ജുമൈറ മോസ്‌കിലെ യാത്രാനുഭവങ്ങള്‍ പങ്കുവച്ച് നടി രശ്മി സോമന്‍
Mail This Article
ആദ്യമായി ഒരു മുസ്ലീം ദേവാലയത്തില്‍ പ്രവേശിച്ചതിന്റെ ആകാംഷയും അദ്ഭുതങ്ങളും നിറച്ചാണ് രശ്മി സോമന്‍ തന്റെ റെയ്സ് വേൾഡ് ഒാഫ് കളേഴ്സ് എന്ന യൂട്യൂബ് ചാനലിൽ വീഡിയോ ചെയ്തിരിക്കുന്നത്. ദുബായില്‍ താമസിക്കുന്ന ടെലിവിഷന്‍ താരം രശ്മി സോമന്‍ ഇടയ്ക്കിടെ താന്‍ നടത്തുന്ന യാത്രകളുടെ വിശേഷങ്ങളുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുണ്ട്. അത്തരമൊരു യാത്രയുടെ വിശേഷങ്ങളാണ് ഇനി പറയാന്‍ പോകുന്നത്.
ജുമൈറ ഗ്രാന്റ് മോസ്‌ക് ദുബായ്
ദുബായിലെ പ്രശസ്തമായൊരു മോസ്‌കാണിത്. ഓപ്പണ്‍ ടൂറിന്റെ ഭാഗമായിരുന്നു രശ്മി സോമന്റെ യാത്രയും. അമ്പലങ്ങളിലും പള്ളിയിലുമൊക്ക ധാരാളം സന്ദര്‍ശനം നടത്തിയിട്ടുണ്ടെങ്കിലും ആദ്യമായി ഒരു മോസ്‌കില്‍ കയറിയതിന്റെ എല്ലാ അദ്ഭുതങ്ങളും രശ്മിയുടെ വാക്കുകളില്‍ നിറയെയുണ്ട്. ലോകത്തിന്റെ ഏത് കോണില്‍നിന്നുമുള്ള ഏതൊരാള്‍ക്കും പള്ളിക്കകത്ത് കയറാനും അവിടുത്തെ കാര്യങ്ങളെക്കുറിച്ചറിയാനുമുള്ള അവസരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 25 ദിര്‍ഹം കൊടുത്ത് ഒരു ടിക്കറ്റ് എടുത്താൽ ആര്‍ക്കും എത് മതവിശ്വാസികള്‍ക്കും ഇവിടെ പ്രവേശിക്കാം. അതും ഒരു ഗൈഡിന്റെ സഹായത്തോടെ.
പരമ്പാരഗത അറബാത്തി സംസ്‌കാരത്തേയും ജീവിതരീതികളേയും കുറിച്ച് ഒരു വിവരണവും ഈ ടൂറിനിടെ നിങ്ങള്‍ക്ക് ലഭിക്കും. യുഎഇയിലെ പരമ്പാരഗത കരകൗശല വസ്തുക്കളുടെ ഒരു വില്പനശാലകളും ഇവിടെ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. 25 ദിര്‍ഹം വിലയുള്ള ടിക്കറ്റിനൊപ്പം ലഘുഭക്ഷണവും അധികൃതര്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട് അതും തനത് അറബ് രുചിയില്‍. 75 മിനിറ്റ് നീണ്ടുനില്‍ക്കുന്ന ടൂറാണിത്. ഇവിടുത്തെ മറ്റൊരു പ്രത്യേകത സ്ത്രീകള്‍ക്ക് മോസ്‌കിനകത്ത് പ്രവേശിക്കാന്‍ അബ്ബായയോ പര്‍ദയോ നിര്‍ബന്ധമില്ലെന്നതാണ്. മാന്യമായ രീതിയില്‍ വസ്ത്രം ധരിക്കണം എന്ന നിബന്ധന മാത്രമേയുള്ളു.
ചന്ദ്രനില്‍ ചെന്നാല്‍ അവിടെയും കാണും ഒരു മലയാളിയുടെ ചായക്കട എന്ന ട്രോളുപോലെ ഈ മോസ്‌കിലും ഉണ്ട് രണ്ട് മലയാളി സാന്നിദ്ധ്യങ്ങള്‍. ദുബായില്‍ താമസിക്കുന്ന പലര്‍ക്കും ഈ മോസ്‌കിലെ സന്ദര്‍ശനത്തെകുറിച്ച് അറിയില്ലെന്നാണ് രസ്മി സോമന്‍ പറയുന്നത്. അതുകൊണ്ട് ദുബായ് സന്ദര്‍ശിക്കുന്നവരും അവിടെയുള്ളവരും ഒരിക്കലെങ്കിലും ഇവിടം കണ്ടിരിക്കണമെന്നാണ് രശ്മിയുടെ അഭിപ്രായം.