ADVERTISEMENT

ബാൾക്കൻ ഡയറി - അദ്ധ്യായം 27 

ബുദ് വ മരീന

20,000 പേർ മാത്രം വസിക്കുന്ന, അതിസുന്ദരമായ ഒരു ചെറുപട്ടണം-ബുദ്‌വ. ബാൾക്കൻ രാജ്യങ്ങളിലൂടെയുള്ള എന്റെ യാത്രയിലെ അവസാന ദിവസം ഞാൻ ചെലവഴിക്കുന്നത് ബുദ്‌വയിലാണ്. തിവാത്തിൽ നിന്ന് 25 കി.മീ ആണ് ദൂരം. വലിയ മലകൾ കയറിയിറങ്ങിയാണ് ബസിന്റെ പോക്ക്. തുരങ്കങ്ങൾ കടന്ന്, മലമേലെ ഒരു പോയിന്റിലെത്തുമ്പോൾ, അങ്ങു താഴെ, ബുദ്‌വ കാണാം. ആഡ്രിയാറ്റിക് സമുദ്രതീരത്തെ ചുറ്റി വളഞ്ഞ് ബുദ്‌വ പട്ടണം കിടക്കുന്നു.

ബുദ് വ മരീന

ബുദ്‌വ ബസ് സ്റ്റേഷനിൽ ബസ്സിറങ്ങി ദൃശ്യങ്ങൾ ഷൂട്ട് ചെയ്ത് നടക്കുകയായിരുന്നു ഞാൻ. പെട്ടെന്ന് ഒരു ചെറു ട്രക്ക് എന്റെയടുത്ത് വന്ന് ബ്രേക്ക് ചെയ്തു. 'അൽഖ്വയ്ദ?'- ഡ്രൈവർ ഗ്ലാസ് താഴ്ത്തി ചോദിച്ചു. എനിക്ക് ഒരു തീവ്രവാദിയുടെ കെട്ടും മട്ടുമാണോ ഉള്ളതെന്ന് ഞാൻ ശങ്കിച്ചു. പിന്നെയാണ് മനസ്സിലായത്, എന്റെ കൈയിലുള്ള 'ഓസ്‌മോ പോക്കറ്റ്' എന്ന വിഡിയോ ക്യാമറയാണ് ചതിച്ചതെന്ന്.

കോട്ടയുടെ മുന്നിലെ മണി

ഒരു ചെറു തോക്കിന്റെ ഷെയ്പ്പാണ് ഓസ്‌മോയ്ക്ക്. പാകിസ്ഥാനി ലുക്കും തോക്കു പോലെയുള്ള ഓസ്‌മോ ക്യാമറയും കണ്ടപ്പോൾ എന്നെ ഒന്ന് 'ആക്കി'യതാണ് ഡ്രൈവർ. 'അല്ല, അൽജസീറ' - ഞാൻ പറഞ്ഞു. അൽജസീറ ഒരു ടിവി ചാനലിന്റെ പേരാണെന്ന് മൂപ്പർക്ക് മനസ്സിലായില്ല. അൽഖ്വയ്ദയെക്കാളും വലിയ ഏതോ ഭീകരസംഘടനയാണെന്ന് 'തിരിച്ചറിഞ്ഞ' ഡ്രൈവർ ആക്‌സിലേറ്റർ ആഞ്ഞു ചവിട്ടി, പറപറന്നു. മോണ്ടിനീഗ്രോയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് ബുദ്‌വ. ഭംഗിയായി സംരക്ഷിക്കപ്പെടുന്ന ഓൾഡ് സിറ്റി, പഞ്ചാരമണൽ വീടുകൾ, നൈറ്റ് ലൈഫ് - ഇങ്ങനെ ബുദ്‌വ സഞ്ചാരികൾക്ക് വേണ്ടതെല്ലാം ഒരുക്കിവെച്ചിട്ടുണ്ട്.

