ലോകത്ത് ഏറ്റവും സന്തോഷമുള്ള ജനത ജീവിക്കുന്നതിവിടെയാണ്

502790682
SHARE

ഐക്യരാഷ്ട്ര സംഘടനയുടെ 2018 ലെ റിപ്പോർട്ടുകൾ പ്രകാരം ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമാണ് ഫിൻലൻഡ്‌. യൂറോപ്പിന്റെ  വടക്കേഅറ്റത്തു സ്ഥിതി ചെയ്യുന്ന, ജനസംഖ്യ വളരെ കുറഞ്ഞ രാജ്യമാണിത്. എന്തായിരിക്കാം ഈ രാജ്യത്തെ സന്തോഷത്തിന്റെ നിറുകയിൽ എത്തിച്ചത്. കഴിഞ്ഞ കുറെ നാളുകളായി  ഇവിടെ  ജീവിച്ച അനുഭവത്തിൽ ചില കാര്യങ്ങൾ പങ്കുവയ്ക്കട്ടെ.

വിദ്യാഭ്യാസം

finland

ഇവിടുത്തെ വിദ്യാഭ്യാസ സമ്പ്രദായം  ലോകത്തിലെ തന്നെ ഏറ്റവും മികച്ചതാണ്. പിസ (വിദ്യാഭ്യാസ നിലവാരത്തിന്റെ അളവുകോലായ പ്രസ്ഥാനം) റാങ്കിങ്ങിൽ ഈ രാജ്യം എപ്പോഴും ഉയർന്ന നില കരസ്ഥമാക്കുന്നു. ഏഴാം വയസ്സിൽ മാത്രമാണ് ഇവിടെ കുട്ടികൾ അക്ഷരങ്ങളുടെ ലോകത്ത്‌ പ്രവേശിക്കുന്നത്. അതുവരെ ഇവർ വരകളുടെയും വർണങ്ങളുടെയും ലോകത്താണ്. സ്കൂളുകളിൽ യൂണിഫോമില്ല. ഹോം വർക്കിന്റെ  അമിതഭാരം ഉണ്ടാവില്ല. കാര്യങ്ങൾ ചെയ്തും പരീക്ഷണങ്ങൾ നടത്തിയുമാണ് ഇവർ പഠിക്കുന്നത്. സ്കൂൾ സമയം വളരെ കുറവാണ്. മറ്റു സമയങ്ങളിൽ കുട്ടികൾക്ക് അവക്ക് ഇഷ്ടപ്പെട്ട കലാ  കായിക വിനോദങ്ങളിൽ  മുഴുകുവാൻ സാധിക്കുന്നു. സ്കൂളിൽ റാങ്കിങ്ങും ഗ്രേഡുകളും ഇല്ല. അതുകൊണ്ടുതന്നെ  ക്ലാസ്സിൽ ഒന്നാമനാകാൻ കുട്ടികളോ അടുത്ത വീട്ടിലെ കുട്ടിയുടെ മാർക്കുമായി താരതമ്യം ചെയ്ത് അനാവശ്യമായ മത്സരബുദ്ധി കുഞ്ഞു മനസ്സുകളിൽ വളർത്താൻ മുതിർന്നവരും ശ്രമിക്കാറില്ല. 

ഗവൺമെന്റ് എല്ലാവർക്കും അനുവദിക്കുന്ന ഗുണമേന്മയുള്ള സൗജന്യ വിദ്യാഭ്യാസം, ട്യുഷൻ ഫീസ് ഇല്ലാത്ത പ്രഫഷനൽ കോഴ്സുകൾ,  വലുപ്പച്ചെറുപ്പമില്ലാതെ സമൂഹത്തിലെ ഏല്ലാവർക്കും താങ്ങാൻ പറ്റിയ ഡേ കെയർ ഫീസ് മുതലായവ  ഈ രാജ്യത്തെ വിദ്യാഭ്യാസ സന്തുലിതാവസ്ഥയുടെ ചില ഉദാഹരണങ്ങൾ മാത്രം. 

