ADVERTISEMENT

 സാംസ്കാരിക വൈവിധ്യവും പാരമ്പര്യവും പുരോഗമന മൂല്യങ്ങളുമായി കൂടിച്ചേരുന്ന നഗരം. വർഷത്തിൽ ഏതു സമയത്തും സന്ദർശിക്കാൻ കഴിയുന്ന ഉഷ്ണമേഖലാ കാലാവസ്ഥയുള്ള ഇടം. ഒരേസമയം കോസ്മോപൊളിറ്റനും പരമ്പരാഗതവുമായ വിശാല നഗരമാണ് കൊളംബോ. ശ്രീലങ്കയിൽ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലമാണിത്.  

ഗംഗരാമയ ക്ഷേത്രം

കൊളംബോയിൽ ബെയ്‌ര തടാകത്തിനു സമീപം സ്ഥിതിചെയ്യുന്ന ഗംഗരാമയ ക്ഷേത്രം തായ്, ഇന്ത്യൻ, ശ്രീലങ്കൻ, ചൈനീസ് വാസ്തുവിദ്യകളുടെ സമന്വയമാണ്. ശ്രീലങ്കയിലെ പ്രസിദ്ധ ബുദ്ധക്ഷേത്രങ്ങളിലൊന്നായ ഇത് പത്തൊൻപതാം നൂറ്റാണ്ടിലെ പ്രശസ്ത നാവിക വ്യാപാരിയായ ഡോൺ ബാസ്റ്റ്യൻ ആണ് നിർമിച്ചത്. മാത്താര ശ്രീ ധർമരാമ തീറോയുടെ സ്മരണയ്ക്കാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. പാഡ തോട്ട ഗംഗരാമയ വിഹാര എന്നാണ് ഈ ക്ഷേത്രത്തിന്റെ നാട്ടു വിളിപ്പേര്.

ബെയ്റ തടാകം

കൊളംബോയിലെ ഏറ്റവും പ്രശസ്തമായ ലാൻഡ്‌മാർക്കുകളിൽ ഒന്നാണ് ബെയ്‌റ തടാകം. തലസ്ഥാനത്തിന്റെ മധ്യഭാഗത്താണ് ഈ മനോഹരതടാകം.1500 കളിൽ പോർച്ചുഗീസുകാരാണ് ബെയ്‌റ നിർമിച്ചത്. കൊളംബോയിലെ തങ്ങളുടെ താവളത്തെ ശത്രുക്കളായ പ്രദേശവാസികളിൽ നിന്ന് സംരക്ഷിക്കാനാണ് ഇതുപയോഗിച്ചിരുന്നത്. ശത്രുക്കളെ അകറ്റാൻ വലിയ മുതലകളെ തടാകത്തിലിട്ടിരുന്നു.

നാഷനൽ മ്യൂസിയം

കൊളംബോയിലെ ദേശീയ മ്യൂസിയം മറ്റൊരു യുഗത്തിന്റെ കവാടമാണ്. നാണയങ്ങൾ, സെറാമിക്സ്, ഡാഗറുകൾ, വില്ലുകൾ, അമ്പുകൾ, വാളുകൾ, തോക്കുകൾ, വെള്ളിപ്പാത്രങ്ങൾ, ആഭരണങ്ങൾ എന്നിവയുടെ അമൂല്യശേഖരം മ്യൂസിയത്തിലുണ്ട്. ചരിത്രാന്വേഷികൾക്കും വിനോദ സഞ്ചാരികൾക്കും ഒരുപോലെ പ്രിയപ്പെട്ട ഇടമാണിത്. ദേശീയ മ്യൂസിയം വകുപ്പ് പരിപാലിക്കുന്ന ശ്രീലങ്കയിലെ ഏറ്റവും വലിയ മ്യൂസിയമാണിത്.

ബെഡ്ഡഗാന വെറ്റ് ലാൻഡ് പാർക്ക്

കൊളംബോ നഗരപരിധിക്കു പുറത്ത് സ്ഥിതി ചെയ്യുന്ന ബെഡ്ഡഗാന വെറ്റ് ലാൻഡ് പാർക്ക് 18 ഹെക്ടർ വിസ്തൃതിയുള്ള പ്രകൃതി പാർക്കാണ്. ഈ മനോഹരമായ തണ്ണീർത്തട പാർക്കിനു സമീപമാണ് പുതിയ പാർലമെന്റ് കെട്ടിടം. ദിയവണ്ണ തടാകത്തിനു ചുറ്റുമുള്ള തണ്ണീർത്തടങ്ങളാണ് ശരിക്കുമിത്. 

പരമ്പരാഗത ശ്രീലങ്കൻ സംസ്കാരത്തോട് ആധുനികതയും ചേർന്നതാണ് ഈ നഗരത്തിന്റെ മുഖമുദ്ര. 2020 ൽ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി കൊളംബോ തിരഞ്ഞെടുക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com