ADVERTISEMENT

ലോകത്തിലെ ഏറ്റവും വലിയ ഗുഹയാണ് വിയറ്റ്നാമിലെ ഹാംഗ് സോൺ ഡൂംഗ് ഗുഹ. ഈ ഗുഹക്ക്  കുറഞ്ഞത് രണ്ട് മുതൽ അഞ്ച് ദശലക്ഷം വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ലാവോസിന്റെയും വിയറ്റ്നാമിന്റെയും അതിർത്തിയിലായാണ് ഈ വിസ്മയ ഗുഹ സ്ഥിതിചെയ്യുന്നത്.  

ഹാംഗ് സോൺ ഡൂംഗ് ഗുഹയ്ക്കുള്ളിലെ കാട് വളരെ സാന്ദ്രമാണ്, ശിലായുഗത്തിൽപ്പെട്ട കാലത്തേക്ക് കൂട്ടികൊണ്ടു പോകും ഈ ഗുഹയിലെ കാഴ്ച്ചകൾ. ചുണ്ണാമ്പുകല്ല് മുത്തുകളുടെ ആവാസകേന്ദ്രമായ ഇത് യഥാർത്ഥത്തിൽ ഒരു നിധിപോലെ മറഞ്ഞിരിക്കുന്ന ഒന്നാണ്. ഇന്നും ഗുഹയുടെ പൂർണ്ണമായൊരു രൂപവും ഘടനയും ഒന്നും കണ്ടെത്താനായിട്ടില്ല. 

ആകസ്മികമായ കണ്ടെത്തൽ

ഈ പുരാതന ഗുഹ അപ്രതീക്ഷിതമായി കണ്ടെത്തിയതായിരുന്നു. 1990 ൽ ഹോ ഖാൻ എന്ന വിയറ്റ്നാം സ്വദേശിയാണ് സോൺ ഡൂങിനെ ആദ്യമായി കണ്ടെത്തിയത്. കാടിന്റെ ഹൃദയഭാഗത്തുള്ള ഒരു വലിയ മലഞ്ചെരിവിൽ വച്ച് കൊടുങ്കാറ്റിൽ നിന്ന് അഭയം തേടിയ അദ്ദേഹം പാറയുടെ അടിയിൽ ഒരു ആഴത്തിലുള്ള ദ്വാരം കണ്ടെത്തി. എന്നാൽ അദ്ദേഹം ഗുഹയെക്കുറിച്ച് കൂടുതൽ പര്യവേക്ഷണം നടത്തിയില്ല.പിന്നിട് 19 വർഷങ്ങൾക്ക് ശേഷം ലിംബർട്ട് എന്ന പര്യവേക്ഷകനും സംഘവും പ്രവേശന കവാടം വീണ്ടും കണ്ടെത്തുന്നത് വരെ ഈ ഗുഹ മനുഷ്യന് അന്യമായിരുന്നു. 

hang-son-doong-vietnam

ഐതിഹാസിക അനുപാതങ്ങളുടെ ഗുഹയാണ് ഹാംഗ് സോൺ ഡൂംഗ്. ഈ ഗുഹയുടെ അളവിനെ എവസ്റ്റിന്റെ പൊക്കത്തോടാണ് താരതമ്യം ചെയ്യുന്നത്. ഏകദേശം 5 കിലോമീറ്ററിലധികം നീണ്ടുനിൽക്കുന്ന ഉള്ളറയാണ് ഗുഹയ്ക്കുള്ളത്. അതിനകത്ത് 40 നിലകളുള്ള ഒരു കെട്ടിടം എളുപ്പത്തിൽ പണി കഴിപ്പിക്കാൻ പറ്റുമത്രേ. ആധുനിക സാങ്കേതികവിദ്യയെപ്പോലും വെല്ലുവിളിക്കുന്ന അ‌ദ്ഭുതമാണ് ഹാംഗ് സോൺ ഡൂംഗ് കേവ്. 

വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ഗുഹയുടെ ഉൾവശം ഇനിയും സൂഷ്മ നിരീക്ഷണം ചെയ്യേണ്ടതുണ്ട്,  ഇന്നത്തെ സാങ്കേതികവിദ്യക്ക് അസാധ്യമായ ഒരു കാര്യമാണ്.  നമുക്കറിയാവുന്ന എല്ലാത്തിനേക്കാളും വലുതും, നമുക്ക് ഊഹിക്കാവുന്നതിലുമധികം രഹസ്യങ്ങൾ മറഞ്ഞിരിക്കുന്ന ഇടം കൂടിയാണീ ഗുഹ. 

ഗുഹ സന്ദർശകർക്കായി തുറന്നിട്ടുണ്ട്. പക്ഷേ പ്രവേശനം കർശനമായി നിയന്ത്രിക്കുകയും പ്രതിവർഷം 1000 ആയി പരിമിതപ്പെടുത്തുകയും ചെയ്തിരിക്കുന്നു എന്നു മാത്രം. എല്ലാ ടൂറുകളും സംഘടിപ്പിക്കുകയും നയിക്കുകയും ചെയ്യുന്നത് ഓക്സാലിസ് അഡ്വഞ്ചർ ടൂർസ് എന്ന സ്വകാര്യ കമ്പനിയാണ്. ഇതിന്റെ ഡയറക്ടർമാരിൽ ഒരാളായ ലിംബർട്ടും സംലവുമാണ് ഗുഹയെ പുറം ലോകത്തിന് പരിചയപ്പെടുത്തിയത്. ജനുവരിയുടെ അവസാന കാലവും ഓഗസ്റ്റ് മാസത്തിലും കനത്ത മഴയുടെ സമയമായതിനാൽ സന്ദർശനം പരിമിതപ്പെടുത്തിയിരിക്കുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com