ഒരു വടകരക്കാരന്റെ രസികൻ കപ്പൽയാത്രകൾ

cruise-trip-around-the-world1
SHARE

26 വർഷമായി സമുദ്രസഞ്ചാരിയാണ് വടകരക്കാരൻ ബക്കർ അബു. പുറംലോകത്തിനു പരിചയമുള്ളതും ഇല്ലാത്തതുമായ 76 രാജ്യങ്ങൾ സന്ദർശിച്ചു.‌ അപൂർവമായ കാഴ്ചകളിലൂടെയും അനുഭവങ്ങളിലൂടെയും കടന്നുപോയി. സാഹസികതയും കൗതുകവും നിറഞ്ഞ അബുവിന്റെ നാവികജീവിതത്തിലേക്ക് ഒരു ഫ്ലാഷ്ബാക്ക്...

"കടൽ ഒരർഥത്തിൽ മരുഭൂമി തന്നെയാണ്. ആഴ്ചകളും മാസങ്ങളും നീണ്ടു നിൽക്കുന്ന യാത്രകൾ. കരയിലെത്തുമ്പോഴേക്ക് കാലം കടന്നുപോയിട്ടുണ്ടാവും. കുട്ടികൾ വളർന്ന്, നമ്മുടെ മുടിയിഴകൾ നരച്ച്, നാടിന്റെ മട്ടു മാറി...അങ്ങനെ നമ്മളില്ലാതെ കരയൊരുപാട് മാറിയിട്ടുണ്ടാവും. എന്നാലും ഓരോ യാത്ര കഴിയുമ്പോഴും അടുത്തതിനായി കാത്തിരിക്കും. പുതിയ രാജ്യങ്ങൾ, സംസ്കാരങ്ങൾ, കാഴ്ചകൾ, മനുഷ്യർ...കടൽ വഴികൾ ഒരു ലഹരിയാണ്. ഒരിക്കൽ നുണഞ്ഞാൽ പിന്നീടൊരിക്കലും ഉപേക്ഷിക്കാനാവാത്ത ലഹരി’’ – ഇരുപത്തിയാറ് വർഷത്തെ സമുദ്രസഞ്ചാരത്തിന്റെ തിളങ്ങുന്ന ഓർമകൾ ബക്കർ അബുവിന്റെ വാക്കുകളിൽ നങ്കൂരമിട്ടു.

വർഷം 1986

‘Roam round the world, Draw high salary’ – മറൈൻ റേഡിയോ ഓഫിസർ കോഴ്സിലേക്കു അപേക്ഷകരെ ക്ഷണിച്ച് പത്രത്തിൽ പ്രത്യക്ഷപ്പെട്ട പരസ്യം ബക്കർ അബുവെന്ന പ്രീഡിഗ്രിക്കാരന്റെ മനസ്സിളക്കി. അന്നുവരെ പത്രപ്രവർത്തകനാകണമെന്ന് മോഹിച്ചു നടന്ന ആ യുവാവിന് പിന്നെ ഒരൊറ്റ മോഹമേ ഉണ്ടായിരുന്നുള്ളൂ; സമുദ്ര സഞ്ചാരിയാവുക, ലോകം ചുറ്റുക.

മദ്രാസ് അഡയാറിൽ നിന്ന് കോഴ്സ് പൂർത്തിയാക്കിയ ബക്കർ അബു, ഒരു ഓഫ്ഷോർ കപ്പലിൽ റേഡിയോ ഓഫിസറായി തന്റെ സ്വപ്നം ജീവിക്കാനാരംഭിച്ചു. 1989ല്‍ യമനിലേക്ക് ആദ്യ വിദേശയാത്ര. പിന്നീട് ഇതുവരെയായി അമേരിക്ക, ഓസ്ട്രേലിയ, ജിബൂത്തി, നോർവേ, ഇറാൻ, ഇറാഖ്, കനാറിസ്, സുഡാൻ, കോംഗോ...വിനോദസഞ്ചാരികൾ കടന്നെത്തിയതും അല്ലാത്തതുമായ 76 രാജ്യങ്ങൾ. ഇരുപത്തിയാറ് വർഷം നീണ്ട കപ്പൽജീവിതം.

പ്രകൃതിയുടെ വിസ്മയങ്ങളും അത്ഭുതകരമായ കാഴ്ചകളും കടൽ ഈ നാവികനു മുന്നിൽ വെളിപ്പെടുത്തി. ചിലപ്പോഴൊക്കെ ഒരോർമപ്പെടുത്തലെന്ന പോലെ ദുരന്തങ്ങളും. കടലു വരച്ച കാഴ്ചകളുടെ ചിത്രങ്ങൾ ബക്കർ അബുവിന്റെ വാക്കുകളിലൂടെ...

cruise trip3



ആമസോൺ കപ്പൽയാത്ര

2010ലായിരുന്നു ആമസോണിലൂടെ സഞ്ചരിച്ചത്. ബ്രസീലിലെ ട്രംപറ്റാസ് തുറമുഖമായിരുന്നു ലക്ഷ്യം. മെഡിറ്ററേനിയൻ പോർട്ടിൽ നിന്നും അറ്റ്ലാന്റിക് സമുദ്രം വഴിയാണ് ആമസോണിലേക്കെത്തിയത്. നിത്യഹരിത മഴക്കാടുകളെ തൊട്ടറിഞ്ഞ് പതുക്കെയായിരുന്നു അവിടെ നിന്നങ്ങോട്ട് നദിയിലൂടെയുള്ള യാത്ര.