ബുദ്‌വ കോട്ടയുടെ ദൃശ്യങ്ങൾ

നൂറു കണക്കിന് ബോട്ടുകൾ നങ്കൂരമിട്ടിരിക്കുന്ന മറീനയിലാണ് ഞാൻ നടന്നുനടന്ന് എത്തിപ്പെട്ടത്. ഇതിൽ വമ്പൻ യോട്ടുകൾ മുതൽ ചെറിയ മത്സ്യബന്ധന ബോട്ടുകൾ വരെയുണ്ട്. ഇളം കാറ്റിൽ ഓളപ്പരപ്പിൽ ആടിയുലഞ്ഞ് അവ കണ്ണെത്താ ദൂരത്തോളം കടൽ നിറഞ്ഞ് കിടക്കുന്നു.

ബുദ് വ നഗരം 

പശ്ചാത്തലത്തിൽ മാനം മുട്ടെ ഉയർന്നു നിൽക്കുന്ന മലകൾ. മറുവശത്ത് ബുദ്‌വയിലെ പഴയ നഗരത്തെ സംരക്ഷിക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള കോട്ട.

ബുദ്‌വ കോട്ടയുടെ ദൃശ്യങ്ങൾ

മരീനയിലെ റെസ്റ്റോറന്റുകളുടെ ഓരത്തു കൂടി ഞാൻ ഓൾഡ് സിറ്റിയിലേക്ക് നടന്നു. നടക്കുന്ന വഴിയിൽ എന്റെ ശ്രദ്ധ ആകർഷിച്ചത് തിവാത്തിൽ കണ്ടതുപോലെയുള്ള കോടീശ്വരന്മാരുടെ നൗകകളാണ്. ഓരോന്നും ഓരോ പഞ്ചനക്ഷത്ര ഹോട്ടലുകളാണെന്നു പറയാം. ലോകത്തിന്റെ പല ഭാഗത്തു നിന്നും കടൽ കടന്നെത്തിയിരിക്കുന്ന അത്യാധുനികവും അത്യാഡംബരപൂർണവുമായ യോട്ടുകളാണിവ.

ബുദ്‌വ കോട്ടയുടെ ദൃശ്യങ്ങൾ

ഒരു വലിയ, കല്ലിൽ തീർത്ത മണിയാണ് എന്നെ കോട്ടയുടെ കവാടത്തിൽ വരവേറ്റത്. 2500 വർഷത്തിലേറെ പഴക്കമുള്ള ബുദ്‌വയിലെ കോട്ടയ്ക്കുമുണ്ട്, 1600 വർഷത്തെ പഴക്കം. അഞ്ചാം നൂറ്റാണ്ടിലാണ് ഈ കോട്ട നിർമ്മിക്കപ്പെട്ടത്. പട്ടണത്തിന്റെ ഒരറ്റത്ത്, വലിയ പാറക്കെട്ടിലാണ് പണ്ട് ഗ്രീക്കുകാർ ഈ കോട്ടയും അതിനുള്ളിൽ നഗരവും സൃഷ്ടിച്ചെടുത്തത്. യൂറോപ്പിലെ ഏറ്റവും പഴക്കമുള്ള ഓൾഡ് സിറ്റികളിലൊന്നാണ് ബുദ്‌വയിലേത്. 

ബുദ്‌വ കോട്ടയുടെ ദൃശ്യങ്ങൾ

വെനീഷ്യൻ വാസ്തുശില്പ ശൈലിയാണ് കോട്ടയ്ക്ക് എന്നാണ് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നത്. കടൽക്കരയിൽ ഉയർന്നു നിൽക്കുന്ന ഗോപുരങ്ങളോടുകൂടിയ കോട്ടയുടെ മുകളിൽ നിന്നാൽ ശത്രുക്കളുടെ കടലിലൂടെയുള്ള വരവ് ദൂരെ നിന്നേ കാണാം. അങ്ങനെ മോണ്ടിനീഗ്രോയുടെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രമായും ബുദ്‌വ കോട്ട മാറി. 

