രാത്രിയും പകലും ഇരുട്ട് മൂടി കിടക്കുന്ന നാട്
Mail This Article
സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്നൊരു വിശേഷണമുണ്ടായിരുന്നു ബ്രിട്ടന് പണ്ട്. ലോകം മുഴുവൻ തങ്ങളുടെ കോളനികൾ നിറഞ്ഞപ്പോൾ ആ പ്രയോഗത്തിൽ യാതൊരു വിധത്തിലുള്ള അതിശയോക്തിക്കും ഇടമുണ്ടായിരുന്നില്ല. എന്നാൽ ഇറ്റലിയിലെ ഒരു നാട് വാർത്തകളിൽ ഇടംപിടിക്കുന്നത് സൂര്യനുദിക്കാതെയാണ്. സൂര്യകിരണങ്ങൾ ലഭിക്കാതെ പകലും രാത്രിയും ഒരുപോലെ ഇരുട്ട് മൂടി കിടക്കുന്ന ഈ നാടിന്റെ പേര് വിഗാനെല്ല എന്നാണ്. ഏകദേശം 80 ദിവസത്തോളമാണ് ഇറ്റലിയിലെ ഈ ഗ്രാമം ഇരുട്ടുമൂടി കിടക്കുന്നത്.
സൂര്യന്റെ വെളിച്ചമേൽക്കാതെ ഇരുട്ടുമൂടി നിൽക്കുന്ന ഇറ്റലിയിലെ ഒരു കൊച്ചുഗ്രാമമാണ് വിഗാനെല്ല. സ്പെയിനിലെ ഹ്യൂൽവ എന്ന നഗരത്തിനും സൂര്യനുമായി ബന്ധപെട്ടു ഒരു പ്രത്യേകതയുണ്ട്. വർഷത്തിലെ 190 ദിവസങ്ങളിലും ഇവിടെ സൂര്യന്റെ വെളിച്ചമുണ്ട്. വെളിച്ചത്തെ സംഭരിക്കുക എന്ന മുദ്രവാക്യമാണ് ഈ രണ്ടു പ്രദേശങ്ങളെയും ഒരുമിച്ചു ചേർത്തത്. അന്ട്രോണ കൊടുമുടിയുടെ ഏറ്റവും അറ്റത്തു സ്ഥിതിചെയ്യുന്ന വിഗാനെല്ല എന്ന പ്രദേശത്തേക്ക് നവംബര്‍ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ സൂര്യവെളിച്ചം ഒട്ടും കടന്നുചെല്ലാറില്ല. ഇരുട്ടാർന്ന രാവുകളും പകലുകളും അവിടുത്തെ ജനങ്ങളിൽ തങ്ങളുടെ നാട്ടിൽ എങ്ങനെ വെളിച്ചം കൊണ്ടുവരാമെന്ന ചിന്തയുണർത്തി. നഗരത്തിന്റെ ഭരണച്ചുമതല ഉണ്ടായിരുന്ന മേയർ, പിയർ ഫ്രാങ്കോ മിഡാലിയും ആർക്കിടെക്ട് ആയ ഗിയാക്കോമോ ബോൺസാനിയും ചേർന്ന് പർവതപൊക്കങ്ങൾ മറക്കുന്ന സൂര്യന്റെ വെളിച്ചത്തെ തങ്ങളുടെ നാട്ടിലേക്കെത്തിക്കാൻ ഒരു വഴി കണ്ടെത്തി.
നഗരത്തിന്റെ ഭൂപടം ആർക്കിടെക്ടിനെ ഏല്‍പിച്ച് ഈ പ്രശ്‌നത്തിന് ഒരു പരിഹാരം കാണണമെന്ന് മേയർ ആവശ്യപ്പെടുന്നത് 2006 ലാണ്. ആദ്യഘട്ടത്തിൽ ആ പദ്ധതി നടപ്പിലാക്കുമ്പോൾ ഇത്രയധികം വിജയമാകുമതെന്നു യാതൊരു ഉറപ്പുമുണ്ടായിരുന്നില്ല. കപ്പികളും കണ്ണാടിയുമുപയോഗിച്ചായിരുന്നു സൂര്യവെളിച്ചത്തെ വിഗാനെല്ലയിലേക്കു എത്തിച്ചത്. പർവതത്തിന് 900 മീറ്റർ ഉയരത്തിൽ 8 മീറ്റർ വീതിയും 5 മീറ്റർ നീളവുമുള്ള ഒരു വലിയ കണ്ണാടി സ്ഥാപിച്ചു. ആ കണ്ണാടിയിൽ തട്ടി സൂര്യപ്രകാശം അവിടം മുഴുവൻ പ്രതിഫലിക്കാൻ തുടങ്ങി.
വിഗാനെല്ലയുടെ ഈ വലിയ ഉദ്യമത്തിൽ ആ നാട് തനിച്ചായിരുന്നില്ല. വെളിച്ചത്തിന്റെ നാടായ ഹ്യൂൽവയിലെ ടൂറിസം വകുപ്പ് ഈ പദ്ധതിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചു. ഈ രണ്ടുനാടുകളിലും സൂര്യപ്രകാശമെത്തുന്ന രീതികളെ യോജിപ്പിച്ച് പ്രവർത്തിപ്പിക്കുകയാണെങ്കിൽ ഇരുസ്ഥലങ്ങളിലെയും വിനോദസഞ്ചാരത്തെ വലിയതോതിൽ വളർത്താൻ കഴിയുമെന്ന് മനസിലാക്കുകയും അങ്ങനെയൊരുമിച്ചു ചേർന്ന് വിഗാനെല്ലയിൽ കണ്ണാടി സ്ഥാപിക്കുന്നതിന്റെ ഉദ്‌ഘാടനം നടത്തുകയും ചെയ്തു. അതൊരു മികച്ച തുടക്കം തന്നെയായിരുന്നു. കേട്ടറിഞ്ഞു നിരവധിപേരാണ് ആ കണ്ണാടി കാഴ്ചകൾ കാണാൻ എത്തുന്നത്.
പന്ത്രണ്ടു വർഷങ്ങൾക്കിപ്പുറവും വിഗാനെല്ലയിലെ കണ്ണാടികാഴ്ചകൾ ആസ്വദിക്കാനെത്തുന്ന സഞ്ചാരികൾക്കു യാതൊരു കുറവുമില്ല. വലിയതോതിലുള്ള അറ്റകുറ്റപണികൾ ഒന്നും ഇത്രവർഷങ്ങൾക്കു ശേഷവും ആവശ്യമായി വന്നിട്ടില്ല. കണ്ണാടി സ്ഥാപിച്ചതിന്റെ ഇത്തവണത്തെ വാര്‍ഷികാഘോഷങ്ങൾക്കു ഹ്യൂൽവയിൽ നിന്നും ക്ഷണിക്കപ്പെട്ടവർ എത്തുന്നുണ്ട്. കണ്ണാടിയുള്ള ഗ്രാമം മാത്രമല്ല വിഗാനെല്ല, വേറെയും നിരവധി കാഴ്ചകൾ ഈ മനോഹരമായ ഗ്രാമത്തിലുണ്ട്. പള്ളികളും മധ്യകാലത്തെ കെട്ടിടങ്ങളും കൊണ്ട് സമ്പന്നമാണ് ഇവിടം. അതുകൊണ്ടു തന്നെ ഇവിടെയെത്തുന്ന സഞ്ചാരികളെ ഒരുതരത്തിലും മുഷിപ്പിക്കില്ല വിഗാനെല്ല.