ADVERTISEMENT

നാടകത്തിലും മിമിക്രിയിലും തുടക്കം കുറിച്ച് മിനിസ്ക്രീനിലൂടെ ബിഗ്സ്ക്രീനിലേക്ക് എത്തിയ അനുഗ്രഹീത കലാകാരനാണ് അസീസ് നെടുമങ്ങാട്. തമാശകളിലൂടെ മലയാളപ്രേക്ഷകരെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിക്കുന്ന ഇൗ ഹാസ്യതാരം കോമഡി പരിപാടികളിലൂടെയാണ് സൂപ്പർസ്റ്റാറായത്. ഒാരോ സ്കിറ്റിലും വ്യത്യസ്ത രൂപവും ഭാവവുമായി രംഗപ്രവേശം ചെയ്യുന്ന അസീസ് ഇന്ന് പ്രേക്ഷക ലക്ഷങ്ങളുടെ മിന്നും താരമാണ്. കൈ നിറയെ  തമാശകളുമായാണ് താരത്തിന്റെ വരവ്.

azeez-travel

മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും അവസരങ്ങൾ നേടിയ ഇൗ താരം ജീവിതത്തിൽ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നത് ദൈവത്തോടാണ്. സ്വപ്നം കാണാനാവത്തത്രയും ജീവിതത്തിന്റെ ഉയരങ്ങളിലെത്തിച്ചത് ഇൗശ്വരനാണെന്ന് അസീസ് പറയുന്നു. ഏതു കഥാപാത്രത്തെയും നർമലഹരിയിൽ അവതരിപ്പിക്കുവാനുള്ള മികവും കഴിവുമാണ് അസീസിന്റെ വിജയം. ഷോയും ഷൂട്ടിങ്ങുമൊക്കെയായി ലോകമെമ്പാടും സഞ്ചരിക്കാൻ ഭാഗ്യം കിട്ടിയാളുകൂടിയാണ് ഇൗ കലാകാരൻ. അസീസിന്റെ യാത്രാവിശേഷങ്ങൾ മനോരമ ഒാൺലൈനിൽ പങ്കുവയ്ക്കുന്നു.

യാത്ര പോകാൻ മടി

യാത്ര പോകാൻ മടിയുള്ള കൂട്ടത്തിലാണ് അസീസ്. കുട്ടിക്കാലത്ത് സ്കൂളിൽ നിന്നും എല്ലാകുട്ടികളും ഉല്ലാസയാത്രക്കു പോകുമ്പോൾ എല്ലാവരെയും മുന്‍തള്ളി പിന്നിലേക്ക് മറയുന്നയാളായിരുന്നു. യാത്രകൾ അത്ര ഇഷ്ടമല്ലായിരുന്നു. ദൈവ നിയോഗം എന്നു പറയട്ടെ ഇന്ന് അസീസ് കാണാത്ത രാജ്യങ്ങൾ കുറവാണ്. ഷൂട്ടും ഷോയും ഒക്കെയായി നിരന്തരം യാത്രയുടെ ലോകത്തിലാണ് താരം. ജോലിയുടെ ഭാഗമായി അസീസിന് കിട്ടിയ പ്രണയിനിയാണ് യാത്ര. കാഴ്ചകണ്ട് യാത്രകൾ നടത്താൻ അസീസിന് ഇപ്പോൾ ഒരുപാട് ഇഷ്ടമാണ്. ഒരുവിധം ഇന്ത്യൻ സംസ്ഥാനങ്ങളൊക്കെയും കണ്ടു കഴിഞ്ഞിട്ടുണ്ട്.

azeez-travel2

ഇന്ത്യ ചുറ്റിയ താരം

നമ്മുടെ രാജ്യത്തെ തന്നെ വ്യത്യസ്ത കാഴ്ചകളും സംസ്കാരവും രുചിഭേദങ്ങളും ആളുകളും നിറഞ്ഞ ഒാരോ സംസ്ഥാനവും വേറിട്ട അനുഭവങ്ങളാണ് സമ്മാനിക്കുന്നത്, ഒാരോ സ്ഥലത്തിനും ഒാരോ സ്വഭാവമാണെന്നും അസീസ് പറയുന്നു. കുടുംബവും കുട്ടികളുമായി ഇന്ത്യക്കകത്ത് ഒരുപാട് സ്ഥലത്തേക്ക് പോയിട്ടുണ്ടെങ്കിലും ബെംഗളൂരുവാണ് ഏറ്റവുമധികം ഇഷ്ടപ്പെട്ട ഇടം. എനിക്കും ഭാര്യക്കും എന്റെ മക്കൾക്കും ഒരുപോലെ പ്രിയപ്പെട്ട സ്ഥലമാണ് ബെംഗളൂരു. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ സന്തോഷും സീമയും ബെംഗളൂരാണ് താമസം. അതുകൊണ്ടുത്തന്നെ അവധിക്കാലത്ത് മിക്കപ്പോഴും അവിടേക്ക് യാത്ര പോകാറുണ്ട്. ബെംഗളൂരു എന്താണെന്നും എന്തൊക്കെയാണ് അവിടുത്തെ കാഴ്ചകളെന്നുമൊക്കെ എന്റെ സുഹൃത്തുക്കൾ കൊണ്ടുപോയി കാണിച്ചിട്ടുണ്ട്. ഷോപ്പിങ്ങിനാണെങ്കിലും മികച്ച സ്ഥലമാണ് ബെംഗളൂരൂ. വിദേശയാത്ര ഞാൻ പോയിട്ടുണ്ടെങ്കിലും കുടുംബവുമായി ഇതുവരെ വിദേശയാത്ര പോകാൻ സാധിച്ചിട്ടില്ല.