പാമ്പിനെ പോലെ വളഞ്ഞുപുളഞ്ഞു പോകുന്ന ആമസോണിലൂടെ കപ്പൽ മുന്നോട്ടു പോകാൻ ഏറെ പ്രയാസപ്പെട്ടു. ഇടുങ്ങിയ നദിയിൽ നിന്ന് ഒന്നു തെറ്റിയാൽ കരയിലിടിച്ചു കയറുന്ന അവസ്ഥ. വനപ്രദേശമായതു കൊണ്ട് കാട്ടുമൃഗങ്ങളെയും സൂക്ഷിക്കണം. എന്നാൽ മഴക്കാടിന്റെ അതിരില്ലാത്ത സൗന്ദര്യം പ്രയാസങ്ങളെല്ലാം  മറക്കാൻ സഹായിച്ചു.

cruise-trip



പലയിടങ്ങളിലായി മാറിമാറി വരുന്ന ആമസോണിന്റെ മുഖങ്ങൾ. ചിലപ്പോൾ ശാന്തമായി ഒഴുകുകയും കൈവഴികളിലൂടെ കാടിന്റെ വന്യതയിലേക്ക് കയറിപ്പോവുന്നതും കാണാം. മറ്റു ചിലപ്പോൾ കടൽ പോലെ പരന്ന് അറ്റം കാണാത്തത്രയും വലുതാകും. കപ്പൽ പോകുന്നതു കണ്ട് കരയിൽ നിന്ന് കൈവീശി കാണിക്കുന്ന സ്ത്രീകളും കുട്ടികളും. കപ്പലിനോടു ചേർന്ന് വഞ്ചി തുഴഞ്ഞു വന്ന് ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും ചോദിക്കുന്ന ഗ്രാമീണർ. ഒരു മനുഷ്യനോളം വലുതാകുന്ന നദീ ഡോൾഫിനുകൾ. ഭീമാകാരമായ മുതലകൾ. മഴക്കാടിൽ നിന്നും പാറി വരുന്ന പക്ഷികൾ...പുറം ലോകത്തിനു അപരിചിതമായ കാഴ്ചകളായിരുന്നു ആമസോണിന്റെ വഴിയിലുടനീളം കാത്തിരുന്നത്.

‘വിത്തുപത്തായ’ത്തിനരികെ

ഉത്തരധ്രുവത്തിൽ നിന്നും ആയിരം കിലോമീറ്റർ അകലെ ആർട്ടിക് സമുദ്രത്തിലുള്ള ‘സ്വാൽബാദ്’ എന്ന നോർവീജിയൻ ദ്വീപിലേക്ക് പോയത് കൽക്കരി ലോഡ് ചെയ്യാൻ വേണ്ടിയായിരുന്നു. ധ്രുവപ്രദേശത്തെ റിസേർച്ച് സെന്റർ മാറ്റിനിർത്തിയാൽ ജനവാസമുള്ള ലോകത്തിന്റെ ഏറ്റവും വടക്കേയറ്റത്തെ നാടാണ് സ്വാൽബാദ്. ശൈത്യകാലത്ത് മൈനസ് ഇരുപത് വരെ താപനില താഴുന്ന ഹിമപ്രദേശം.

സാഹസികമായിരുന്നു അങ്ങോട്ടേക്കുള്ള യാത്ര. ജിബ്രാൽട്ടർ കടലിടുക്കിൽ നിന്നും ബാരെന്റ് സമുദ്രത്തിലേക്കും അവിടെ നിന്ന് ആർട്ടിക് സമുദ്രത്തിലേക്കുമുള്ള സഞ്ചാരത്തിനിടയിൽ പല ദിവസങ്ങളിലും കടലും കാലാവസ്ഥയും ചേർന്ന് കപ്പലിനെ തിരയിലുയർത്തി. ചില ദിവസങ്ങളിൽ ഭക്ഷണം പാകം ചെയ്യാൻ സാധിച്ചില്ല. സ്വന്തം കപ്പലിന്റെ മുൻഭാഗം പോലും ‘വീൽഹൗസി’ൽ (കൺട്രോൾ റൂം) നിന്ന് കാണാൻ കഴിയാത്ത വിധം മഞ്ഞ് മൂടി നിന്നു. റഡാറിൽ തെളിയുന്ന ട്രാഫിക് മാത്രം ആശ്രയിച്ച് ഒടുവിൽ ലക്ഷ്യസ്ഥാനമായ സ്പിറ്റ്സ്ബർഗ് ദ്വീപിലെത്തി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ഈ ദ്വീപിൽ ജനവാസം തുടങ്ങിയത്. കടുത്ത കാലാവസ്ഥാ വ്യതിയാനം കാരണം മൂന്നോ നാലോ വർഷത്തിലധികം ആരും ഇവിടെ തങ്ങാറില്ല. പോരാത്തതിന് ഹിമക്കരടികളുടെ ആക്രമണവും.

യാത്രാക്കുറിപ്പിന്റെ പൂർണരൂപം വായിക്കാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA