ADVERTISEMENT

തമാശ കൗണ്ടറുമായി പ്രേക്ഷകരെ ഒന്നടങ്കം ചിരിപ്പിച്ചു കൊല്ലുന്ന ബിനു അടിമാലിയെ അറിയാത്തവർ ചുരുക്കമാണ്.  പേരു കേട്ടാൽത്തന്നെ ആളുകൾ പൊട്ടിച്ചിരിക്കാൻ തുടങ്ങും. മിമിക്രി വേദികളിലും ചാനൽ ഫ്ലോറുകളിലും ചിരിയുടെ മാലപ്പടക്കവുമായി എത്തുന്ന ബിനു സിനിമയിലും വരവറിയിച്ചുഴിഞ്ഞു. നർമം കലർന്ന സംസാരശൈലിയാണ് ബിനുവിന്റെ ഹൈലൈറ്റ്. ഷോകളുമായി ലോകത്തിന്റെ നാനാഭാഗത്തേക്കും സഞ്ചരിക്കാൻ ഭാഗ്യം കിട്ടിയ ബിനു, യാത്രാവിശേഷങ്ങൾ മനോരമ ഒാൺലൈനിൽ പങ്കുവയ്ക്കുന്നു.

binu-travel

കഷ്ടപ്പെട്ട് യാത്രയെ പ്രണയിച്ചയാളാണ് ബിനു. കാരണം മറ്റൊന്നുമല്ല. പണ്ടുമുതലേ യാത്രകൾ അത്ര പ്രിയമല്ലായിരുന്നു. ‘എറിയാൻ അറിയാത്തവന്റെ കൈയിൽ വടി കൊടുക്കരുത് എന്നു പറയുംപോലെയായിരുന്നു എനിക്കു യാത്രകൾ. എവിടെപ്പോയാലും ഷോ കഴിഞ്ഞാൽ കാഴ്ചകൾ കാണാനൊന്നും ഞാൻ ഇറങ്ങാറില്ലായിരുന്നു.

binu-travel1

പോകാത്ത ഒരിടം പോലും കേരളത്തിലില്ല. സ്വപ്നം കണ്ടിട്ടുപോലുമില്ലാത്ത വിദേശരാജ്യങ്ങളിലേക്കുള്ള ഒാരോ യാത്രയും ഇന്ന് എന്റെ ജീവിത്തിന്റെ ഭാഗമായതും ഇൗശ്വരൻ നല്‍കിയ അനുഗ്രഹം മാത്രമാണ്. കാസർകോട് മുതൽ തിരുവനന്തപുരം വരെ ഷോയുടെ ഭാഗമായി യാത്രപോയിട്ടുണ്ട്. കൃത്യമായ സമയക്രമീകരണമുള്ള യാത്രയായതിനാൽ കൂടുതൽ കാഴ്ചകൾ ആസ്വദിക്കാൻ സാധിച്ചിട്ടില്ല. എന്നിരുന്നാലും യാത്ര ശരിക്കും ആസ്വദിക്കാറുണ്ട്.  കേരളത്തിലെ ഓരോ ജില്ലയും വ്യത്യസ്തമാണ്. ഭാഷ, സംസ്കാരം, ഭക്ഷണം, ആളുകൾ എന്നു വേണ്ട സകലതിനും മാറ്റങ്ങളുണ്ട്. ഷോയുടെ ഭാഗമായി ഒാരോ നാട്ടിലും എത്തുമ്പോഴും അവരുടെ മനസ്സറിഞ്ഞ സ്നേഹവും കരുതലുമൊക്കെ ശരിക്കും അനുഭവിക്കുവാൻ സാധിച്ചിട്ടുണ്ട്.

ഇന്നുവരെ ഫാമിലി ട്രിപ്പ് പോകാൻ സാധിച്ചിട്ടില്ല

ഷോയ്ക്കു പോകുമ്പോൾ ഭാര്യയേയും കുട്ടികളയും കൂട്ടാൻ പറ്റില്ലല്ലോ. ഇന്നുവരെ കുടുംബവുമായി മൂന്നാലുദിവസം അടിച്ചുപൊളിച്ച് യാത്ര പോകാൻ സാധിച്ചിട്ടില്ല. അതിന്റെയൊരു നീരസം വീട്ടുകാർക്ക് കാണുമെങ്കിലും വണ്‍ഡേ ട്രിപ്പ് നടത്തിയാൽ ആ വിഷമം അങ്ങുമാറും. അവരും ഹാപ്പി ഞാനും ഹാപ്പി. ഒഴിവു സമയത്ത് ബീച്ചിലേക്കും പാർക്കിലേക്കുമൊക്കെ വീട്ടുകാരുമൊത്ത് പോകാറുണ്ട്.

എനെ്റെ അച്ഛന്റെ നാട് ആലപ്പുഴ ഹരിപ്പാടാണ്. അവിടേക്കുള്ള യാത്രയിൽ ചക്കുളംക്ഷേത്രത്തിലുമൊക്കെ പോകാറുണ്ട്. ബന്ധുക്കൾ ചെറായി ബീച്ചിനടുത്തുണ്ട്. അവിടെ പോകുമ്പോൾ ചെറായി ബീച്ചിലും പോകാറുണ്ട്. 15 കിലോമീറ്റർ നീളമുള്ള ഈ കടൽത്തീരം ആഴം കുറഞ്ഞതും വൃത്തിയുള്ളതുമാണ്. കടലിൽ നീന്തുവാനും വെയിൽ കായുവാനുമായി ചെറായി കടൽത്തീരം അടിപൊളിയാണ്. ചിപ്പികളും കായൽ -കടൽ സംഗമവും പലപ്പോഴായി വരുന്ന ഡോൾഫിനുകളും ഈ കടൽത്തീരത്തിന്റെ ആകർഷണമാണ്.

