ടൈറ്റാനിക്കില്‍ ഒന്നുകൂടി യാത്ര ചെയ്യാന്‍ ആഗ്രഹമുണ്ടോ?
Mail This Article
നൂറ്റാണ്ടു പിന്നിട്ടെങ്കിലും ടൈറ്റാനിക് ദുരന്തം ഇന്നും എല്ലാവരുടെയും മനസ്സില്‍ മായാതെയുണ്ട്. ലോകമുള്ളിടത്തോളം കാലം അതാരും മറക്കാനും ഇടയില്ല. ടൈറ്റാനിക്കിലെ യാത്രാനുഭവം എങ്ങനെയായിരുന്നു എന്നറിയാന്‍ എപ്പോഴെങ്കിലും ആഗ്രഹം തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ നേരെ അയര്‍ലന്‍ഡിലേക്കg വിട്ടോളൂ. ടൈറ്റാനിക്കിലുള്ളിലെ അനുഭവം എന്തായിരുന്നുവെന്ന് നേരിട്ട് അറിയാം.
ക്വീന്‍സ്ടൗണിലുള്ള ടൈറ്റാനിക് എക്സ്പീരിയന്‍സ് കോബിലാണ് സന്ദര്‍ശകര്‍ക്ക് ഈ അപൂര്‍വ അവസരമുള്ളത്. ഇവിടുത്തെ വൈറ്റ് സ്റ്റാര്‍ ലൈന്‍ ടിക്കറ്റ് ഓഫിസില്‍നിന്നാണ് ടൈറ്റാനിക്കിലുണ്ടായിരുന്ന 123 പേരും യാത്ര പുറപ്പെട്ടത്. ഇവിടെനിന്നുതന്നെ സന്ദര്‍ശകര്‍ക്കും യാത്ര ആരംഭിക്കാം.
രണ്ടു ഭാഗങ്ങളായാണ് ഈ അനുഭവം ഒരുക്കിയിരിക്കുന്നത്. 1912 ഏപ്രിൽ 11 ന് ക്വീൻസ്ടൗണിൽനിന്ന് ടൈറ്റാനിക്കില്‍ കയറിയ 123 യാത്രക്കാരുടെ ഓര്‍മകള്‍ തിരിച്ചെടുക്കുന്ന ഇമ്മേഴ്‌സീവ് ഓഡിയോ വിഷ്വൽ ടൂർ ആണ് ആദ്യത്തേത്. നൂതന ഓഡിയോ വിഷ്വൽ ടെക്‌നോളജിയും ഇന്റീരിയർ ഷിപ്പ് സെറ്റിന്‍റെ മാതൃകയും ഉപയോഗിക്കുന്ന ആവേശകരമായ ഈ ടൂറില്‍ ഓഫിസർ ബോക്‌സാൽ വെർച്വൽ ഗൈഡ് ആയി കൂടെയുണ്ടാകും. ആ നിർഭാഗ്യകരമായ രാത്രിയിൽ നടന്ന ദുരന്തത്തിന്റെ സകല ഭീകരതയും ഇവിടെ അനുഭവിക്കാനാവും.
ടൈറ്റാനിക് എക്സ്പീരിയൻസിന്റെ രണ്ടാം ഭാഗത്ത് കാരണങ്ങള്‍ വിശകലനം ചെയ്യുകയാണ്. ടൈറ്റാനിക് മുങ്ങാൻ കാരണമായ അവിശ്വസനീയവും അസാധ്യവുമായ സംഭവങ്ങൾ ഇവിടെ കാണിക്കുന്നു. കംപ്യൂട്ടറിൽ പുനഃസൃഷ്ടിക്കപ്പെട്ട ഗ്രാഫിക്സ് കൂട്ടിയിടിയും മുങ്ങലുമെല്ലാം ഇവിടെ അനുഭവവേദ്യമാക്കുന്നു. ടൈറ്റാനിക്കിന്‍റെ ചലച്ചിത്ര വിശകലനവും വിദഗ്ധരുമായുള്ള അഭിമുഖങ്ങളുമെല്ലാം ഈ ഭാഗത്ത് കാണാം. 1912 ഏപ്രിൽ 15 ന് ടൈറ്റാനിക് എന്ന ആ ഭീമന്‍ കപ്പല്‍ എങ്ങനെ, എന്തുകൊണ്ട് മുങ്ങി എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്ന വിധത്തിലാണ് ഇത് ഒരുക്കിയിരിക്കുന്നത്.
ഇത് കൂടാതെ കപ്പലിലുണ്ടായിരുന്ന 123 ക്വീൻസ്ടൗൺ യാത്രക്കാരുടെ ജീവിതം കാണാന്‍ ടച്ച്സ്ക്രീൻ കംപ്യൂട്ടറുകളുള്ള സ്റ്റോറി റൂമും ഇവിടെയുണ്ട്.