ബെംഗളൂരുവിൽ നിന്നും സിഡ്നി വരെ ഒറ്റയ്ക്ക് ബജാജ് ഡോമിനറിൽ: ഇവൾ ആള് പുലിയാണ് കേട്ടാ
Mail This Article
ഒരു സഞ്ചാരിപ്പെണ്ണിനെ കണ്ട് അത്ഭുതപ്പെട്ട് നിൽക്കുകയാണ് സോഷ്യൽ മീഡിയ. ആണുങ്ങൾക്ക് മാത്രം ബൈക്ക് റെൈഡർ പട്ടം കൽപ്പിച്ചു നൽകുന്ന കാലത്ത് ദൂരത്തെ കീഴടക്കിയിരിക്കുകയാണവള്‍. സൂപ്പർ ബൈക്കും, റോഡ് നിറഞ്ഞു വരുന്ന ബുള്ളറ്റും, സ്കൂട്ടറും ഒക്കെ തന്റെ കയ്യിലും ഭദ്രമാണെന്ന് തെളിയിച്ച തന്റേടിപ്പെണ്ണ്...
കാൻഡിഡ ലൂയിസ് എന്ന 28 കാരിയാണ് കഥയിലെ നായിക. ദൂരത്തെ കീഴടക്കുന്ന ആൺപിള്ളേരുടെ കാലത്ത് കാൻഡിഡ എന്ത് ചെയ്തു എന്നോർത്താൽ കണ്ണുതള്ളും ഉറപ്പ്. കാശ്മീരിലേക്ക് സ്ഥിരം റൂട്ട് പിടിക്കുന്ന ബൈക്ക് റൈഡർമാരുള്ളപ്പോൾ കക്ഷി റൂട്ട് അൽപമൊന്ന് മാറ്റിപ്പിടിച്ചു. ബെംഗളൂരുവിൽ നിന്നും വേറെങ്ങോട്ടുമല്ല, അങ്ങ് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലേക്കാണ് ഈ മിടുക്കി ബൈക്ക് പായിച്ചത്.
ഇന്ത്യയ്ക്കുള്ളിൽ ധാരാളം ബൈക്ക് യാത്രകൾ നടത്തി വിജയിച്ച അനുഭവ സമ്പത്തുമായായിരുന്നു ആ സ്വപ്നയാത്ര. ഏതാണ്ട് ഒരു വർഷം നീണ്ട പരിശ്രമങ്ങൾക്കും തയ്യാറെടുപ്പുകൾക്കും ഒടുവിലാണ് കാന്ഡിഡ 2018 സെപ്റ്റംബർ മാസത്തിൽ ബെംഗളൂരുവിൽ നിന്നും യാത്ര ആരംഭിച്ചത്. യാത്രയ്ക്കായി കാൻഡിഡ തിരഞ്ഞെടുത്ത വാഹനം ബജാജ് ഡോമിനർ ആയിരുന്നു.അതും കർണാടക രജിസ്ട്രേഷനിൽ ഉള്ള വണ്ടി.
ബെംഗളൂരുവിൽ നിന്നും ആരംഭിച്ച യാത്ര ഹൈദരാബാദ് വഴി വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കും പിന്നീട് അവിടുന്ന് ബോർഡർ കടന്നു ഭൂട്ടാൻ – മ്യാന്മാർ – തായ്‌ലൻഡ് – ലാവോസ് – വിയറ്റ്‌നാം – കംബോഡിയ പോയിട്ട് വീണ്ടും തായ്‌ലൻഡ് എത്തി. പിന്നീട് തായ്‌ലൻഡിൽ നിന്നും മലേഷ്യയിലേക്കും അവിടെനിന്നും സിംഗപ്പൂർ വഴി ഇൻഡോനേഷ്യയിലേക്കുമായിരുന്നു കാന്ഡിഡയുടെ സോളോ റൈഡ്. കരയിലൂടെ മാത്രമല്ല ഇടയ്ക്ക് ഫെറി വഴി കടൽ കടന്നും കാന്ഡിഡ യാത്ര തുടർന്നു.
