനാണോ രാവണനോ ആണോ എന്നു തിരിച്ചറിയാൻ പറ്റില്ല . നമ്മുടെ നാട്ടിലും ഉദ്യാനങ്ങൾ കാണുന്ന കാഴ്ചകൾ തന്നെ .വണ്ടി പിന്നെ ചെന്ന് നിന്നത് ഒരു തൂക്കു പാലത്തിന്റെ അടുത്താണ് . നദിക്കു കുറുകെ ഉള്ള പാലം . അതിൽ കയറിയപ്പോൾ പാലം ശരിക്കും ആടികൊണ്ടിരുന്നു . അതും ആസ്വദിച്ചു മൂന്നു മണിക്കൂറോളം ഉദ്യാനം മുഴുവൻ ചുറ്റി കറങ്ങി .
അവിടെ അടുത്തുള്ള തടാകത്തിന്റെ ഇടയിലുള്ള കാടിനിടയിലൂടെ ബോട്ട് യാത്രയും നടത്തി ആമ വളർത്തൽ കേന്ദ്രവും കണ്ടു കഴിഞ്ഞപ്പോൾ അന്നത്തെ ദിവസവും കഴിഞ്ഞു .അടുത്ത ദിവസം തേയില ഫാക്ടറിയും കണ്ടു അവിടെന്നു തേയിലയും മേടിച്ചു . ഷോപ്പിംഗ് നടത്തുവാൻ അത്രക്ക് ഒന്നുമില്ലെങ്കിലും യാത്രയുടെ ഓർമ്മക്കായി ചെറിയ ഷോപ്പിംഗ് നടത്തി . സാരി ഷോപ്പിൽ ചെന്നപ്പോൾ സാരി ഉടുക്കാൻ ആഗ്രഹിച്ച മദാമ്മമ്മാരെ സാരി ഉടുപ്പിച്ചു കൊടുക്കുവാനും സാധിച്ചു . നല്ല കുറെ ഓർമ്മകൾ മനസ്സിൽ സൂക്ഷിച്ചുകൊണ്ട് അടുത്ത ദിവസം രാവണന്റെ സ്വർണ്ണ നഗരിയിൽ നിന്ന് നാട്ടിലേക്കു തിരിച്ചു .