അദ്ഭുതകാഴ്ചകൾ ആസ്വദിച്ച് കടലിനടിയിൽ താമസിക്കണോ?
Mail This Article
ആധുനികസൗകര്യങ്ങളുടെ പ്രൗഢിയിൽ കടലിനടിയിൽ താമസിക്കാം. കടലിനടിയിലെ അദ്ഭുതകാഴ്ചകളുമായി മാലദ്വീപിലെ മുറാക്കാ. സുഖവാസ കേന്ദ്രങ്ങളിലൊന്നായ കോൺറാഡ് രംഗോലി ഐലന്റിലെ എന്ന രണ്ടു നില ഹോട്ടലാണ് മുറാക്കാ. ഹോട്ടലിന്റെ ഒരു ഭാഗം ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഉപരിതലത്തിൽ നിന്നും 16.4 അടി താഴ്ചയിൽ സഞ്ചാരികൾക്ക് താമസിക്കുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
രാജകീയ കിടപ്പറ
കടലിനടിയിലെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് അതിഥികൾക്ക് രാത്രി ചിലവഴിക്കാൻ സാധിക്കുന്ന ഹോട്ടലുകളും റിസോർട്ടുകളും നിരവധി ഉണ്ടെങ്കിലും. സാങ്കേതികമികവിലും ദൃശ്യഭംഗിയിലും ലോകത്തിലെ തന്നെ ആദ്യത്തെ റിസോർട്ടായി മുന്നിട്ടു നിൽക്കുന്നത് മുറാക്കാ തന്നെയായിരിക്കും.
പവിഴദ്വീപിലെ അദ്ഭുതകാഴ്ചകൾ തേടിയെത്തുന്ന സഞ്ചാരികളെ പ്രതീക്ഷിച്ചാണ് ഇൗ സ്വപ്ന കൊട്ടാരം പണിതുയർത്തിയിരിക്കുന്നത്. സഞ്ചാരികൾക്ക് താമസിക്കാൻ തക്കവണ്ണം എല്ലാ അത്യാധുനിക സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ബാർ, ജിം, വിസ്താരമേറിയ നീന്തല്‍ക്കുളം, സമുദ്രത്തെ അഭിമുഖീകരിച്ചു കൊണ്ടുള്ള ബാത്ത് ടബ് തുടങ്ങിയവ ഹോട്ടലിന്റെ മാറ്റു കൂട്ടുന്നു. ഹോട്ടലിന്റെ പ്രധാന ആകർഷണം സമുദ്രദൃശ്യഭംഗി ആസ്വദിക്കാവുന്ന തരത്തിൽ കടലിന്റെ അടിത്തട്ടിൽ ഒരുക്കിയിരിക്കുന്ന കിടപ്പറയാണ്. രാജകീയ സൗകര്യങ്ങളുള്ള കിടപ്പറയും സ്വീകരണമുറിയും ബാത്ത് റൂമും ഉൾപ്പെട്ടതാണ് കടലിനടിത്തട്ടിലെ മുറികൾ. ഈ രണ്ടു നില ഹോട്ടലിന്റെ മുകൾ നിലയെ താഴത്തെ നിലയുമായി ബന്ധിപ്പിക്കുന്നത് ഒരു പിരിയൻ ഗോവണിയാണ്. 550 ചതുരശ്ര മീറ്റർ ചുറ്റളവു വരുന്ന മുകളിലത്തെ നിലയിൽ സൂര്യോദയത്തെ അഭിമുഖീകരിച്ചു കൊണ്ടുള്ള മേൽത്തട്ടുമുണ്ട്.
കടലിനടിയിലെ സ്വർഗം
കടലിന്റെ സൗന്ദര്യം ആസ്വദിച്ച് അടിത്തട്ടിൽ താമസിക്കുകയെന്നത് ആരെയും വിസ്മയിപ്പിക്കുന്നതാണ്. ഇൗ അതിശയ ലോകത്തിലേക്ക് നിരവധി സഞ്ചാരികളും എത്തിച്ചേരാറുണ്ട്. ഏകദേശം 9 അതിഥികളെ വരെ ഉൾക്കൊള്ളിക്കുവാൻ കഴിയുന്ന മുറാക്കാ എന്ന ഈ മഹാദ്ഭുതം രൂപകൽപന ചെയ്തത് എം.ജെ. മർഫിയാണ്. കടൽജീവന്റെ വിശാലദൃശ്യം പൂർണമായും കാണാൻ സാധിക്കുമെന്ന് അവകാശപ്പെടുന്ന ‘ഇദാ’ റസ്റ്റോറന്റിന്റെ മാതൃകയിലാണ് മാലദ്വീപിലെ ഇൗ ഹോട്ടൽ പണികഴിപ്പിച്ചിരിക്കുന്നത്. കടലിനടിയിലെ കാഴ്ചകളുമായി താമസമൊരുക്കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ ഹോട്ടലായി മുറാക്കാ അറിയപ്പെടുമെന്നതിൽ യാതൊരു സംശയവുമില്ല.