ബുദ്‌വ കോട്ടയുടെ ദൃശ്യങ്ങൾ

'മണിശില്പ'ത്തെ വലം വെച്ച് ഞാൻ കോട്ടയ്ക്കുള്ളിലേക്ക് കയറി. പോർട്ട ഡി ടെറഫേമ എന്നാണ് ഈ പ്രധാന  കവാടത്തിന്റെ പേര്. തിവാത്തിലെ ഓൾഡ് ടൗണിലേതുപോലെ തന്നെ ചെറിയ തെരുവുകളാണ് കാണാനാവുന്നത്. തജഗോഷെവ സ്ട്രീറ്റ് എന്നാണ് ഈ തെരുവിന്റെ പേര്. കല്ലിൽ നിർമ്മിച്ച കെട്ടിടങ്ങളും കല്ല് പാകിയ നടപ്പാതകളും നൂറ്റാണ്ടുകൾക്കു മുമ്പ് നിർമ്മിച്ചതെന്നു തോന്നിപ്പോകുന്ന വഴിവിളക്കുകളെല്ലാം ചേർന്ന് നമ്മളെ നൂറ്റാണ്ടുകൾ പിന്നിലേക്ക് നയിക്കുന്നു.

ബാരക്കിന്റെ കവാടം

പാറയുടെ മേലെയാണ് കോട്ട നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ട് ഉള്ളിലൂടെ നടക്കുമ്പോൾ കയറ്റിറക്കങ്ങൾ നിരവധിയുണ്ട്. പലയിടത്തും പടവുകൾ കയറണം. പഴയ കെട്ടിടങ്ങളിൽ ഏറെയും, മറ്റേതൊരു ഓൾഡ് ടൗണിലേയും പോലെ തന്നെ, റെസ്റ്റോറന്റുകളും കഫേകളും ബാറുകളുമാണ്. ഹോംസ്റ്റേകൾ, കരകൗശല ഷോപ്പുകൾ, ബാർബർ ഷോപ്പുകൾ, പൂക്കടകൾ എന്നിവയും കാണാം.

ബാരക്കിനുള്ളിൽ

ഓൾഡ് ടൗണിൽ പലയിടത്തും പിയാസ എന്ന് ഇറ്റാലിയൻ ഭാഷയിൽ വിളിക്കപ്പെടുന്ന ചത്വരങ്ങളുണ്ട്. ഓരോ ചെറിയ സ്ട്രീറ്റും അവസാനിക്കുന്നത് ഒരു ചെറു ചത്വരത്തിലാണെന്നു പറയാം.കോട്ടയുടെ തെക്കേ മുനമ്പിലാണ് സെന്റ് ഇവാൻ ചർച്ച്. 17-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട പള്ളിയാണത്. എഡി  8400ൽ നിർമ്മിക്കപ്പെട്ട സാന്റ മരിയ പള്ളിയും അതീവസുന്ദരമാണ്. ഹോളി ട്രിനിറ്റി പള്ളി കടലിന് അഭിമുഖമായി നിൽക്കുന്നു:നിർമ്മാണം 1804.1979 ലെ വമ്പൻ ഭൂമികുലുക്കത്തിൽ ഓൾഡ് ടൗണിന് കാര്യമായ നാശനഷ്ടങ്ങളുണ്ടായി. എട്ടുവർഷം കൊണ്ടാണ് കേടുപാടുകൾ തീർത്ത് ഓൾഡ് ടൗൺ വീണ്ടും തുറന്നത്.അതിസുന്ദരമായ നടവഴികളിലൂടെ നടന്ന് പള്ളിയുടെ ഫോട്ടോകളും എടുത്ത്, അടുത്തു കണ്ട പടവുകൾ കയറിയപ്പോൾ ഒരു വലിയ കെട്ടിടം നെഞ്ചുവിരിച്ചു നിൽക്കുന്നു. 'മ്യൂസിയം' എന്ന് എഴുതി വെച്ചിട്ടുണ്ട്. പഴയ പട്ടാളബാരക്കാണത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ബാരക്ക്, ഓസ്ട്രിയക്കാർ മോണ്ടിനീഗ്രോ കീഴടക്കിയ കാലത്ത് പുതുക്കിപ്പണിഞ്ഞതാണ്. കോട്ടയുടെ ഏറ്റവും ഉയർന്ന ഭാഗത്താണ് സിറ്റാഡൽ സ്ഥിതി ചെയ്യുന്നത്. 

