എരിയുന്ന അഗ്നിപർവതത്തിന്റെ നെഞ്ചിലൂടെ

People hiking at mount Etna on the island of Sicily
SHARE

യൂറോപ്പിലെ ഏറ്റവും ഉയരമുള്ള സജീവ അഗ്നിപർവതമായ മൗണ്ട് എത്നയിലേക്ക് ഒരു സാഹസ സഞ്ചാരം. ഇറ്റലിയിലെ സിസിലിയിലെ പലെർമോയിൽ നിന്ന് എത്നയുടെ കരി പുരണ്ട കതാനിയയിലേക്ക് പോകാം.

“നിങ്ങള്‍ക്കിത് ‘മൗണ്ട് എത്ന’, എന്നാല്‍ ഞങ്ങള്‍ക്ക് ‘ഇദ്ദ’(Idda)യാണ്. ‘അവള്‍’, അല്ലെങ്കില്‍‘അമ്മ’ എന്നർഥം. ഞങ്ങള്‍ ഇവളുടെ ഔദാര്യം പറ്റി ജീവിക്കുന്നവരാണ്. പൊട്ടിത്തെറിക്കുന്നതും ലാവ ഒഴുകുന്നതും നിങ്ങള്‍ക്ക് ഭയമായിരിക്കാം, നാശനഷ്ടങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ ഞങ്ങള്‍ക്കത് ഇവളുടെ കനിവാണ്. ‘ഇവള്‍ നല്‍കുന്നത്, ഇവള്‍ എടുക്കുന്നു. ഞങ്ങളുടെ കൃഷി ഇവള്‍ കനിഞ്ഞു നല്‍കിയ ധാതുലവണങ്ങളാല്‍ ഫലഭൂയിഷ്ടമായ മണ്ണിലാണ്. എന്റെ വരുമാനം നിങ്ങളെപ്പോലെയുള്ളവര്‍ക്ക് ഇവളുടെ കഥകള്‍ പറഞ്ഞു നല്‍കുന്നതിലും...” ലോകത്തിലെ ഏറ്റവും അപകടകാരിയായ അഗ്നിപർവ്വതങ്ങളിൽ ഒന്നായ, “മൌണ്ട്എത്ന”(Mt. Etna)യുടെ പുകഞ്ഞു കൊണ്ടിരിക്കുന്ന ശൃംഗത്തിലെക്ക് കണ്ണുനട്ടു കൊണ്ട് വികാരഭരിതനായി ടൂറിസ്റ്റ്ഗൈഡ് പറഞ്ഞു. യൂറോപ്പിലെ എറ്റവും ഉയരം കൂടിയ സജീവ അഗ്നിപർവ്വതമാണ് മൌണ്ട്എത്ന.

moonrise Etna
നിലാവിൽ കുളിച്ച് എത്ന അഗ്നിപർവതം

ഞങ്ങൾ അവളുടെ മുന്‍പില്‍ നില്‍ക്കുമ്പോള്‍ പുതുതായി ഉയര്‍ന്നു വന്ന അഗ്നിപർവതമുഖം എരിയുന്നുണ്ടായിരുന്നു. ഞങ്ങൾ വന്നതിന് ഏകദേശം രണ്ടാഴ്ച മുന്‍പ് ഭീകരമായ പൊട്ടിത്തെറിയും ലാവാ പ്രവാഹവും മൂലം ഒട്ടേറെ ആളുകള്‍ക്ക് പരുക്കും പൊള്ളലും ഏല്‍പ്പിച്ച അവള്‍, ഒരു ചെറിയ വിശ്രമത്തിന് ശേഷം വീണ്ടും സജീവമാവുകയാണ്. ഓരോ തവണ ലാവാ പ്രവാഹം ഉണ്ടാകുന്നതിനു മുന്‍പും പുതിയ ഒരു പർവതമുഖം ഉയര്‍ന്നു വരും. അത് പതിയെ എരിഞ്ഞു തുടങ്ങും അതില്‍ നിന്നു പുക പുറത്തേക്ക് വരും. പിന്നീട് പൊട്ടിത്തെറിച്ച് ലാവ പ്രവഹിക്കും. അതുകൊണ്ടു തന്നെ പർവതത്തിന്റെ മുകളിലേക്ക് സഞ്ചാരികള്‍ക്ക് എത്തിപ്പെടാനായി പല പ്രോജക്ടുകൾ പ്ലാന്‍ ചെയ്തിട്ടും വിഫലമാവുകയാണ്, കാരണം എവിടെയാണ് പുതിയ പർവതമുഖം ഉയര്‍ന്നുവരികയെന്ന് പ്രവചിക്കാനാവില്ല...