finland2

ശിശുസംരക്ഷണം 

finland5

കുഞ്ഞുങ്ങളുടെ സംരക്ഷണം എടുത്തു പറയേണ്ടതാണ്. മാതാപിതാക്കൾക്കു കുട്ടികളുടെ വളർച്ചയിൽ തുല്യ പങ്കാളിത്തമാണുള്ളത്. ഒരു കുട്ടി ജനിച്ചാൽ മാതാവിനോ പിതാവിനോ മൂന്നു വർഷത്തേക്ക് അവധി എടുക്കാം. ഒൻപതു മാസം ശമ്പളത്തോടെയും പിന്നീട് ഗവൺമെന്റ് തരുന്ന നിശ്ചിത തുകയോടെയും കുഞ്ഞുങ്ങളുടെ പരിചരണത്തിനായി വീട്ടിൽ സമയം ചെലവഴിക്കാം. കുട്ടികളുടെ മാനസികവും ബൗദ്ധികവുമായ വളർച്ചയുടെ അടിത്തറ പാകുവാൻ അച്ഛനമ്മമാരുടെ സാമീപ്യത്തിന്റെ പ്രാധാന്യത്തെപ്പറ്റി എടുത്തു പറയേണ്ടതില്ലല്ലോ? 

finland1

ഓരോ കുഞ്ഞും ജനിക്കുമ്പോൾ ഒരു വർഷത്തേക്ക് ആവശ്യമായ കുഞ്ഞുടുപ്പുകളും മറ്റും അടങ്ങിയ ഒരു ബോക്സ് സൗജന്യമായി ലഭിക്കുന്നു. ഏഴു വയസ്സു വരെയുള്ള കുട്ടികളുടെ ആരോഗ്യസംരക്ഷണം 'നവോള' വ്യവസ്ഥയുടെ കയ്യിൽ ഭദ്രമായിരിക്കും. ഓരോ കുട്ടിക്കും പ്രത്യേകമായി ഒരു  നഴ്സ് ഉണ്ടായിരിക്കും. അവരുടെ വളർച്ചയുടെ ഓരോ ഘട്ടവും നഴ്സിന്റെ പരിശോധനയിലും നിരീക്ഷണത്തിലും ആയിരിക്കും. 

finland4

വ്യായാമശീലം

വ്യായാമം ചെയ്യാൻ ഇവരോളം ഉത്സാഹമുള്ള വേറൊരു ജനവിഭാഗം ഇല്ല എന്നുതന്നെ പറയേണ്ടിവരും. ദിവസവും ഇഷ്ടപ്പെട്ട കായികവിനോദത്തിനായി സമയം മാറ്റി വയ്ക്കാറുണ്ട്. 80 വയസ്സുകാരനും 20 വയസ്സുകാരനും ഒരേ ഉത്സാഹത്തോടെ പതിവായി നടക്കുകയോ ഓടുകയോ ചെയ്യുന്ന കാഴ്ച വളരെ സാധാരണമാണ്. ഒരു ഫിന്നിഷ്‌കാരനെ ആദ്യമായി പരിചയപ്പെടുമ്പോൾ ഈ ചോദ്യത്തിന് ഉത്തരം നൽകാൻ നാം തയാറായിരിക്കണം- എന്താണ് താങ്കളുടെ ഇഷ്ട കായിക വിനോദം? 