azeez-travel1

കടൽക്കടന്ന കാഴ്ചകൾ

ജീവിതത്തിൽ നടക്കുന്ന ഒാരോ കാര്യങ്ങളും ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞതാണ്. അതുപോലെയാണ് എന്റ‌െ ജീവിതവും. ജോലിയുടെ ഭാഗമായി സ്വപ്നം കാണാത്ത രാജ്യങ്ങളിലേക്കു വരെ സഞ്ചരിക്കാനുള്ള ഭാഗ്യമാണ് എന്നെ തേടിയെത്തിയത്. ഒാരോ വിദേശയാത്രയും ജോലിയുടെ ഭാഗമാണ്. ഷോ കഴിഞ്ഞാൽ അവിടുത്തെ പ്രധാന കാഴ്ചകൾ കാണാൻ പോകാറുണ്ടായിരുന്നു. അമേരിക്ക, കാനഡ, സ്വിറ്റ്സർലാൻഡ്, യുഗാണ്ട, ആഫ്രിക്ക, യൂറോപ്പ്, ഗൾഫ് രാജ്യങ്ങളൊക്കെയും യാത്ര പോയിട്ടുണ്ട്. യാത്രപോയതിലും കണ്ടകാഴ്ചകളിലും എനിക്കേറെ ഇഷ്ടമായത് സ്വിറ്റസർലാൻഡും, യുഗാണ്ടയുമാണ്.  കാലാവസ്ഥ ഒരു രാജ്യത്തെ മനുഷ്യരുടെ സ്വഭാവത്തെ സ്വാധീനിക്കും. സ്വിറ്റ്‌സര്‍ലാന്‍ഡുകാര്‍, തണുപ്പില്‍ വളരുന്നത് കൊണ്ടാവാം, ശാന്തപ്രകൃതരാണ്. ഓക്കുമരങ്ങളും വിവിധ വർണങ്ങളിൽ‌ വിടർന്ന പൂക്കളും മഞ്ഞുമൊക്കെയാണ് ഏറെ ആകർഷകം.

azeez-travel3

യുഗാണ്ടയാണ് മറ്റൊരു പ്രിയപ്പെട്ട സ്ഥലം. ഷോയുടെ ഭാഗമായാണ് യുഗാണ്ടയിൽ പോകാനുള്ള അവസരം വീണുകിട്ടിയത്. അടിപൊളിയാത്രയായിരുന്നു. കേരളം പോലെയാണ് യുഗാണ്ടയെന്ന് ആദ്യകാഴ്ചയിൽ തന്നെ മനസ്സിലാകും.നഗരകാഴ്ചകളിൽനിന്നു മാറി ഗ്രാമത്തിലേക്കു കടന്നപ്പോൾ ശരിക്കും അതിശയം തോന്നി. ഒറ്റവാക്യത്തിൽ പറഞ്ഞാൽ തനി നാട്ടിൻപുറം. കേരളത്തിനോട് സാദൃശ്യം തോന്നുന്ന നാട്. കപ്പയും വാഴയും ചേമ്പും മുരിങ്ങയും വിളഞ്ഞു നിൽക്കുന്നു. നിഷ്കളങ്കരായ ജനസമൂഹമാണ് അവിടുത്തേത്. യുഗാണ്ടയിലെ ഭക്ഷണവിഭവങ്ങൾ കേട്ട് ‍‍‍ഞെട്ടി നാട്ടിൽ കിട്ടുന്ന കപ്പയും ചക്കയുമൊക്കെ യുഗാണ്ടയിലുമുണ്ട്. നല്ലൊരു ട്രിപ്പായിരുന്നു.