“വലതു വശത്തേക്ക് നോക്കൂ, ദാ ഇവിടെയൊക്കെ രണ്ടാഴ്ച മുന്‍പ് ലാവ ഒഴുകിയതാണ്. അന്നിവിടെ മുഴുവന്‍ മഞ്ഞില്‍ മൂടി കിടക്കുകയായിരുന്നു. ബിബിസിയുടെ റിപ്പോര്‍ട്ടര്‍മാര്‍ ഷൂട്ട് ചെയ്യുന്നതിനിടയിലാണ് ഭീകരമായ ശബ്ദത്തില്‍ പൊട്ടിത്തെറി നടന്നത്. പാഞ്ഞു വന്ന പാറക്കഷ്ണങ്ങളില്‍ നിന്നും ചുട്ടുപൊള്ളുന്ന പുകയില്‍ നിന്നും രക്ഷപ്പെടാനുള്ള നെട്ടോട്ടത്തിനിടയില്‍ പലര്‍ക്കും അപകടം സംഭവിച്ചു. പെട്ടന്നു തന്നെ എല്ലാവരെയും അവിടെ നിന്ന് രക്ഷപ്പെടുത്തിയെങ്കിലും പലർക്കും പരുക്കും പൊള്ളലുമേറ്റു. മഞ്ഞിലേക്ക് ലാവ പതിച്ചതി‌നാൽ  അതിഭീകരമായ പൊട്ടിത്തെറിയായിരുന്നു നടന്നത്. അതിനു ശേഷം സഞ്ചാരികളെ മുകളിലേക്ക്പ്രവേശിപ്പിക്കുന്നില്ലായിരുന്നു.” ഗൈഡിന്റെ വാക്കുകള്‍ തെല്ലൊരു ഭയത്തോടെയാണ് ഞങ്ങള്‍ കേട്ടത്...

 Mt. Etna (എത്ന)

ഇറ്റലിയിലെ സിസിലി ദ്വീപിലെ മൗണ്ട് എത്ന, സാഹസികർക്കും വിജ്ഞാനകുതുകികൾക്കും ഒരു പറുദീസയാണ്. പ്രകൃതിയുടെ കരവിരുത് അടുത്തറിയാനും ഇപ്പോഴും നിഗൂഢമായ രഹസ്യങ്ങളുടെ ചുരുളഴിക്കാനുമായി വർഷം തോറും പതിനായിരക്കണക്കിന് വിനോദസഞ്ചാരികളും, ഭൂശാസ്ത്ര ഗവേഷകരുമാണ് ഇവിടെ എത്തുന്നത്. പർവതത്തിന് ഉയരം ഏകദേശം 3,350 മീറ്റര്‍. കൃത്യമായ കണക്കല്ല. കാരണം, ഇടയ്ക്കിടെ ഉണ്ടാവുന്ന ഭൂചലനങ്ങളും ഉയര്‍ന്നു വരുന്ന പുതിയ ലാവാ മുഖങ്ങളും പർവതത്തിന്റെ ഉയരത്തില്‍ എപ്പോഴും മാറ്റങ്ങള്‍ വരുത്തും. 140 കീ. മീ ചുറ്റളവിൽ വ്യാപിച്ചു കിടക്കുന്ന മൗണ്ട് എത്ന അഗ്നിപർവതം സിസിലിയയിലെ തുറമുഖ പട്ടണമായ ‘കതാനിയ’യിലാണ് സ്ഥിതി ചെയ്യുന്നത്. എത്ന അഗ്നിപർവതത്തിൽ നിന്നു വമിക്കുന്ന ചാരവും പുകയും ‘കറുപ്പിച്ച നഗരമാണ്’ കാതാനിയ എന്നൊരു പറച്ചിൽ തദ്ദേശവാസികൾക്കിടയിലുണ്ട്.

