ADVERTISEMENT
914327830

ഇസ്രായേൽ എന്നും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നൊരിടമാണ്.  കേരളത്തിനോളം വലുപ്പമില്ലെങ്കിലും ചുറ്റുമുള്ള രാജ്യങ്ങളുടെ ആക്രമണങ്ങളിൽ ധീരമായ ചെറുത്തുനിൽപ്പുകൾ കൊണ്ട് എന്നും ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധ നേടിയിട്ടുണ്ട് ഈ യഹൂദനാട്. യാതൊരു തരത്തിലുള്ള പ്രകൃതിവിഭവങ്ങളോ ധാതുസമ്പത്തോ അവകാശപ്പെടാനില്ല ഈ കൊച്ചുരാഷ്ട്രത്തിനെങ്കിലും വിനോദസഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കാഴ്ചകളിവിടുണ്ട്. വിശുദ്ധ നഗരമായി കണക്കാക്കുന്ന ജെറുസലേമും, നടന കലകളുടെ ആസ്ഥാനമായ ടെൽ അവീവും, പ്രകൃതി സൗന്ദര്യത്താൽ വിസ്മയിപ്പിക്കുന്ന,അദ്ഭുതനഗരമെന്നു വിശേഷണമുള്ള ഹൈഫയുമെല്ലാം ഇസ്രേയലിലെത്തുന്ന സഞ്ചാരികൾക്കു വർണകാഴ്ച്ചകളുടെ വസന്തമൊരുക്കും. 

നിരവധി ഗുഹകളുണ്ട് ഇസ്രായേലിൽ. അതിലേറ്റവും മനോഹരമായ ഒന്നാണ് ഉൾവശങ്ങളിൽ മുഴുവൻ സ്റ്റാലെക്റ്റൈറ്റ് പാറകൾ നിറഞ്ഞ ഒരു ഗുഹ. പശ്ചിമേഷ്യൻ പ്രദേശങ്ങളിൽ ഇത്തരം ഉൾക്കാഴ്ചകൾ ഒരുക്കിയിരിക്കുന്ന ഗുഹകൾ വളരെ ചുരുക്കമാണെന്നു തന്നെ പറയാം.    

മുത്തശ്ശിക്കഥകളിലെ ഭൂതത്താൻ കോട്ടയെ അനുസ്മരിപ്പിക്കും ഗുഹാകാഴ്ചകൾ. ഇന്ദ്രജാലങ്ങളെ വെല്ലുന്ന മായികലോകം. ഗുഹയ്ക്കുള്ളിലേക്കു പ്രവേശിക്കുന്നത് ഏറെ  ശ്രമകരമായ ഒരു പ്രവർത്തിയാണ്. ചെറിയൊരു ദ്വാരത്തിലൂടെ നൂറടി  താഴ്ചയിലേക്ക് കയറിന്റെ സഹായത്താൽ ഊർന്നിറങ്ങണം. അങ്ങനെ ചെന്നെത്തുന്നതു വിശാലമായ ഒരു ഹാളിലേക്കാണ്. 

ഗുഹക്കുള്ളിലെ  സ്റ്റാലെക്റ്റൈറ്റ് പാറകള്‍

abirim-israel6

ഗുഹക്കുള്ളിൽ നിറയെ സ്റ്റാലെക്റ്റൈറ്റ് പാറകളാണ്. പ്രധാനമായും രണ്ടു തരത്തിലുള്ള പാറകളാണ് ഗുഹകൾക്കുള്ളിൽ കാണുവാൻ കഴിയുക. സ്റ്റാലെക്റ്റൈറ്റ് പാറകളും സ്റ്റാലഗ്മൈറ്റ് പാറകളും. ഗുഹയുടെ മേൽഭാഗത്തുനിന്നും താഴോട്ട് വളരുന്നവയാണ് സ്റ്റാലെക്റ്റൈറ്റ് പാറകൾ. ഗുഹയുടെ തറ ഭാഗത്തുനിന്നും മുകളിലേയ്ക്ക് വളരുന്നവയാണ് സ്റ്റാലഗ്മൈറ്റ് പാറകൾ.