അതികഠിനമായ ശൈത്യമാണ് ഇവിടുത്തെ പ്രത്യേകത. പക്ഷേ ഏതു പ്രതികൂല കാലാവസ്ഥയെയും അതിജീവിക്കുന്നവരാണ് ഫിന്നിഷ് ജനത. അതിശൈത്യവും ഇരുട്ടും മഴയുമൊന്നും അവർക്ക് ഒരു പ്രശ്‌നമേയല്ല. കൊടുംതണുപ്പിലും അതിന് അനുയോജ്യമായ വസ്ത്രം ധരിച്ചു പുറത്തിറങ്ങാനും ഇഷ്ടവിനോദങ്ങളിൽ ഏർപ്പെടാനും ഉത്സാഹം കാണിക്കുന്നവരാണിവർ. കടുത്ത ശൈത്യകാലത്തും പുറത്തെ കാലാവസ്ഥയെ പഴിച്ചുകൊണ്ടു  വീട്ടിൽ ഇരിക്കാതെ മഞ്ഞിൽ കളിക്കുന്ന കായിക വിനോദങ്ങളായ സ്കേറ്റിങ്, സ്‌കീയിങ്, സ്ലൈഡിങ് എന്നിവയിൽ മുഴുകുന്നവരാണിവർ. ഇതിനെപ്പറ്റി ചോദിച്ചാൽ ഇവർക്ക് ഒന്നേ പറയാനുള്ളു. ‘മോശം കാലാവസ്ഥ എന്നൊന്നില്ല. കാലാവസ്ഥക്ക് അനുയോജ്യമല്ലാത്ത വേഷവിധാനമാണുള്ളത്.’

ഭക്ഷണക്രമം

വളരെ ചിട്ടയായ ഭക്ഷണക്രമമുള്ളവരാണിവർ. രാവിലെ വളരെ നേരത്തെ ഉണരുകയും പ്രഭാതഭക്ഷണം കഴിക്കുകയും ചെയ്യും. വൈകുന്നേരം ആറു മണിക്കു ശേഷമുള്ള അത്താഴം ഇവർക്ക് ചിന്തിക്കാനേ കഴിയില്ല. തണുപ്പു രാജ്യങ്ങളിലെ ജനവിഭാഗം ധാരാളം മാംസാഹാരം കഴിക്കുന്നത് സ്വാഭാവികമാണെങ്കിലും സാലഡുകൾ ഉൾപ്പെടുത്താതെയുള്ള  ഭക്ഷണശീലം ഇവർക്കു സംതൃപ്തി നൽകുന്നില്ല. 

പ്രകൃതി സംരക്ഷണം

പ്രകൃതിയുമായി വളരെ അടുപ്പം സൂക്ഷിക്കുന്ന ജനവിഭാഗമാണിവർ. അപ്പാർട്മെന്റുകളിൽ താമസിക്കുന്നവർ പോലും അവരുടെ പരിമിതമായ സ്ഥലത്ത് ഒരു ചെടിയെങ്കിലും വളർത്താൻ ശ്രമിക്കാറുണ്ട്. പൊതുസ്ഥലങ്ങൾ വാടകയ്ക്ക് എടുത്ത് വളരെ തുച്ഛമായ ചെലവിൽ ഓരോരുത്തരുടെയും അഭിരുചിക്ക് അനുസൃതമായി കൃഷികൾ ചെയ്യാറുണ്ട്. വേനൽക്കാലം വളരെ കുറച്ചേ ഉള്ളുവെങ്കിലും ഈ കാലമത്രയും ഉൾപ്രദേശങ്ങളിലുള്ള തങ്ങളുടെ വേനൽക്കാല വസതികളിൽ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നു.  

മീൻപിടുത്തം, സൈക്ലിങ്, നീന്തൽ, ബെറി പിക്കിങ്‌, സോനാ ബാത്ത് എന്നിവയാണ് ഏറ്റവും പ്രിയപ്പെട്ട വിനോദങ്ങൾ. ദീർഘദൂര യാത്രകൾ ചെയ്തു കൂടാരങ്ങളിൽ താവളം അടിക്കുന്നതും ഇവരുടെ ഒരു വിനോദമാണ്. വേനൽക്കാലമായാൽ അധികം ആളുകളും സൈക്കിൾ യാത്രയാണ് തിരഞ്ഞെടുക്കാറ്. അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും കാർബൺ നിർഗമനം ലഘൂകരിക്കാനും ഇത് സഹായമാകുന്നു. സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വളരെ കുറഞ്ഞ നിരക്കിൽ സൈക്കിൾ വാടകയ്ക്കു ലഭിക്കും. ഹെൽസിങ്കി നഗരത്തിന്റെ പല ഭാഗങ്ങളിലും സൈക്കിൾ പാർക്കുകൾ സുലഭമാണ്. 

മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതെ പൊതുസ്ഥലങ്ങളും റോഡുകളും വളരെ വൃത്തിയായി സൂക്ഷിക്കുന്നവരാണിവർ. മാലിന്യ സംസ്കരണം ഇവരുടെ സംസ്കാരവുമായി ഇഴുകി ചേർന്നിരിക്കുന്നു. 

സാമൂഹിക പ്രതിബദ്ധതയുള്ള പൗരന്മാർ 

എല്ലാ മേഖലകളിലും അച്ചടക്കം പുലർത്തുന്നവരാണിവർ. റോഡുകളിൽ വണ്ടികൾ സാധാരണയായി ഹോൺ അടിക്കാറില്ല. എല്ലാ വാഹനങ്ങളും നിയമങ്ങൾ പാലിച്ചുകൊണ്ടേ പോകാറുള്ളൂ. കാൽനടക്കാർ വളരെയധികം ക്ഷമയോടെ പെഡസ്ട്രിയൻ പാത്തുകളിലൂടെ മാത്രമേ റോഡ് മുറിച്ചുകടക്കാറുള്ളു. അവരാണ് റോഡിലെ രാജാക്കന്മാർ. എല്ലാ വാഹനങ്ങളും അവർക്കു വേണ്ടി ഒരു മടിയുമില്ലാതെ നിർത്തിക്കൊടുക്കുന്നു.

നഴ്സറികളിൽ വന്നു കുട്ടികളുമായി പാട്ടുപാടുകയും അവരുമായി  നൃത്തം വയ്ക്കുകയും ചെയ്യുന്ന പൊലീസിനെ ഇവിടെ കാണാം. പൊതുജനങ്ങളുമായി സൗഹാർദപരമായ ബന്ധം സ്ഥാപിക്കാനുള്ള പൊലീസിന്റെ ഈ നടപടി ശ്‌ളാഘനീയമാണ്. 

തൊഴിൽ

ഏതു തൊഴിലിനെയും ബഹുമാനിക്കുന്നവരാണ് ഫിന്നിഷ് ജനത. ഏകദേശം 17 വയസ്സുമുതൽ പഠനത്തോടൊപ്പം ഇവർ പാർട്ട് ടൈം ജോലി ചെയ്തു തുടങ്ങും. സ്വന്തമായി അധ്വാനിച്ചു ജീവിക്കുന്നതിനാണ് ഇവർ പ്രാധാന്യം കൊടുക്കുന്നത്. തൊഴിൽ മേഖലയിൽ തൊഴിലാളികളുടെ സംരക്ഷണത്തിനാണ് മുൻ‌തൂക്കം. ശക്തമായ നിയമങ്ങൾ ഇവിടെ തൊഴിലാളികളെ സംരക്ഷിക്കുന്നു. ഏതു ജോലി തിരഞ്ഞെടുക്കുവാനും എന്തു സ്വപ്നത്തെ പിന്തുടരുവാനും യുവജനത കാണിക്കുന്ന അഭിവാഞ്ഛയും അതുവഴി അവർക്കു ലഭിക്കുന്ന മനസികസംതൃപ്തിയും സമൂഹത്തിലും പ്രതിഫലിക്കുന്നു. സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കുന്ന തൊഴിൽ മേഖലയിലേക്ക് കടക്കുമ്പോൾ ഓരോ മേഖലയിലും അവരവരുടേതായ മുദ്ര പതിപ്പിക്കുവാനും സാധിക്കുന്നു.

കൂടുതൽ വായിക്കാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA