ഏറ്റവും വേഗത്തിൽ ഭൂലോകത്തിലെ സകലരാജ്യങ്ങളും ചുറ്റിയടിക്കുക എന്ന ലക്ഷ്യവുമായി യാത്രപുറപ്പെട്ട ഒരു പെൺകുട്ടിയുണ്ട്. പേര് കസാൻഡ്ര ഡി പെകോൾ. അമേരിക്കക്കാരിയായ ഈ ലോക സഞ്ചാരിക്ക് യാത്ര ഒരു ഹരമാണ്. എക്സ്പഡീഷൻ 196 എന്നാണ് ഇവൾ യാത്രക്കിട്ട പേര്. 13406000 രൂപയുമായാണ് ഈ യുവസുന്ദരി യാത്രക്കിറങ്ങിത്തിരിച്ചത്. ആദ്യമൊക്കെ സ്വന്തമായി കണ്ടെത്തിയ പണം കൊണ്ടായിരുന്നു യാത്രയെങ്കിൽ ഇപ്പോളവൾക്കു സ്പോൺസർമാരുടെ സഹായം കിട്ടുന്നുണ്ട്.
2015 ജൂലൈയിലാണ് ഏറ്റവും വേഗത്തിൽ ഏറ്റവും കൂടുതൽ രാജ്യങ്ങൾ സന്ദർശിക്കുക എന്ന ലക്ഷ്യവുമായി ഇവൾ യാത്രക്കിറങ്ങിത്തിരിച്ചത്. ഇതുവരെ 181 രാജ്യങ്ങളിൽ കൂടുതൽ സന്ദർശിച്ചു കഴിഞ്ഞു.
ഇതുവരെയുള്ള യാത്രകൾക്കായി വേണ്ടി വന്നത് നിരവധി പാസ്പോർട്ടുകളാണ്. നിലവിൽ ഇൻറർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീസ് ത്രൂ ടൂറിസം (International Institute for Peace Through Tourism) എന്ന സംഘടനയുടെ ബ്രാൻഡ് അംബാസിഡറാണ് കസാൻഡ്ര. യാത്രാനുഭങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കുന്ന പതിവ് കസാൻഡ്രയ്ക്കുണ്ട്. അങ്ങനെയാണ് കസാൻഡ്രയുടെ യാത്രാ ഭ്രാന്ത് ലോകമറിഞ്ഞതും. അവളുടെ യാത്രയ്ക്കുവേണ്ട സാമ്പത്തിക സഹായം നൽകാൻ സ്പോൺസർമാർ മുന്നോട്ടു വന്നതും.
2015 ജൂലൈ 24 മുതൽ 2017 ഫെബ്രുവരി 2 വരെയുള്ള ചുരുങ്ങിയ കാലയളവിൽ ഏറ്റവും കൂടുതൽ പരമാധികാര രാജ്യങ്ങൾ സന്ദർശിച്ചതിന്റെ രണ്ടു ഗിന്നസ് റെക്കോർഡുകൾ കസാൻഡ്രയ്ക്കു സ്വന്തമാണ്. ഏറ്റവും കൂടുതൽ വേഗത്തിൽ, എല്ലാ പരമാധികാര രാജ്യങ്ങളും സന്ദർശിച്ച വ്യക്തി, ഏറ്റവും കൂടുതൽ വേഗത്തിൽ, എല്ലാ പരമാധികാര രാജ്യങ്ങളും സന്ദർശിച്ച സ്ത്രീ എന്നിവയാണ് കസാൻഡ്ര സ്വന്തമാക്കിയ റെക്കോർഡുകൾ. മാത്രമല്ല, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ, ഈ റെക്കോർഡ് സ്വന്തമാക്കുന്ന വ്യക്തി, ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കക്കാരി എന്നീ ബഹുമതികളെല്ലാം ഇനി കസാൻഡ്രയുടേതാണ്.