ഗുഹയ്ക്കകത്തേക്കു പ്രവേശിക്കുന്നവരെ സ്വാഗതം ചെയ്യൻ നിൽക്കുന്നത് ഒരു അരണയാണ്. നമ്മുടെ നാട്ടിൽ കാണുന്ന സാധരണ അരണകളിൽ നിന്നും ഏറെ വ്യതാസമുള്ളതായിരുന്നു ആ ജീവി. കറുപ്പിൽ നിറയെ മഞ്ഞപ്പൊട്ടുകൾ തൊട്ട, വളരെ ആകർഷകമായ രൂപം. ശാന്തനായി സന്ദർശകരെ നോക്കിയിരുന്ന ശേഷം ആ ജീവി എങ്ങോട്ടോ ഇഴഞ്ഞുപോയി. അകത്തേക്ക് പ്രവേശിക്കുന്തോറും പാറകൾ താഴോട്ട് വളർന്നു വിവിധ രൂപങ്ങളായി അതിശയിപ്പിക്കുന്ന  തരത്തിലുള്ള നിരവധി കാഴ്ചകൾ.

588257700

പ്രകൃതി കല്ലിൽ കൊത്തിയെടുത്ത മനോഹരശിൽപ്പങ്ങൾ. ആദ്യകാഴ്ചയിൽ തന്നെ ആകർഷിക്കും ഓരോ രൂപങ്ങളും. നോക്കിനിൽക്കേ അവയ്ക്ക് മൃഗങ്ങളുടെയും പക്ഷികളുടെയും മനുഷ്യരുടെയും മരങ്ങളുടേയുമെല്ലാം ഛായ തോന്നും. പ്രകൃതി സമ്മാനിച്ച ആ മനോഹര ദൃശ്യങ്ങളെ വാക്കുകളാൽ വിവരിക്കുക അസാധ്യമാണ്. ദുർഘടമായ വഴികളിലൂടെയുള്ള യാത്രകളിൽ പലതവണ കയറിന്റെ സഹായം തേടേണ്ടി വന്നു. ചിലയിടങ്ങളിൽ വലിഞ്ഞു കയറിയും ഇഴഞ്ഞു നീങ്ങിയും കയറിൽ തൂങ്ങിയുമെല്ലാം സഞ്ചരിക്കേണ്ടതായി വന്നു. യാത്ര അതിസാഹസികമായിരുന്നുവെങ്കിലും. കാഴ്ചകൾ അത്യാകര്‍ഷകമായിരുന്നു. ഗുഹയുടെ ഉൾഭാഗങ്ങളിൽ ചിലയിടങ്ങളിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എങ്കിലുമത് ആ മനോഹര കാഴ്ചകൾക്ക് മങ്ങലേല്‍പിക്കുന്നില്ല.

കയറിയ കവാടത്തിലൂടെ തന്നെയാണ് ഗുഹയിൽ നിന്നുള്ള തിരിച്ചിറക്കവും. അതുകൊണ്ടു തന്നെ പോകുമ്പോൾ എങ്ങനെ പോയോ അതുപോലെ വളരെ കഷ്ടപ്പെട്ട് തന്നെയാണ് മടക്കയാത്രയും. സാഹസികതയും വേറിട്ടപുതുക്കാഴ്ചകളും കാണണമെന്നുള്ളവര്‍ക്ക്  തെരഞ്ഞെടുക്കാവുന്ന സ്ഥലമാണ് ഇസ്രേയലിലെ അബിരിം ഗുഹ. ഗുഹയിലേക്കുള്ള യാത്രകൾക്കു ഉചിതമായ സമയം വേനൽക്കാലവും ശൈത്യകാലവുമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com