കടലിൽ വീടുണ്ടാക്കിയാണ് ഇക്കൂട്ടരുടെ താമസം
Mail This Article
കാടിനെ വീടാക്കി, മരങ്ങളെയും വനങ്ങളെയും പരിപാലിച്ചുപോരുന്ന ആദിവാസികളെ പോലെ... കടലിനെ വീടാക്കി, രാവെന്നോ പകലെന്നോ ഇല്ലാതെ കടലിനോടു ചേർന്ന് ജീവിക്കുന്ന, അധികമാരും അറിയപ്പെടാതെ ജീവിക്കുന്ന ഒരു ജനതയുണ്ട് മലേഷ്യയിൽ. പുറം ലോകവുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലാതെ,നിരക്ഷരരായ.. എന്തിന്, തങ്ങളുടെ വയസുപോലും എത്രയെന്ന് നിശ്ചയമില്ലാത്ത ഒരു ജനത. ഏറെ ശ്രമകരമാണ് ആ നാട്ടിലേക്കു എത്തിപ്പെടുകയും അവരുടെ ജീവിതം കാണുകയെന്നതും എങ്കിലും പറയാതെ വയ്യ അതിമനോഹരമായ തീരങ്ങൾക്കൊണ്ടു സമ്പന്നമാണ് ആ ദ്വീപുകൾ.
മലേഷ്യയുടെ തലസ്ഥാനമായ ക്വലാലംപൂരിൽ നിന്നും മൂന്നു മണിക്കൂർ യാത്ര ചെയ്താൽ ടാവാവ് എന്ന നാട്ടിലെത്താം. അവിടെ നിന്നും ബസിൽ സെംപോർണയിലെത്തണം, ബോർനിയോയിലെ ഏറ്റവും വലിയ പട്ടണവും തുറമുഖവും കൂടിയാണ് സെംപോർണ. ഇവിടെ നിന്നും മറുകരയെത്തുക എന്നത് വളരെ സാഹസികമായ ഒരു കാര്യമാണ്. വിനോദ സഞ്ചാരികളെ തട്ടിക്കൊണ്ടു പോകുക, കൊല നടത്തുക എന്നിങ്ങനെയുള്ള കാര്യങ്ങൾ ഇവിടെ ഇടയ്ക്കിടെ നടക്കാറുണ്ട്. അതുകൊണ്ടു മറ്റു തീരങ്ങളിലേക്കുള്ള യാത്രകൾ അത്ര സുരക്ഷിതമല്ല, സുരക്ഷക്ക് അപ്പുറത്തു അങ്ങോട്ടുള്ള യാത്രയെന്നത് തന്നെ ഏറെ ശ്രമകരമായ ഒന്നാണ്.
മത്സ്യത്തൊഴിലാളികളുടെ മോട്ടോർ ബോട്ടുകൾ മാത്രമേ യാത്രക്കായുള്ളു. ഭാഷയറിയാത്ത അവരോടു കാര്യങ്ങൾ പറഞ്ഞു മനസിലാക്കി ആ ബോട്ടിൽ കയറുകയെന്നത് ഏറെ ബുദ്ധിമുട്ടാണ്. ഇത്തരം പ്രതിബന്ധങ്ങളെല്ലാം താണ്ടി വേണം റ്റാറ്റഗാൻ എന്ന ദ്വീപിലേക്ക് കടന്നുചെല്ലാൻ. ബജൗ എന്നാണ് ഇവിടുത്തെ തദ്ദേശവാസികളുടെ പേര്. ഇവരുടെ ജീവിത ശൈലി തന്നെ ഏറെ കൗതുകം പകരുന്നതാണ്. ചെറു ബോട്ടുകളിലാണ് താമസം. രാത്രിയും പകലെന്നുമില്ലാതെ മൽസ്യബന്ധനത്തിലേർപ്പെടും. മൽസ്യബന്ധനത്തിനപ്പുറത്തേക്കു വേറെ ലോകമില്ലാത്തൊരു ജനതയായതുകൊണ്ടു തന്നെയാകണം 'കടലിലെ നാടോടികൾ' എന്നാണ് ഇവരെ വിളിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ സമയം വെള്ളത്തിൽ ചെലവഴിക്കുന്ന ഒരു ജനത എന്നാണ് ബജൗകൾ അറിയപ്പെടുന്നത്.
ടബ്ബലാനോസ് ദ്വീപുകളിലാണ് ഏറ്റവും കൂടുതൽ ബജൗകൾ താമസിക്കുന്നത്. ജലത്തിൽ തന്നെയാണ് ഇവർ താമസസ്ഥലം ഒരുക്കുകയെന്നതും ഏറെ കൗതുകകരമായ വസ്തുതയാണ്. എഴുപതു കുടുംബങ്ങൾ പരസ്പരം പാലത്തിലൂടെ ബന്ധിക്കപ്പെട്ടു സമാധാനപരമായി ജീവിക്കുന്ന കാഴ്ച ഏറെ മനസുഖം തരുമെന്നു പറയാതെ വയ്യ. സൂര്യനിൽ നിന്നും മുഖത്തെ രക്ഷിക്കുന്നതിനായി മഞ്ഞളുകൊണ്ടു ഉണ്ടാക്കിയ ബോറാക് എന്നൊരു പേസ്റ്റ് ഈ ദ്വീപിലെ സ്ത്രീകൾ ഉപയോഗിക്കാറുണ്ട്. മുഴുവൻ സമയവും ഇതണിഞ്ഞുകൊണ്ടേ ഇവിടുത്തെ സ്ത്രീകളെ കാണുവാൻ കഴിയൂ.
ആശയവിനിമയത്തിനുള്ള തടസവും സുരക്ഷാഭീഷണിയും ദ്വീപുകളിലേക്കു എത്തിച്ചേരാനുള്ള പ്രയാസങ്ങളുമൊക്കെ ഏറെ മനോഹരമായ ഈ ചെറുദ്വീപുകളെ പുറംലോകത്തു നിന്നും അകറ്റി നിര്ത്തുന്നു. തടസങ്ങളെല്ലാം മറികടന്ന് ദ്വീപുകളിലേക്കെത്തിയാൽ മനോഹര കാഴ്ചകളുടെ പറുദീസയാണ് ഇവിടെ സഞ്ചാരികൾക്കായി പ്രകൃതി ഒരുക്കിയിട്ടുള്ളത്.