പട്ടാള മേധാവികളുടെ ഓഫീസായും ബംഗ്ലാവായും ആയുധ സംഭരണിയായുമൊക്കെ നൂറ്റാണ്ടുകളോളം സേവനമനുഷ്ഠിച്ച ബാരക്കാണിത്.സ്വതവേ മ്യൂസിയങ്ങളോട് പഥ്യമില്ലാത്ത ഞാൻ ബാരക്കിൽ പ്രവേശിക്കാൻ തീരുമാനിച്ചു.

കോട്ടയുടെ മുകളിൽ നിന്നുള്ള ബുദ്‌വയുടെ ദൃശ്യം 

ടിക്കറ്റെടുത്ത് ഉള്ളിൽ കടന്നു. രണ്ടുനിലകളിലായി പ്രദർശന ഹാളുകളുണ്ട്. അവയിൽ ഒരു ഹാൾ നിറയെ ആയുധങ്ങളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. മറ്റു ഹാളുകൾ പഴയപടി നിലനിർത്തിയിരിക്കുന്നു. ഇവയിൽ ഏറ്റവും സുന്ദരം പട്ടാള ഓഫീസർമാരുടെ ഓഫീസുകളാണ്. യൂറോപ്യൻ രാജ്യങ്ങളിലെയും റഷ്യയിലെയും രാജാക്കന്മാരുടെ കൊട്ടാരങ്ങൾക്കു സമമാണ് ബാരക്കിന്റെ ഉൾഭാഗം. ആഡംബര സമൃദ്ധമാണ് മുറികൾ. വിലപിടിച്ച സോഫകളും ഷാന്റ്‌ലിയറുകളും കാർപ്പറ്റുകളുമാണ് ഓഫീസിനുള്ളിൽ. എന്നെ ഏറ്റവും അമ്പരപ്പിച്ച കാര്യം ഇവിടുത്തെ പുസ്തക ശേഖരമാണ്. ഏതൊരു വായന പ്രേമിയുടെയും നാവിൽ വെള്ളമൂറിക്കുന്നത്ര സമൃദ്ധമാണ് പുസ്തക ശേഖരം! പട്ടാളക്കാർ ഇത്രയധികം പുസ്തകപ്രേമികളായിരുന്നോ എന്ന് ഒരു നിമിഷം ചിന്തിച്ചുപോയി!

ബാരക്കിനുള്ളിലെ ഓഫീസ് റൂം

എടുത്തുപറയേണ്ട മറ്റൊരു മുറി ബാങ്ക്വറ്റ് ഹാൾ-കം-ഡൈനിങ് റൂമാണ്. ചില്ലിൽ നിർമ്മിച്ച കസേരകളും മേശകളും ഷാന്റ്‌ലിയറുകളും നിറഞ്ഞ മുറിയാണിത്. ഈ മുറിയിലും ഒരുവശം നിറയെ പുസ്തകങ്ങൾ ഭംഗിയായി അടുക്കിവെച്ച അലമാരകളാണ്.മുറികളെല്ലാം നടന്നുകൊണ്ട് പുറത്തെത്തിയപ്പോൾ ടിക്കറ്റ് തന്ന യുവതി ചോദിച്ചു: 'കോട്ടയുടെ മുകളിൽ കയറിയില്ലേ? അവിടെ നിന്നാൽ കടലിന്റെയും സിറ്റിയുടെയും ഭംഗിയുടെ ദൃശ്യം കാണാം.'

