ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ക്ക് സൗജന്യ പ്രവേശനം അവസാനിപ്പിച്ച് ഭൂട്ടാന്‍
Mail This Article
പതിറ്റാണ്ടുകളായി ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് നല്‍കിവരുന്ന സൗജന്യ പ്രവേശനം നിര്‍ത്താനൊരുങ്ങുകയാണ് ഭൂട്ടാന്‍. ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ക്ക് ജൂലൈ മുതല്‍ സൗജന്യമായി ഭൂട്ടാനിൽ പ്രവേശിക്കാനാവില്ല. ഇന്ത്യയ്‌ക്കൊപ്പം മാലദ്വീപ്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളുടെ സൗജന്യ പ്രവേശനവും റദ്ദാക്കാനാണ് തീരുമാനം. ഇതുപ്രകാരം പ്രതിദിനം 1,200 രൂപ ഈടാക്കാന്‍ തിംഫു സര്‍ക്കാര്‍ തീരുമാനിച്ചു. സസ്റ്റെയ്‌നബിള്‍ ഡെവലപ്‌മെന്റ് ഫീസ് (എസ്ഡിഎഫ്)എന്നാണ് പുതിയ പദ്ധതി അറിയപ്പെടുന്നത്. വര്‍ധിച്ചുവരുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ കുറവുവരുത്തുന്നതിൽ സര്‍ക്കാരിനെ സഹായിക്കുന്നതിനാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്.
2020 ലെ ഭൂട്ടാനിലെ ടൂറിസം ലെവി, എക്‌സംപ്ഷന്‍ ബില്‍ എന്ന നിലയിലാണ് ദേശീയ അസംബ്ലി ഈ തീരുമാനം പാസാക്കിയത്. മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഈടാക്കുന്ന 65 ഡോളറിനേക്കാള്‍ എസ്ഡിഎഫ് വളരെ കുറവാണ്, ഇവര്‍ക്ക് നിര്‍ബന്ധിത ഫ്‌ലാറ്റ് കവര്‍ ചാര്‍ജും ഈടാക്കുന്നുണ്ട്. ഭൂട്ടാനിലെ കൂടുതല്‍ വികസിത പ്രദേശമായ പടിഞ്ഞാറന്‍ മേഖലയിലേക്കാണ് ഇന്ത്യക്കാര്‍ പ്രധാനമായും യാത്ര ചെയ്യുന്നത്.ഭൂട്ടാന്റെ കിഴക്കന്‍ മേഖലയിലും ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി, കിഴക്കന്‍ ഭാഗത്ത് ട്രോങ്സ മുതല്‍ ട്രാഷിഗാംഗ് വരെ വരുന്ന 20 ജില്ലകളില്‍ 11 ഉം സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ക്കുള്ള എസ്ഡിഎഫ് നിരക്കുകള്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.ഇന്ത്യ, മാലിദ്വീപ്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികള്‍ 5 വയസ്സിന് താഴെയുള്ളവര്‍ക്ക് ലെവി നല്‍കേണ്ടതില്ല, 6 നും 12 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് 600 രൂപ മാത്രമേ നല്‍കേണ്ടതുള്ളൂ.
ഭൂട്ടാനില്‍ വര്‍ദ്ധിച്ചുവരുന്ന 'പ്രാദേശിക ടൂറിസ്റ്റുകളുടെ' എണ്ണവും അത് ഭൂട്ടാന്റെ പരിസ്ഥിതിയെ ബാധിക്കുന്നതിന്റെ വെളിച്ചത്തിലുമാണ് ഇത്തരമൊരു തീരുമാനം കൈകൊള്ളാന്‍ തിംഫു സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.എസ്ഡിഎഫ് ഭൂട്ടാന്‍ സര്‍ക്കാരിലേക്കും സര്‍ക്കാര്‍ ഖജനാവിലേക്കും നേരിട്ടുള്ള വരുമാനമായി പോകുന്നു. ഗതാഗത നിയന്ത്രണത്തിന്റെ കാര്യത്തില്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് നേരിടാന്‍ സര്‍ക്കാരിനെ സഹായിക്കുന്നതിനാണ് ഫീസ്. ഭൂട്ടാന്‍ ടൂറിസം കൗണ്‍സിലിന്റെ കണക്കനുസരിച്ച് ഭൂട്ടാന്‍ പൗരന്മാരുടെ സാമൂഹിക ക്ഷേമവുമായി ബന്ധപ്പെട്ട ഗവണ്‍മെന്റിന്റെ സംരംഭങ്ങള്‍ക്കും ഇത് സംഭാവന നല്‍കുന്നു.
ടൂറിസം വളരെ നല്ല കാര്യമാണെങ്കിലും, കൂടുതല്‍ കൂടുതല്‍ സഞ്ചാരികള്‍ വരുന്നതിനാല്‍ ഭൂട്ടാന്റെ തനതായ ഹിമാലയന്‍ രാജ്യത്തിന്റെ പരിസ്ഥിതി സൗഹൃദത്തില്‍ വിട്ടുവീഴ്ച ചെയ്യപ്പെടുമെന്ന് പ്രാദേശിക ഉദ്യോഗസ്ഥരും ഭയപ്പെടുന്നു, അതിനാലാണ് ഈ പുതിയ നയം നടപ്പിലാക്കിയത്. പരിസ്ഥിതി, സംസ്‌കാരം, പൈതൃകം എന്നിവ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള ഭൂട്ടാന്‍ സര്‍ക്കാരിന്റെ പുതിയ ടൂറിസം നയത്തിന്
മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നത്. ടൂറിസം കൗണ്‍സില്‍ ഓഫ് ഭൂട്ടാന്റെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയാണ് സന്ദര്‍ശകരുടെ പ്രധാന ഉറവിടം. ഭൂട്ടാന്‍ സന്ദര്‍ശിക്കുന്നവരില്‍ ഇന്ത്യക്കാരുടെ പങ്ക് 69 ശതമാനത്തിലധികമാണ്, 19 ലക്ഷത്തിലധികം സഞ്ചാരികള്‍ പ്രതിവര്‍ഷം രാജ്യം സന്ദര്‍ശിക്കുന്നു.