etna-trip9
ലാവായുടെ കഷ്ണം

‘ഞാൻ എരിയുന്നു’ (I burn) എ ന്നർഥം വരുന്ന ‘ഐയ്ത്ന’ (Aitne) എ ന്ന ഗ്രീക്ക് പദത്തിൽനിന്നാണ് ‘എത്ന’ (Etna) എന്ന പേര്ഉ ഉത്ഭവിച്ചത്. ഇതൊരു‘സ്ട്രാറ്റോ വോള്‍ക്കാനോ’ ആണ്. പിരമിഡ് പോലെ ത്രികോണാകൃതിയില്‍ ഉയര്‍ന്നു വരുന്ന താരതമ്യേനെ ചെറിയ മുഖമുള്ള അപകടകാരിയായ അഗ്നി പർവതം. ആഫ്രിക്കന്‍ ഫലകവും (African Plate) യൂറേഷ്യന്‍ ഫലകവും (Eurasian Plate) തമ്മുള്ള ഉരസല്‍ മൂലമാണ് എത്ന അഗ്നിപർവതം രൂപം കൊണ്ടത്. മൗണ്ട് എത്നയിൽ നിന്നുള്ള ലാവാ പ്രവാഹത്തെ നിയന്ത്രണവിധേയമാക്കാന്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പേ ചാലുകള്‍ നിര്‍മിച്ചും മറ്റു പല വിധത്തിലും ശ്രമങ്ങള്‍ നടത്തിയെങ്കിലും അതെല്ലാം ലാവാച്ചൂടിൽ ഉരുകിപ്പോയി. 1669 ല്‍ ഉണ്ടായ വിനാശകരമായ അഗ്നിപർവത സ്ഫോടനത്തില്‍ ഒരു ഡസനില്‍ അധികം വരുന്ന ഈ ചെറുപട്ടണങ്ങള്‍ പൂര്‍ണമായി ലാവയാല്‍ മൂടപ്പെട്ടു. അന്ന് ശ ക്തമായ ലാവാപ്രവാഹം കൊടുംനാശം വിതച്ചു റോഡുമാർഗം 65 കിലോമീറ്ററോളം അകലെയുള്ള കതാനിയ പട്ടണം വ രെ എത്തി കടലില്‍ പതിച്ചുവെന്നും ചരിത്രം. BC 1500 മുതല്‍ ലാവ പ്രവഹിക്കുന്നു എന്ന് രേഖപ്പെടുത്തിയ, ഇപ്പോഴും തുടര്‍ച്ചയായ ലാവാ പ്രവഹിക്കുന്ന ഈ സജീവ അഗ്നിപർവതത്തെ ചുറ്റിപ്പറ്റി അനേകം ഗ്രീക്ക് ഐതീഹ്യങ്ങളുമുണ്ട്.

etna-trip8

കഥ പറയുന്ന എത്ന

ഗ്രീക്ക് ദേവതയായ അഥീന, രാക്ഷസ ഭീമനായ ‘ടൈഫസി’നെ അടക്കം ചെയ്തത് എത്ന പർവതത്തിന്‍റെ അടിയിലാണ്. ടൈഫസ് ഇടംവലം തിരിയുന്നതാണ് ഇവിടെ ഇടയ്ക്കിടെ ഉണ്ടാകുന്ന ഭൂചലനം എന്നും ടൈഫസിന്‍റെ ഉച്ഛ്വാസമാണ് പുകയായും തീയായും പുറത്തേക്ക് വരുന്നതെന്നുമാണ് പ്രചരിക്കുന്ന ഐതീഹ്യ കഥ. എത്നയുടെ താഴ്‌വാരത്തിലുള്ള ഒരു കൊച്ചു ഗ്രാമത്തിൽ താമസിക്കുന്ന ഇറ്റാലിയൻ സുഹൃത്ത് മരിയാന്ന പറയുന്നത്,

‘‘ചില ദിവസങ്ങളിൽ ഭൂമിക്കടിയിൽ നിന്നുനല്ല മുഴക്കം കേൾക്കാം. അത് പർവതത്തിനടിയിൽ വസിക്കുന്ന ടൈഫസ് രാക്ഷസ ഭീമൻ ഇടംവലം തിരിയുന്ന ശബ്ദമാണ്...’’