പത്ത് രാജ്യങ്ങളിൽക്കൂടി കടന്നു പോകുന്നതിനുള്ള പെർമിഷൻ ലഭിക്കുവാൻ തൻ ഏറെ ബുദ്ധിമുട്ടിയെന്നു കാന്ഡിഡ ലൂയിസ് പറയുന്നു. എല്ലാ രാജ്യങ്ങളുടെയും പെർമിഷൻ ലഭിക്കുവാനായി ഏതാണ്ട് ആറു മാസത്തോളമെടുത്തു. യാത്ര ഒറ്റയ്ക്കായതിനാൽ അത്യാവശ്യ ഘട്ടങ്ങളിൽ വാഹനത്തിനു എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ അവ പരിഹരിക്കുന്നതിനായി അൽപ്പം സർവ്വീസിംഗ്, മെക്കാനിക്ക് പണികളും കാന്ഡിഡ പഠിച്ചെടുത്തു.
എന്തുകൊണ്ട് ഈ യാത്രയ്ക്കായി ഓസ്‌ട്രേലിയ തിരഞ്ഞെടുത്തു എന്നു ചോദിച്ചാൽ കാന്ഡിഡയുടെ ഉത്തരമിങ്ങനെ “അലിസ്റ്റർ ഫർലാൻഡ് എന്ന ഓസ്‌ട്രേലിയൻ മോട്ടോർസൈക്കിൾ യാത്രികനോടുള്ള Tribute എന്ന നിലയ്ക്കാണ് യാത്രയുടെ ലക്‌ഷ്യ സ്ഥാനമായി ഓസ്‌ട്രേലിയ തിരഞ്ഞെടുത്തത്. അലിസ്റ്റർ ഫർലാൻഡ് ഒരു ആക്സിഡന്റിൽ മരണമടഞ്ഞിരുന്നു. അങ്ങനെ പത്തു രാജ്യങ്ങളിലൂടെ, 28000 കിലോമീറ്റർ ദൂരം കടന്നുകൊണ്ട് കാന്ഡിഡ തൻ്റെ ലക്ഷ്യ സ്ഥാനമായ സിഡ്‌നിയിൽ എത്തിച്ചേർന്നു. ഏകദേശം അഞ്ചു മാസത്തിനു മേലെടുത്തു ഈ യാത്ര പൂർത്തിയാക്കുവാൻ.
യാത്രയിലുടനീളം പല രാജ്യങ്ങളിൽ നിന്നായി വ്യത്യസ്തമായ അനുഭവങ്ങളാണ് തനിക്ക് ലഭിച്ചതെന്ന് കാന്ഡിഡ. ഓരോ രാജ്യത്തെയും പ്രധാനപ്പെട്ട സ്ഥലങ്ങളിൽ താമസിച്ചുകൊണ്ട് അവിടത്തെ കാഴ്ചകൾ ആസ്വദിച്ചതിനു ശേഷമായിരുന്നു പിന്നീട് മുന്നോട്ടുള്ള യാത്രകൾ. ഇൻഡോനേഷ്യയിലെ തെക്കൻ സുമാത്രയിൽ വെച്ച് ഏതാണ്ട് 16 കിലോമീറ്ററുകളോളം നീണ്ട ട്രാഫിക് ബ്ലോക്കിൽ പെട്ടതും, അതിൽ നിന്നും രക്ഷപ്പെടാൻ ഗൂഗിൾ മാപ്പ് കാണിച്ചത് പ്രകാരമുള്ള വഴിയിലൂടെ പോയതും അവസാനം ഏതോ പാദങ്ങൾക്ക് നടുവിലൂടെയുള്ള ചെളി നിറഞ്ഞ വഴിയിലെത്തിപ്പെടുകയും, യാത്ര ചെയ്ത് ക്ഷീണിച്ചു തളർന്നപ്പോൾ വെള്ളം കുടിക്കുന്നതിനായി ഒരു ഇൻഡോനേഷ്യൻ ബാലന്റെ കൂടെ അവൻ്റെ വീട്ടിലേക്ക് പോയതുമെല്ലാം തൻ്റെ യാത്രയിലെ മറക്കാനാകാത്ത നിമിഷങ്ങളാണെന്നു കാന്ഡിഡ പറയുന്നു.