ജീവിതത്തിൽ ഒരിക്കലും മറക്കാനാവത്ത അനുഭവം സമ്മാനിച്ച യാത്ര

യാത്രയുമായി ബന്ധപ്പെട്ട് ഒരുപാട് നല്ല അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും മരിക്കുന്നിടം വരെ മറക്കാനാവില്ല എന്നു പറയുന്നപോലെ ഒരു സംഭവം എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. ഞാൻ തിരുവനന്തപുരം മണക്കാട്–പള്ളിതെരുവ് എന്ന സ്ഥലത്തായിരുന്നു താമസിച്ചിരുന്നത്. അവിടെ കല്ലാട്ട്മുക്ക് എന്നൊരു സ്ഥലമുണ്ട്, കമ്മീഷണർ സിനിമയുടെ ഷൂട്ടിങ് നടക്കുന്നുണ്ടായിരുന്നു. അവിടെ ഒരു ഡോക്ടറുടെ വീട്ടിലായിരുന്നു. ചിത്രചേച്ചിയുടെ വീട്ടിലേക്ക് സുരേഷ്ഗോപി എത്തുന്ന സീൻ ആയിരുന്നു. ഷൂട്ട് നടക്കുന്ന സമയത്ത് ഭയങ്കര ജനമായിരുന്നു. ഞാന്‍ രാവിലെ മുതൽ അവിടുത്തെ മതിലിന്റെ മുകളിൽ നിൽക്കുകയായിരുന്നു. മതിലിന്റെ മുകളിൽ കയറാതിരിക്കുവാനായി കമ്പി വച്ചിട്ടുണ്ട്. ശൂലം പോലെയുള്ള കമ്പിയായിരുന്നു. രാവിലെ മുതൽ ഉച്ചവരെ ഞാൻ കാത്തിരുന്നു. ഉച്ച ആയപ്പോൾ ഷൂട്ടിന്റെ ബ്രേക്ക് സമയത്ത് സുരേഷേട്ടൻ (സുരേഷ് ഗോപി) പുറത്തേക്കിറങ്ങി. ഞാൻ  ശബ്ദമുയർത്തി മിസ്റ്റർ സുരേഷ്ഗോപി എന്നു നീട്ടിവിളിച്ചു. സുരേഷേട്ടൻ തിരിഞ്ഞു നോക്കി. അപ്പോഴേക്കും എന്റെ പുറകിൽ നിൽക്കുന്നവരെല്ലാം എന്നെ മുന്നിലേക്ക് തള്ളി, തിരക്ക് കൂടി, മതിലിലെ കമ്പിയിൽ കൊണ്ട് എന്റെ കൈ ഒരുപാട് മുറിഞ്ഞു. അന്ന് ഞാൻ കുട്ടിയായിരുന്നു. ഇത്തിരി വേദനിച്ചാലും സിനിമാനടനെ കണ്ട സന്തോഷമായിരുന്നു അന്നെനിക്ക്.

വർഷങ്ങൾ കടന്നു, സുരേഷേട്ടനും സുരാജേട്ടനും നയിക്കുന്ന അമേരിക്കൻ ഷോയ്ക്ക് ഞാനും പങ്കെടുക്കുന്നുണ്ടായിരുന്നു. എന്റെ ആദ്യ അമേരിക്കൻ ഷോ ആയിരുന്നത്. ഒരു നോക്കു കാണാൻ കൊതിച്ച ആളിനൊപ്പം അടുത്തിരുന്ന് യാത്ര ചെയ്യാൻ സാധിച്ചു. സുരേഷേട്ടനൊപ്പമായിരുന്നു എന്റെ യാത്ര. ന്യൂയോർക്കിൽ നിന്നു ഹൂസ്റ്റണിലേക്കുള്ള യാത്രാവേളയിൽ വിമാനത്തിലിരുന്ന് സുരേഷേട്ടനോട് ഇൗ കഥ പറഞ്ഞു. സുരേഷേട്ടനെ ആദ്യമായി കാണാനെത്തിയപ്പോഴുണ്ടായതൊക്കെയും പറഞ്ഞു. സത്യത്തിൽ സുരേഷേട്ടന്റെ കണ്ണുനിറയുന്നത് ഞാൻ കണ്ടു. അന്നുണ്ടായ എന്റെ കൈയിലെ മുറിവിന്റെ പാടുകൾ ഇന്നുമുണ്ട്. എന്റെ കൈ പിടിച്ച് സുരേഷേട്ടൻ പറഞ്ഞു ഇപ്പോൾ നിനക്ക് ഉറപ്പായോടാ ദൈവം ഉണ്ടെന്ന്, ദൈവം എന്നൊരു വ്യക്തിയുണ്ട് അതാണ് ഇപ്പോൾ നീ എന്റെ അടുത്തിരിക്കുന്നത്. അതുകൊണ്ടാണ് എന്റെ സഹപ്രവർത്തകനായി ഒരുമിച്ച് പരിപാടികളു ചെയ്യുന്നത്. സുരേഷേട്ടന്റെ ആ വാക്കുകള്‍ കേട്ട് എന്റെയും മനസ്സ് വല്ലാതെയായി, ഒരുപാട് സന്തോഷവും അതിലേറെ സ്നേഹവും തോന്നി. യാത്രാവേളയിൽ സുരേഷേട്ടനോട് ഇക്കാര്യം പറയാൻ സാധിച്ച എന്റെ ആദ്യ അമേരിക്കൻ യാത്ര ഒരിക്കലും മറക്കാനാവില്ല. എന്റെ ജീവിതത്തിലെ മധുരം നിറഞ്ഞ ഒാർമകളിലൊന്നാണ് ആ യാത്ര.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com