etna-trip4
മൗണ്ട് എത്നയിൽ നിന്നുള്ള ലാവാ പ്രവാഹം

ലാവ വരുന്ന പർവതമുഖം ‘സൈക്ലോപ്സ്’ എന്ന നൂറു തലകളുള്ള ഒറ്റക്കണ്ണൻ രാക്ഷസ ഭീമന്റെ താവളമാണത്രെ. ലാവ ഒഴുകുന്നത്ആ ആ രാക്ഷസന്‍റെ കണ്ണുനീര്‍ ആണെന്ന് മറ്റൊരു കഥയും പ്രചാരിക്കുന്നുണ്ട്.

 ആശങ്കകളോടെ യാത്ര

ഞങ്ങള്‍ താമസിക്കുന്ന പലെര്‍മോയിൽ നിന്ന് ഏകദേശം 450 കിലോമീറ്ററുകള്‍ അകലെയാണ് ‘എത്ന’. കഴിഞ്ഞ ഏപ്രിലിലെ അവസാന ആഴ്ചയിലാണ് ആ പർവത ഭീമനെ കാണാനായി പുറപ്പെടുന്നത്. കിലോമീറ്ററുകള്‍ക്ക് അകലെ ഹൈവേയില്‍ നിന്നു തന്നെ മൗണ്ട് എത്നയുടെ ഉത്തുംഗശൃംഗത്തിലൂടെ ഇരുണ്ട പുക വരുന്നത് കാണാമായിരുന്നു. സഞ്ചാരികള്‍ക്ക് മുകളിലേക്ക് പ്രവേശനം അനുവദിക്കുമെന്നോ, മുകളില്‍ കയറിയാല്‍ തന്നെ പുകപടലങ്ങള്‍ക്കിടയില്‍ ശരിയായ കാഴ്ച നടക്കുമോ, വിഷപ്പുക ശ്വസിച്ച് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവുമോ എന്നിങ്ങനെ ഒരു നൂറു കൂട്ടം ആശങ്കകളുമായാണ് എത്ന ലക്ഷ്യമാക്കി യാത്ര തിരിച്ചത്.

Streetview in Catania
കതാനിയയിലെ തെരുവ്

അഗ്നി പർവതത്തില്‍ നിന്നുള്ള ചാരം വീണ വഴികളില്‍ വാഹ നങ്ങള്‍ തെന്നി നീങ്ങി അപകടങ്ങള്‍ സംഭവിക്കാതിരിക്കാൻ പരുക്കൻ റോഡുകളാണ് ഇവിടെ. കിലോമീറ്ററുകള്‍ അകലെ മുതലേ റോഡിനിരു വശവുമുള്ള മണ്ണിനു കറുത്ത നിറമായിരുന്നു. നോക്കെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന ഒലീവും, നാരങ്ങയും ഓറഞ്ചും ബദാമും പേരറിയാത്ത മറ്റു ഫലങ്ങളും പൂക്കളും സമൃദ്ധമായി വിളയുന്ന ഭംഗിയുള്ള കൃഷിയിടങ്ങള്‍. നൂറ്റാണ്ടുകളായി ഒഴുകുന്ന ലാവ കനിഞ്ഞു നൽകിയ വരമാണ് കതാനിയ പ്രവിശ്യയിലെ ഫലഭൂയിഷ്ടമായ മണ്ണ്.

Greek Temple at Selinunte

കതാനിയ പ്രവിശ്യയിലെ ആളുകളുടെ പ്രധാന വരുമാനമാർഗം കൃഷിയും ടൂറിസവുമാണ്. വഴിയരികില്‍ പച്ചക്കറികളും, പഴങ്ങളും തോട്ടങ്ങളില്‍ നിന്ന് പറിച്ചു വില്‍പ്പന നടത്തുന്ന ചെറുകിട കച്ചവടക്കാരെയും കാണാമായിരുന്നു.. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉറഞ്ഞു കൂടിയ ലാവ പൊടിച്ചെടുക്കുന്ന ചില ക്വാറികളും വഴിയില്‍ കണ്ടു. ബാര്‍ബിക്യൂ അടുപ്പുകള്‍ നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളും വഴികളില്‍ കാണാമായിരുന്നു.  ബാര്‍ബിക്യൂ അടുപ്പുകള്‍ നിര്‍മിക്കുന്നതിന് ലാവാ പാറകള്‍ ഉത്തമമാണത്രേ.. പർവത പ്രാന്ത പ്രദേശങ്ങളിൽ ചെറുതും വലുതുമായ അനേകം ജനനിബിഡമായ ചെറുപട്ടണങ്ങൾ പിന്നിട്ടാണ് പർവതാടിവാരത്തേയ്ക്കുള്ള യാത്ര.

എത്ന പർവതത്തിന്‍റെ താഴ്‌വാരം അത്യപൂർവ സസ്യ—ജന്തുജാലകങ്ങളുടെ കേന്ദ്രമായ ‘പരിസ്ഥിതി ലോലപ്രദേശ’മാണ്. ഓ ക്ക്, പൈന്‍ മരങ്ങളാല്‍ നിബിഡമായ ചെറുമലകള്‍ക്കിടയില്‍ കറുത്ത പുക തുപ്പി, എത്ന തലയെടുപ്പോടെ നില്‍ക്കുന്നത് ടൂറിസ്റ്റുകളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുന്ന കാഴ്ചയാണ്.

ഹെയര്‍പിന്‍ വളവുകള്‍ കയറി, ക്ലേശകരമായി വണ്ടി ഒാടിച്ചു വരുന്നവര്‍ക്ക് വഴിയരികില്‍ വാഹനം പാര്‍ക്ക് ചെയ്ത് റിലാക്സ് ചെയ്യാനായി നിരവധി സൈറ്റ് സീയിംഗ്സ് സ്പോട്ടുകള്‍ ഒരുക്കിയിട്ടുണ്ട്. പർവതാടിവാരത്തെ പൂച്ചെടികളാല്‍ അലങ്കരിച്ച എസ്കര്‍ഷന്‍ സെന്റര്‍ ചെറുതും വലുതുമായ അനേകം വാഹനങ്ങളാല്‍ നിറഞ്ഞിരുന്നു. സഞ്ചാരികള്‍ക്കായി ഒട്ടേറെ ലഘു ഭക്ഷണശാലകളും കരകൗശല—കാര്‍ഷിക വിഭവ സ്റ്റാളുകളും, വിശാലമായ പാര്‍ക്കിങ് സൗകര്യങ്ങളും അവിടെ ഒരുക്കിയിട്ടുണ്ട്.

എസ്കര്‍ഷന്‍ സെന്ററിലെ ക്യൂവില്‍ നില്‍ക്കുമ്പോള്‍ വലിയ ടീവി സ്ക്രീനില്‍ മുന്‍പുണ്ടായ സ്ഫോടനങ്ങളുടെ ദൃശ്യങ്ങളും, മറ്റു പ്രസക്തമായ സംഭവവികാസങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ടായിരുന്നു. ഭിത്തിയില്‍ പതിച്ചിരിക്കുന്ന വിശാലമായ മാപ്പില്‍ ഓരോ പ്രധാന സ്ഥലങ്ങളും, പർവതാരോഹണത്തിന്റെ ചെറിയ ഒരു വിവരണവും കൊടുത്തിട്ടുണ്ട്.

ഹൃദയ–ശ്വാസകോശസംബന്ധമായ അ സുഖങ്ങള്‍, അസ്വസ്ഥതകള്‍ എന്നിവയുള്ളര്‍ക്ക് പർവതാരോഹണത്തിന് വിലക്കുണ്ട്. ടിക്കറ്റ് വാങ്ങി കേബിള്‍ കാറുകള്‍ പുറപ്പെടുന്ന മുകള്‍ നിലയിലേക്ക് ഞങ്ങള്‍ കയറി. (ഒരാള്‍ക്ക് 60 യൂറോയാണ് ടിക്കറ്റ് നിരക്ക്) ആറു പേര്‍ക്ക് ഇരിക്കാവുന്ന കേബിള്‍ കാറില്‍, കുത്തനെയുള്ള മലയിടുക്കുകള്‍ താണ്ടി ഏകദേശം 10 മിനി റ്റ് കൊണ്ട് കേബിള്‍ കാര്‍ സ്‌റ്റേഷനില്‍ എത്തി.