ബാരക്കിനുള്ളിലെ ഡൈനിങ്ങ് റൂം 

ഞാൻ വീണ്ടും ഉള്ളിൽ കയറി. അപ്പോഴാണ് ശ്രദ്ധിച്ചത്, കോട്ടയുടെ പിന്നിൽ, മുകളിലേക്ക് കയറാനുള്ള പടവുകൾ. ഇടുങ്ങിയ പടവുകളാണ്. എന്നാൽ മുകളിലെത്തിയപ്പോൾ കണ്ട ദൃശ്യം ഗംഭീരമായിരുന്നു. ബുദ്‌വയുടെ ഒരു 360 ഡിഗ്രി വ്യൂ! കടലും പർവതങ്ങളും ഓൾഡ് ടൗണും പുതിയ ടൗണും മറീനയുമെല്ലാം വലിയ മലയുടെ മുകളിൽ നിന്നെന്ന പോലെ കാണാം. എന്തൊരു ഭംഗിയുള്ള പ്രദേശം! ചുറ്റുമുള്ള കുന്നുകളിൽ, പ്രകൃതിയെ മുറിവേൽപ്പിക്കാതെ പണിത കെട്ടിടങ്ങൾ. കടത്തീരങ്ങളിൽ റെസ്റ്റോറന്റുകൾ. അവയുടെ കസേരകളും മേശകളും ബീച്ചിലേക്ക് ഇറക്കിയിട്ടിരിക്കുന്നു. ശാന്തമായ ആഡ്രിയാറ്റിക് സമുദ്രം നുരഞ്ഞു പതഞ്ഞ് തീരങ്ങളെ തഴുകുന്നു. ഓൾഡ് ടൗണിലെ കെട്ടിടങ്ങളുടെ ചുവന്ന മേൽക്കൂര ഈ ദൃശ്യങ്ങൾക്ക് പശ്ചാത്തല ഭംഗി ഒരുക്കുന്നു.

കോട്ടയുടെ നിരവധി ഗോപുരങ്ങളും ഇവിടെ നിന്നാൽ ദൃശ്യമാണ്. 160 മീറ്റർ നീളത്തിൽ കോട്ടയുടെ ഒരു ഭാഗം കടലിനെ സ്പർശിച്ച് നിലകൊള്ളുന്നുണ്ട്. പലയിടത്തും കടൽത്തിരകൾ കോട്ടയുടെ ഭിത്തിയെ തഴുകുന്നു.മ്യൂസിയത്തിൽ കയറിയില്ലായിരുന്നുവെങ്കിൽ നഷ്ടമായേനെ. കോട്ടയുടെ മേലെ നിന്നുള്ള ദൃശ്യം ബുദ്‌വ സന്ദർശിക്കുന്നവർ വിട്ടു കളയരുത്. ഞാൻ കോട്ടയോട് വിട പറഞ്ഞ്, ചെറിയ തെരുവുകളും ചത്വരങ്ങളും താണ്ടി പുറത്തെത്തി. ഇവിടെ, കോട്ടയുടെ മുറ്റത്ത് വലിയ റെസ്റ്റോറന്റുകളുണ്ട്. ക്യാമറ ചാർജ്ജ് ചെയ്യണം. ഒരു കോഫിയും ഓർഡർ ചെയ്ത്, കുറേ നേരം റെസ്റ്റോറന്റിലിരുന്നു. ഇനി കടലിനു സമീപമുള്ള പാറക്കെട്ടുകളിൽ തൂങ്ങിക്കിടക്കുന്നതുപോലെ നിർമ്മിച്ച വോക്ക്‌വേയിലൂടെ നടക്കണം. കടൽത്തിരകൾ ആഞ്ഞടിക്കുന്ന വോക്ക്‌വേയിലൂടെയുള്ള യാത്ര ഭീതി ജനകവും എന്നാൽ രസകരവുമാണെന്നാണ് വായിച്ചിട്ടുള്ളത്. വെയിലൊന്നുമില്ലാതെ, ചെറു തണുപ്പുള്ള കാലാവസ്ഥയായതിനാൽ നടക്കാൻ മടി തോന്നുകയുമില്ല.

(തുടരും) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com