ഷോയും യാത്രയും

വിദേശരാജ്യങ്ങളിലേക്ക് ഒരുപാട് യാത്ര പോയിട്ടുണ്ട്. ജർമനി, അമേരിക്ക, കാനഡ, ബ്രിട്ടൻ, മറ്റു യൂറോപ്യൻ രാജ്യങ്ങൾ അങ്ങനെ നീളുന്നു. പരിപാടിക്കായി ഒരുമാസം വിദേശത്ത് തങ്ങാറുണ്ട്. പ്രോഗ്രാം കഴിഞ്ഞ് അവിടുത്തെ കാഴ്ചകൾ കാണാനായി പോകും. നയാഗ്രാ വെള്ളച്ചാട്ടം എനിക്ക് ഒരുപാട് ഇഷ്ടമായി. ടൂ കണ്‍ട്രീസിൽ ദിലീപും മംമ്തയും അഭിനയിച്ച പാട്ട് സീൻ ചിത്രീകരിച്ച ഇടത്തേക്കായിരുന്നു ഞങ്ങൾ പോയത്. വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആരെയും ആകർഷിക്കും. കുത്തിയൊലിച്ചു താഴേക്ക് വീഴുന്ന ജലം ചിതറിത്തെറിക്കുന്നതും ആ കുളിരും തണുപ്പുമൊക്കെ സമ്മാനിക്കുന്ന സുഖവും  വാക്കുകളിൽ വർണിക്കുന്നതിനുമപ്പുറമാണ്. 

ബിനു അടിമാലി
ബിനു അടിമാലി

അടുത്ത യാത്രയിൽ എനിക്കിഷ്‍ടമായത് യൂണിവേഴ്സല്‍ സ്റ്റുഡിയോ ആയിരുന്നു. ലോകത്തെ വിസ്മയിപ്പിച്ച സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഈറ്റില്ലമായ ഹോളിവുഡിലെ യൂണിവേഴ്‌സല്‍ സ്റ്റുഡിയോ അദ്ഭുതമായി തോന്നി. ഇറ്റലിയിലെ ബസിലിക്ക പള്ളിയും സന്ദർശിച്ചിട്ടുണ്ട്. ചരിത്രാന്വേഷികളുടെ പറുദീസയാണ് ഇറ്റലി. ഒരുപാടു നല്ല കാഴ്ചകൾ സമ്മാനിച്ച ഒാരോ യാത്രയും മറക്കാനാവില്ല.

ജീവിതത്തിൽ ഒരിക്കലും മറക്കാനാവില്ല ഇൗ ആഡംബര കപ്പൽ യാത്ര

ഭീമാകാരമായ കപ്പൽ സിനിമകളിലും ചിത്രങ്ങളിലുമൊക്കെയാണ് കണ്ടിട്ടുള്ളത്. അങ്ങനെയൊരു കപ്പലിലെ യാത്ര സ്വപ്നത്തിൽ പോലും കണ്ടിട്ടില്ല.  ദൈവാനുഗ്രഹം പോലെ അങ്ങനെയൊരു ഭാഗ്യം എന്നെ തേടി വന്നു. ന്യൂയോർക്കിൽനിന്നു കാനഡ വരെ പോകുന്ന കപ്പലിൽ ഷോ നടത്തുവാനായി അവസരം ലഭിച്ചു. സന്തോഷത്തെക്കാൾ ആവേശമായിരുന്നു എനിക്ക്. അങ്ങോട്ടുമിങ്ങോട്ടുമായി 6 ദിവസത്തെ യാത്ര. ഞാനും ശശാങ്കനും ഇന്ദ്രന്‍സ് ചേട്ടനും കല്‍പനചേച്ചിയും പ്രജോദുമൊക്കെയുള്ള ടീമായിരുന്നു.  ജീവിതത്തിലെ രസകരമായ നിമിഷങ്ങളിലൊന്നായിരുന്നു ആ ആഡംബരക്കപ്പൽ യാത്ര.

അമളികളും പറ്റിയിട്ടുണ്ട്. മനോജ് ഗിന്നസിന്റെ ഷോ ഉണ്ടായിരുന്നു. കേരളത്തിലാണ്. ഞങ്ങൾ സ്ഥലത്ത് എത്തിയപ്പോൾ ഒറ്റ ആളുകൾ പോലുമില്ല.  ഞങ്ങൾ ഞെട്ടി.  സംഘാടകരെ വിളിച്ച് കാര്യം തിരക്കി. അപ്പോഴാണ് അറിയുന്നത് അടുത്തമാസത്തെ ഷോയ്ക്കായി ഞങ്ങൾ കൂടുംകുടുക്കയുമെടുത്ത് എത്തിയത് ഒരുമാസം മുമ്പേ ആണെന്ന്. 

കുടുംബവുമായി അടിപൊളി യാത്ര പോകണമെന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. എന്നാലേ ആ യാത്രക്കൊരു പഞ്ച് ഉള്ളൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com