 അഗ്നിമുഖത്തേക്ക് ബസ്സിൽ

ഇനിയുള്ള യാത്ര ബസ്സിലാണ്. വലിയ ടയറുകളുള്ള ചെറിയ ബസ്സില്‍ വീണ്ടും ഒരു 15 മിനിറ്റ് യാത്ര. ടൂറിസ്റ്റ് ഗൈഡുകളുടെ സേവനം ലഭ്യമാണ്. ട്രെക്കിങ്ങില്‍ തൽപരരായ, പരിശീലനം സിദ്ധിച്ച പർവതാരോഹകര്‍ കേബിള്‍ കാറിന്റെയോ ബസ്സിന്റെയോ സഹായമില്ലാതെ നടന്നു കയറുന്നതും കാണാമായിരുന്നു. പൊടിക്കാറ്റിനെയും മൂടല്‍മഞ്ഞിനെയും വകഞ്ഞു മാറ്റി ലാവയും മഞ്ഞും വെട്ടിമാറ്റി തയാറാക്കിയ പാതയിലൂടെ ആടിയുലഞ്ഞ് ബസ് പുക വമിക്കുന്ന പർവതമുഖത്തിന് ഏകദേശം അടുത്തു വരെയെത്തി കിതച്ചു നിന്നു.

etna-trip7
ലേഖികയും കുടുംബാംഗങ്ങളും മൗണ്ട് എത്നയിലേക്ക്

അവിടെ നിന്ന് നോക്കിയാല്‍ കറുത്ത പുക തുപ്പുന്ന പർവതമുഖം (Summit Centre) വളരെ വ്യക്തമായി കാണാം. നല്ല തണുപ്പുണ്ടായിരുന്നുവെങ്കിലും അതൊന്നും കാര്യമാക്കാതെ, കഴിഞ്ഞ ലാവാ പ്രവാഹത്തില്‍ പൊട്ടിത്തെറിച്ച കൂര്‍ത്ത പാറക്കഷ്ണങ്ങള്‍ക്കിടയിലൂടെ ക്യാമറയും തൂക്കി കൗതുകം നിറഞ്ഞ കണ്ണുകളോടെ ഞങ്ങള്‍ നടന്നു.

“നോ എന്‍ട്രി ബോര്‍ഡുകള്‍ ഒരു കാരണവശാലും മറി കടക്കരുത്. കൂട്ടം വിട്ടു പോകരുത്. വലിയ ലാവ പാറ കഷ്ണങ്ങള്‍ ഇളക്കി മാറ്റരുത്, കാരണം, അതിനടിയില്‍ ഇനിയും ഉറച്ചിട്ടില്ലാത്ത ലാവ ആയിരിക്കും..” ടൂറിസ്റ്റ്ഗൈഡ്, പുകഞ്ഞു കൊണ്ടിരിക്കുന്ന പർവത ഭീമനെ കണ്ട ആവേശത്തില്‍ പുറത്തേക്ക് ചാടിയിറങ്ങിയ ആളുകളെ  ഓര്‍മിപ്പിക്കുന്നുണ്ടായിരുന്നു...

ചുറ്റുപാടും കണ്ണോടിച്ചപ്പോള്‍ ‘നീലാകാശം, വെളുത്തമേഘം, കറുത്തഭൂമി’എന്ന് അറിയാതെ പറഞ്ഞു പോയി. അത്ര മേല്‍ വ്യത്യസ്തമായ ഒരു ദൃശ്യാനുഭവം. പുകയുന്ന പർവത മുഖം നമ്മെ അവളുടെ അടുക്കലേക്ക് മാടിവിളിക്കുന്ന പോലെ ഒരു തോന്നല്‍... അദൃശ്യമായ, അജ്ഞാതമായ ഒരു കാന്തിക ശക്തി നമ്മെ അവളുടെ അടുക്കത്തേക്ക് ആകര്‍ഷിക്കുന്നതു പോലെ.. ആള്‍ക്കൂട്ടത്തില്‍ നിന്നു വിട്ടുമാറാതെ, പര്യവേഷകര്‍ക്കായി വെട്ടിത്തെളിച്ച വഴിയിലൂടെ കുറച്ച് മുന്നോട്ട് നടന്നടുത്തു... സമുദ്രനിരപ്പില്‍ നിന്ന് ഇത്ര ഉയരത്തില്‍, അസ്ഥി തുളയ്ക്കുന്ന തണുപ്പില്‍, പൊടിക്കാറ്റിനെ മറി കടന്നുള്ള പർവതാരോഹണം നല്ല ആയാസമുള്ള പണിയാണെന്ന് മനസ്സിലായി...

നമ്മെ തൊട്ടുരുമ്മി കടന്നു പോകുന്ന വെളുത്ത പഞ്ഞിക്കെട്ടു പോലെയുള്ള മേഘങ്ങള്‍, പർവതമുഖത്തോടടുക്കുമ്പോള്‍ ഭയന്ന് ഒാടിയൊളിക്കുന്ന പോലെ തോന്നി... അത്രയ്ക്ക് ഭീകരമാണോ അതിനുള്ളിലെ കാഴ്ചകള്‍? ആ പുകയുന്ന ഗിരിശൃംഗത്തിനുള്ളിലെ കാഴ്ച എന്തായിരിക്കും? എന്റെ ഉള്ളില്‍ ആകാംക്ഷ എരിയുകയായിരുന്നു...

ചുറ്റുപാടും ഒന്ന് കണ്ണോടിച്ചാല്‍ കറുത്ത മൊ ട്ടക്കുന്നുകള്‍ കാണാം. അവയെല്ലാം അടുത്ത കാലങ്ങളില്‍ ലാവ വര്‍ഷിച്ച് ഇപ്പോള്‍ നിര്‍ജീവമായി നിലനില്‍ക്കുന്ന അഗ്നിപർവതമുഖങ്ങള്‍ ആണ്. സൂര്യന്റെ ശക്തമായ കിരണങ്ങളില്‍ ആ കറുത്തകുന്നിന്‍ ചെരിവുകള്‍ മഞ്ഞിന്റെ പുതപ്പു പുതച്ച് അലസമായി കിടക്കുന്നത് എത്ര മനോഹരമായ കഴ്ചയാണെന്നോ....

  റോമന്‍ മിത്തോളജി പ്രകാരം അഗ്നിയുടെ ദേവനായ ‘വുള്‍ക്കാനി’ (Vulcan)ല്‍ നിന്നുമാണ് വോള്‍ക്കാനോ എന്ന പേര് ഉത്ഭവിച്ചത്. പ്രഷര്‍കുക്കറിലെ ‘സേഫ്റ്റിവാൽവു’കള്‍ പോലെ യാണ് ഭൂമിയില്‍ അഗ്നി പർവതങ്ങൾ പ്രവര്‍ത്തി ക്കുന്നത്. അമിതമായ സമ്മര്‍ദം ഭൗമാന്തര്‍ഭാഗത്ത് നിന്ന് ഉണ്ടാവുമ്പോഴാണ് സ്ഫോടനങ്ങള്‍ സംഭവിക്കുന്നത്. പുറമേ ഉറച്ചതായി തോന്നുന്ന വലിയ ലാവാപാളികള്‍ പൂര്‍ണമായി ഉറച്ചു വരാന്‍ ഏകദേശം 200 വര്‍ഷങ്ങളോളം എടുക്കുമത്രേ. സൂര്യപ്രകാശത്തില്‍ മിക്ക ലാവ പാറക്കഷ്ണങ്ങളുടെയും വശങ്ങള്‍ മെറ്റാലിക് ചുവപ്പ്, മഞ്ഞ, തവിട്ടു നിറങ്ങളില്‍ തിളങ്ങുന്നുണ്ടായിരുന്നു. ലാവയില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പിനും  മറ്റു ധാതുക്കള്‍ക്കും സൂര്യപ്രകാശത്തില്‍ ഓക്സിഡേഷന്‍ സംഭവിക്കുന്നത്‌ മൂലമാണ് ഈ നിറവ്യത്യാസം എന്ന് ഗൈഡ് വിശദമാക്കി.

ഏകദേശം മൂന്നു മണിക്കൂറോളം അവിടെ ചെലവഴിച്ച ശേഷം ശക്തമായ മൂടല്‍മഞ്ഞ് കാഴ്ചയെ മറച്ചപ്പോഴാണ് മനസില്ലാ മനസ്സോടെ തിരികെ പോന്നു. മലയിറങ്ങുമ്പോള്‍ പർവതാടിവാരത്ത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പൊട്ടിയ പർവതമുഖം കണ്ണുകളില്‍ ഉടക്കി. വിശപ്പും ക്ഷീണവും വകവെക്കാതെ കേബിള്‍ കാറില്‍ നിന്നിറങ്ങി കുറച്ച് അകലെയായുള്ള ആ ലാവാമുഖത്തെ ലക്ഷ്യമാക്കി നടന്നു.

ഭീകരതയുടെ അവശേഷിപ്പുകള്‍

1892ല്‍ ലാവാ സ്ഫോടനത്തെ തുടര്‍ന്നുണ്ടായ രണ്ടായിരം മീറ്ററോളം ചുറ്റളവിലുള്ള അഗ്നിപർവതമുഖമാണ് ‘സിൽവസ്ത്രി’ (‘Mt. Silvestri’, named in the honor of Pro. Orazio Silvestri). സമുദ്രനിരപ്പില്‍ നിന്നു ഏകദേശം 2000 മീറ്റര്‍ ഉയരത്തിലുള്ള ഈ ഇരുണ്ടഗര്‍ത്തം ‘പ്രകൃതിയുടെ അദ്ഭുതങ്ങളുടെ കലവറ’ എന്നാണറിയപ്പെടുന്നത്. ചെരിഞ്ഞ വശങ്ങളിലൂടെ നമുക്ക് ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലാം.

ലാവ ഒഴുകിയ താഴ്‌വാരങ്ങളിലൂടെ, (The Valley of Volcano) അത്യപൂർവങ്ങളായ സസ്യങ്ങള്‍ നിറഞ്ഞ നിബിഡ വനങ്ങള്‍ക്കിടയിലൂടെയുള്ള ഹെയര്‍പിന്‍ വളവുകള്‍ പിന്നിട്ട് ഞങ്ങള്‍ കതാനിയ പട്ടണത്തിലെ ഹോട്ടല്‍മുറിയെ ലക്ഷ്യമാക്കി തിരിച്ചു. റൂമിലെത്തിയപ്പോഴാണ് പൊടിപടലങ്ങള്‍ നിറഞ്ഞ ജാക്കറ്റിന്റെയും ഷൂസിന്റെയും ‘ഭീകരത’ ശരിക്കും മനസ്സിലായത്. ശരീരമാസകലം സള്‍ഫര്‍ മണക്കുന്നു...

വൈകുന്നേരം ചരിത്രപ്രസിദ്ധമായ കതാനിയ പട്ടണം നടന്നു കാണാന്‍ പുറത്തിറങ്ങി. എത്നയില്‍ നിന്നു വമിക്കുന്ന പുക കറുപ്പിച്ച  ഇരുണ്ട കെട്ടിടങ്ങളും മതിലുകളും... നൂറ്റാണ്ടുകള്‍ക്ക് മുമ്പ് എത്നയില്‍ നിന്നു കതാനിയ വരെ ഒഴുകികടലില്‍ പതിച്ച ലാവാ ചാലുകള്‍... കതാനിയ കാഴ്ചകളിലെല്ലാം എത്നയുടെ സ്പർശമുണ്ട്.

കതാനിയ പട്ടണത്തിലെ എല്ലാ സ്ഥാപനങ്ങളും എത്നയിലെക്ക് കാഴ്ച കിട്ടുന്ന രീതിയിലാണ് നിർമിച്ചിരിക്കുന്നത്. കടലില്‍ നിന്നു വീശുന്ന ഇളംകാറ്റേറ്റ്, കതാനിയയുടെ തനത് പിസ്താ രുചിയുള്ള ജെലാത്തോ (ice cream)യും നുണഞ്ഞ്, ലാവാ സ്പർശമുള്ള തെരുവുകളിലൂടെ ലക്ഷ്യമില്ലാതെ ഞങ്ങള്‍ നടന്നു...  നിലാവിൽ കുളിച്ചു നിന്ന മൗണ്ട് എത്നയെ സാക്ഷിയാക്കി... .

കൂടുതൽ വായിക്കാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA